വെളുപ്പാന്‍ കാലത്തെ
തണുത്ത 
മൂന്നരമണി നേരങ്ങളിലാണ്
ഒരു തോട്ടം നിറയെ
(അതോ ഒരേക്കര്‍ നിറയെയോ?)

തുളിപ്‌ പൂക്കളെ 
ഞാന്‍ സ്വപ്നം കാണുന്നത്

രണ്ട് കൊന്ത മണികള്‍ക്കിടയില്
എവിടെയോ വെച്ചാണ്
ഞാനുമവനും
യു.കെ യിലേക്കുള്ള
ഫ്ലൈറ്റ്‌ പിടിക്കുന്നത്

എന്റെ രണ്ടാമത്തെയോ 
മൂന്നാമത്തെയോ
പ്രണയമാണ് നീയെന്നു
പറയണമെന്നുണ്ടായിരുന്നു

എങ്കിലും പറയാതിരുന്നത്
അവനിതുവരെ ആരെയും
പ്രേമിച്ചിരുന്നില്ലയെന്ന
ഒരേയൊരു കാരണത്താലാണ്

ലണ്ടനിലിതുവരെ 
എത്ര ഡാഫോഡില്‍സ്
വിരിഞ്ഞിട്ടുണ്ടാകും?
ഞാനോര്‍ത്തത് പോലെ
എല്ലാ വയലറ്റ് പൂക്കളും
നാണക്കാരികളായിരിക്കുമോ?

ചിന്തകളതിന്റെ നാലാം വളവ് 
തിരിയുമ്പോള്‍
ബീപ് നിലവിളിയോടെ 
നിന്റെ മെസ്സെജെന്റെ
നെഞ്ച് കടക്കുന്നു

അനുകൂലമായൊരു 
പരിസ്ഥിതിയിലേ പ്രണയിക്കൂ എന്ന 
പ്രത്യയശാസ്ത്രത്തെക്കുറിച്ച്
നീ വാചാലനാകുമ്പോഴും
കാട്ടുമുളയുടെ 
ചതഞ്ഞ തണ്ടൊടിച്ചു
നിന്റെ ഇടതു കാല്‍ മുട്ടിലെ 
മറുകിനെ ഞാന്‍ 
ഓമനിച്ചു കൊണ്ടേയിരുന്നു

No comments:

Post a Comment