ഓരോ സ്റ്റേഷന്‍ കടക്കുമ്പോഴും ഒറ്റക്കായി പോവുന്ന തീവണ്ടികളെ.... !!

ഹൃദയം വലുതായവരെ ,നിങ്ങള്‍ക്ക്‌ സ്തുതി !!

വരുന്നവരൊക്കെ 
നെഞ്ചിന്റെ ഭിത്തി മേലോരോ
ആണിയടിച്ചു പോവുന്നു
പോകുമ്പോഴൊക്കെ 
ആണി മേല്‍ 
ഞാനവരുടെ 
ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ഫോട്ടോ തൂക്കുന്നു !!!

തലക്കെട്ടിലാത്ത ചിന്തകളുടെ ഇങ്ങേതലയ്ക്കല്‍ !!



നല്ല കാലമൊരു കഥയാണെന്നും അതിനൊരു തലക്കെട്ടില്ലെന്നും ഇടക്കുള്ള നിര്‍ത്തലുകളില്‍ കുത്തുകളാകാന്‍ ചിലരെത്തുമെന്നും ഇടക്കവര്‍ നേര്‍രേഖകളെന്നു തോന്നിപ്പിക്കുവെന്നും , പിന്നെയവര്‍ ചോദ്യ ചിഹ്നമാണ് താനെന്നു കണ്ണില്‍ നോക്കാതെ പറയുമെന്നും ഇത്തിരി പോന്നൊരു ചില്ലക്ഷരത്തെ ഊക്കിനെന്റെ നേരെ എറിയുമെന്നും ആ എറിയലില്‍ ഞാന്‍ മൂന്നായി ചിന്നി ചിതറുമെന്നും ഇത്തിരി നേരത്തിന്റെ ഉളുപ്പിനു ശേഷം ഒന്നുമോര്‍ക്കാതെ പിന്നെയും ഞാന്‍ "എന്റെ കഥകളെ........." എന്ന് നീട്ടി വിളിചെന്റെ കാലത്തിനെ വെള്ള കടലാസിന്റെ രണ്ടു പുറവും പകര്‍ത്തി എഴുതുമെന്നും നീ അറിയുന്നില്ലെങ്കിലും ഞാന്‍ അറിയുന്നു.ഞാന്‍ മാത്രം അറിയുന്നു..ഞാന്‍ തന്നെ അറിയുന്നു .!!
പച്ച...മഞ്ഞ....നീല...അങ്ങനങ്ങനങ്ങനെ..... !!!
@@@@@@@@@@@@@@@@@@@@

പാതിയില്‍ മുറിഞ്ഞു പോയ പാതകളെ പല നിറമുള്ള ക്രയോണ്‍സുകളാല്‍ വീണ്ടും വരച്ചു ചേര്‍ക്കുന്നു.പച്ച കുട പിടിച്ച്...മഞ്ഞ കുട പിടിച്ച്..നീല കുട പിടിച്ച് അവയെന്റെ നേരെ നടന്നടുക്കുന്നു.ഫോണില്‍ നിന്ന് കാതിലേക്ക് ചാടുന്ന വാക്കുകളില്‍ ഒരു കാലം മുഴുവന്‍ കുനിഞ്ഞിരിക്കുന്നു.ഒരു മണിക്കൂറിന്റെ പൊട്ടി ചിരികളില്‍ ഒരു കൊല്ലത്തിന്റെ കലഹം കണ്ണമര്‍ത്തി കരയുന്നു.ഒറ്റക്കാകുവാന്‍ ഇത്തിരി പുളിക്കുമെന്നു പിന്നെയും പല ശബ്ദങ്ങള്‍ ഉറക്കെയുറക്കെ പ്രഖ്യാപിക്കുന്നു.ഒരു മിന്നാമിന്നിയെന്റെ ബ്ലാങ്കട്ടിനെ ഉറക്കത്തിലും വന്നുരുമ്മുന്നു.ഉത്തരം വേണ്ടാതൊരു ചോദ്യമാണ് ജീവിതമെന്ന് 'ചിലതിനെ' മായിച്ചു ഞാന്‍ വീണ്ടും എഴുതുന്നു

ഉമ്മകളുടെ വഴി

വരികളാല്‍ 
വരിഞ്ഞു കെട്ടാന്‍ നോക്കിയിട്ടും
ശലഭ ചിറകുകളായ് 
പറന്നു പോകുന്ന 
എനന്റെ വാക്കുകളെ...
ഉമ്മകളുടെ വഴിയില്‍ 
നീയവനെ കണ്ടാല്‍
ചുണ്ടില്‍ ഞാന്‍ മറന്നു വെച്ചത്
അവന് നല്കിയേക്കുക
അക്ഷരങ്ങള്‍ കൊണ്ടെന്റെ 
ആത്മാവിനെ പകുത്തവനെ
നീ ഒളിപ്പിച്ചു കടത്തിയ
ആ ചുവന്ന പൂവ്‌.....
അതെന്‍റെതാണ്
എന്റേതാണ്
എന്‍റെതാണ് !!!

