പശ മാവിൽ മുക്കി
വരിവരിയിൽ
വടിവൊത്ത് ഇസ്‌തരിയിട്ട
വീടുകളാണ്
പകലും രാത്രിയും
ഒരേ പോലെ ഇരുണ്ട
ജനൽ ചില്ലുകളും
സൂക്ഷിച്ചു നോക്കുവാൻ
പേടിയാകും
ചില്ലു പാളിയിലൂടെ
ഉള്ളിൽ നിന്നൊരാൾ
ആത്മാവിലേക്ക്
തറപ്പിച്ചു നോക്കുന്ന പോലെ
മണ്ണിന് മുകളിൽ ജീവിച്ചു ശീലിച്ചവർ
മണ്ണിനടിയിലെ പുതിയ മുറികളിലേക്ക്
അതിനെ മാറ്റി നടുമ്പോൾ
തോന്നാവുന്ന ഒരു തരം അമ്പരപ്പില്ലേ
താഴേക്ക് താഴേക്കുള്ള
തടി ഗോവണികൾ,
അവ ഇറങ്ങുമ്പോൾ
കേൾക്കുന്ന മുഴങ്ങുന്ന
നിശബ്ദത
എന്റെ വീട്ടിൽ
ഞാനേറ്റം സ്നേഹിച്ചത്
എന്റെ വീടിനെ തന്നെയാവണം
എന്ന് അപ്പോൾ ഓർത്തു
എന്റെ വീടിന്റെ ഭിത്തികൾ
അവ മാത്രം കേട്ട സങ്കടങ്ങൾ
അടക്കിപ്പിടിച്ച കരച്ചിലുകൾ
സന്ദ്രതയേറിയ നെടുവീർപ്പുകൾ
ജനലുകൾ
ശ്വാസകോശങ്ങൾ
നാലുചുവരുകൾ
മാത്രമുള്ള ഈ വീട്ടിൽ
ഭിത്തിയിൽ ചെവി വെച്ചാൽ കേൾക്കുക
"മണ്ണിനടിയിൽ കെട്ടി പിടിക്കുന്ന
വേരുകളെ* "
ആകുമല്ലോ എന്നോർത്തപ്പോൾ
എനിക്ക് നാണം വന്നു
മണങ്ങളെ പുറത്താക്കുന്ന
ഇവിടുത്തെ
വീടുകളെ ഓർത്തപ്പോൾ
ഒരു സെക്കന്റിൽ
പതിനായിരം മണമെന്ന കണക്കിൽ
എന്റെ മൂക്ക്
വല്ലാതെ ആയാസപ്പെട്ടു
കടുക് പൊട്ടിക്കുന്ന
മണം മുതൽ
അപ്പന്റെ മുഷിഞ്ഞ ഷർട്ടിന്റെ
മണം വരെ
ഈ കണ്ട ദൂരം കടന്നിവിടെ വന്നു
ഒന്നോർത്താൽ
നാലു ചുവരുളൊക്കെ
ഈ വീടിനു ധാരാളം എന്നാണ്
ഇപ്പോൾ തോന്നുന്നത്
ഉള്ളിലും പുറത്തും
ഒരേ പോലെ
മഞ്ഞു കൊണ്ടു നിൽക്കുന്നവൾക്കിനി
ജനലുകളൊക്കെ
അധികപറ്റാണ്.
(* വീരാൻകുട്ടി മാഷിന്റെ വരികളോർത്തു💝)