ജീവിതം സന്തോഷം
വച്ചു നീട്ടുമ്പോൾ
പേടിയുള്ള ഒരാൾ തന്ന
സമ്മാനത്തിനായി
കൈനീട്ടുന്ന 
കുട്ടി എന്ന പോലെ
എന്റെ മുഖം
പരിഭ്രമിച്ചു 
കാണുന്നു

മനസുഖവും സമാധാനവും
അന്യമായി പോയ
ഒരു ജനതയുടെ
പ്രതിനിധിയായിരിക്കുന്നതിൽ
ഞാൻ സന്തോഷിക്കുന്നു

തീർന്നു പോകുന്ന
വെയിലിന്റെ 
പകൽപോലെ,
തണുപ്പിന്റെ 
നേർത്ത പുതപ്പ് വന്ന്‌
പൊതിയുന്ന 
പോലെ
ഇടവിട്ട ദിവസങ്ങളിൽ
ഞാൻ ദുഃഖങ്ങളിലേക്ക്
ആഴ്ന്നു പോകുന്നു

അവന് 
പോലുമെന്നെ
സുഖപ്പെടുത്തുവാൻ 
ആവുന്നില്ല

തിണർപ്പുകളിൽ
വിരലോടിച്ചെന്റെ
അരികിൽ 
ഇരിക്കുമ്പോൾ
സന്തോഷമുള്ള ജനതയുടെ
തീരാത്ത തരം കഥകൾ
എന്നോട് അവൻ
പറഞ്ഞു കൊണ്ടേയിരിക്കുന്നു

ദുഃഖം മാത്രമായാലെന്ത്,
കൂട്ടിനൊരാകാശമില്ലേ
എന്നോർത്തു ഞാൻ
വീണ്ടും ദുഃഖങ്ങളിലേക്കു
ഊളിയിടുന്നു.


No comments:

Post a Comment