നീയെന്നെ പൂവ്‌ !!

ഒരു ചെടിയുടെ ആര്‍ദ്രത
ഒരു പൂവെന്നിരിക്കെ
നിന്നെ ഞാന്‍
'എന്റെ പൂവെന്നു' വിളിക്കുന്നു
ഒരിക്കലുമിണങ്ങാത്തൊരു പകലില്‍ ,
നോക്കിയിരിക്കുന്നൊരിരുപ്പില്‍
ഞാന്‍ നിനക്ക്
പൂവെന്നു പേരിടുന്നു
ഞാന്‍, നിന്റെ ഓര്‍മ്മകള്‍
മാത്രം പൂക്കുന്ന
ഒറ്റ തണ്ടുള്ള ചെടി
വേരുകള്‍ മണ്ണിലേക്കാഴ്ത്താന്‍ മറന്ന
നിന്നെ മറക്കാന്‍ മറന്ന
വെറുമൊരു പാഴ് ചെടി
ഓര്‍മ്മ സമം മരണം
ഇതിനിടയില്‍
ഇനിയെന്ത് ജീവിതം
ഒരു ജനല്‍ , ഒരു വാതില്‍
ശ്വാസമടക്കിയടക്കി
ഒരു മുറിയെങ്ങനെ മരിക്കാതിരിക്കും !!
 

ഈ കത്ത്..ഇതിന്റെ അവസാനം !!


നിനക്കുള്ള അവസാന വരികളില്‍
ഒന്നാമത്തെ വരിക്ക്
നിന്റെ സൗഹൃദമെന്നു പേരിടുന്നു
രണ്ടാമത്തതിനു
നിന്റെ പ്രണയമെന്നും
പിന്നെയുള്ളതിന്
എന്റെ നഷ്ട്ടമെന്നും
ഇനിയുള്ളതിലൊന്നിന്
നമ്മുടെ കലഹമെന്നും
ഇനിയുമൊരു വരിയുണ്ടാകുവാന്‍
ഇല്ലെന്നുള്ളറിവില്‍
എന്റെ പ്രണയത്തെ
ഞാന്‍ നാലായ്‌ മുറിക്കുന്നു
ഒന്ന് നിനക്ക്
പിന്നെയുമൊന്നു നിനക്ക്
പിന്നെയുമൊന്നു നിനക്ക്
പിന്നെയുമൊന്നു നിനക്ക് 


ഒളിച്ചുപാര്‍ക്കലുകളുടെ ഒരു ദിവസം

ഒരൊറ്റ ദിവസത്തെ 
പല നേരങ്ങളില്‍
ചിലപ്പോള്‍ നീയെനിക്കന്യനാവുന്നു
മറ്റു ചിലപ്പോള്‍ ഒരപരിചിതന്‍
വേറെ ചിലപ്പോളെന്റെ
പുലമ്പലുകളില്‍
മുഖം കുനിഞ്ഞൊരു കുറ്റവാളി
എല്ലാ ദിവസങ്ങളുടെയും 
അന്ത്യത്തില്‍
പറിച്ചെറിയാന്‍ ആവാത്തൊരു
കാട്ടുചെടിയും !!
നീയെന്താണിങ്ങനെ?
അല്ലെങ്കില്‍
ഞാനെന്താണിങ്ങനെ?
ഒരു ചോദ്യത്തിനുത്തരം
മറു ചോദ്യമാകുന്നതിന്റെ
നിസഹായതയില്‍
നിന്നെ ഈ ജീവിതത്തില്‍ നിന്ന്
ഇറക്കി വിടുന്നു
ഇല്ലാത്ത വാതിലുകളെ
നിന്റെ നേര്‍ക്കാഞ്ഞ്
വലിച്ചടക്കുന്നു !!

