ഭ്രാന്താണ് നോവാണ് 
അടങ്ങാത്ത പകയാണ്
ഞാനാണ് നീയാണ്
കറുപ്പ് പൂത്ത കാടുകളാണ്

ഉച്ച വെയിലിന്റെ 
അറുതിയാണ്
മരണം മണക്കുന്ന 
മഴക്കാലമാണ്

ഇടറുന്ന 
വഴികളാണ്
കാറ്റിന്റെ 
അമര്‍ച്ചയാണ്

ആരറിയുന്നു
ആരോര്‍ക്കുന്നു
ആരുമെന്റെ 
ആരുമല്ലായിരുന്നുവെന്ന്

ഭ്രാന്തന്‍ വരികളില്‍
കോര്‍ത്തെടുക്കുന്നത് 
അവരെയാണ്

എന്നെയെന്നോ 
കൊന്നു തിന്നവരെ
എന്നെയെന്നോ 
കുഴിച്ചിട്ടവരെ

എന്നെയെന്നോ
എന്നെയെന്നോ

മണക്കുന്നതു 
മഷിയോ
അതോ 
ചുവന്ന നീരോ

കത്തി തീരുന്ന 
ഓര്‍ക്കിഡുകളെ
നിങ്ങള്‍ 
കണ്ടിട്ടുണ്ടോ

കുഴഞ്ഞു വീഴുന്ന 
ശലഭ കൂട്ടങ്ങളെ?
കണ്ണില്‍ നിന്നും 
കണ്ണിലേക്ക്
പാളി വീഴുന്ന 
വെയില്‍ ചീളുകളെ?

കണ്ണടച്ചാലും 
കാണാവുന്ന 
ചിലതുണ്ട്

സ്നേഹിക്കൂ 
സ്നേഹിക്കൂ...
എന്ന് ഞാന്‍ 
പറയുമ്പോഴും
എനിക്കറിയാം
ബുദ്ധി കൊണ്ട് 
സ്നേഹിക്കുന്നവര്‍
ക്രൂരരാണെന്നും
ഉള്ള് കൊണ്ട് 
സ്നേഹിക്കുന്നവര്‍
വിഡ്ഢികളാണെന്നും

No comments:

Post a Comment