വേദനകള്‍ ,ലഹരികള്‍

വേദനകള്‍ക്ക് ലഹരിയെന്ന 
ലേബല്‍ നല്‍കിയവരെ
എന്നെയും നിങ്ങളിലേക്ക്‌ 
ദത്തെടുക്കുക !!
ആദ്യത്തെ ക്ഷതത്തില്‍ കരളും
പിന്നെയുള്ളവയില്‍ പ്രാണനും 
പാതി ചതഞ്ഞാല്‍ പിന്നെ
വേദന ഒരു ലഹരിയാണത്രേ
ചങ്ക് നെടുകെ വരയപ്പെടുമ്പോള്‍
ഉള്ളില്‍ പതിയെ ഊറി ചിരിക്കാമത്രേ
കാല്‍ ചുവട്ടില്‍ നിന്നാഴ്ന്നു പോവുന്നവയെ
കൈ വീശി വെറുതെ നോക്കി നില്‍ക്കാം
നേര്‍ക്ക്‌ വരുന്ന ഉരുളന്‍ കല്ലുകളെ
ഒന്നും നോക്കാതെ ഉമ്മ വെയ്ക്കാം
കൊട്ടിയടച്ച വാതിലിന്‍ മേല്‍
ഹൃദയം ഒട്ടിച്ചു തിരികെ പോരാം
പിന്നില്‍ നിന്ന് തള്ളിയവരെ
പിന്നെയും സ്നേഹിക്കാന്‍
പാതി വഴിയില്‍ പുറകോട്ട് നടക്കാം
ഇതൊക്കെ തന്നെയാണിനി
എനിക്കും വേണ്ടതെന്നതിനാല്‍ ...
വേദനകള്‍ ഹോള്‍സെയില്‍
വാങ്ങി സൂക്ഷിക്കുന്നവരെ
എന്നെയും നിങ്ങളിലേക്കൊന്നു
ദത്തെടുത്തെക്കുമോ????

നീ...മൌനം ..

ഇത്ര നിശബ്ദമായ്
പ്രണയിക്കുന്നതെങ്ങനെയാണ്
ആത്മാവിന്റെ പോലും
കലമ്പലുകളില്ലാതെ,
ഇത്രമേല്‍ നിശബ്ദമായി !
ഒരു വാക്കിന്റെ മറവില്‍
നീ ഒളിച്ചു പാര്‍ക്കുന്നു
പ്രണയത്തെ
പലതായ്‌ മുറിച്ചിവിടെ ഞാനും
പകലുകള്‍
നിന്റെ ബന്ധനത്തിലാണ്
രാത്രികള്‍
നിന്നെയുടുത്ത സ്വപ്നങ്ങളുടെയും
മിഴികള്‍ പ്രാണനെ
കൊത്തി വലിക്കുന്നതും
ശബ്ദങ്ങള്‍
ശൂന്യതയില്‍ മുങ്ങി താഴുന്നതും
നീയറിയുന്നുണ്ടാവില്ല
തോന്നലുകളുടെ തടവുകാരാ
നീയിനിയും നീണാള്‍ വാഴുക
കാഴ്ചകളുടെ
ഇത്തിരി വെട്ടത്തിലൊരിക്കലെങ്കിലും
എന്നെയും വരച്ചു ചേര്‍ക്കുക
ഈ നിമിഷങ്ങളോടൊപ്പം
'ഞാന്‍ ' ഇല്ലാതെയാവുന്നു
നിന്റെ വരികള്‍ക്കിടയിലെ
മൌനം പോലെ
'നാം' എന്ന നമ്മളും

ഒറ്റക്കാകലിന്റെ മൂന്നാംപക്കം



ഒത്തിരിയൊന്നും പറയാനില്ല
എങ്കിലും ;
ഒടുക്കലത്തെ വഴികളെ
ഉമ്മ വെച്ച് കൊല്ലുകയാണ്

തികട്ടി വരുന്നത്
തിരമാലകളാണ് പോലും !
ഒരു തീരത്തുമെന്നെ
അടുപ്പിക്കാത്ത
അലിവില്ലാത്ത തിരമാലകള്‍

തീരെ നിനക്കാതെയുള്ളൊരൊറ്റക്കാകലില്‍
ഒരു കടല്‍
തനിയെ കടക്കേണ്ടി വരുന്നു

അതിപുരാതന കാലത്തെയൊരു
ഇടിയുള്ള സന്ധ്യയില്‍
ഒറ്റക്കായി പോയതിനാലാണ്
ഇന്നുമെന്റെ മഴ
ഇരുട്ടിനെ ഭയക്കുന്നത് !!!

ഒരിക്കല്‍ കൂടി

കണ്ണിലെ തെളിച്ചം 
മങ്ങി തുടങ്ങുന്നുവെന്നിരിക്കെ
ഒരിക്കല്‍ കൂടി മാത്രം 
നിന്നെയോര്‍ക്കയാണ്
ആകാശത്തെ നിറങ്ങളാല്‍ നിറയ്ക്കുന്ന 
നിന്റെ ഭ്രാന്തന്‍ സ്വപ്നങ്ങളെ
നീലിച്ച നിന്റെ കൈ വിരല്‍ ഞരമ്പുകളെ
വന്യതയില്‍ എന്നെ തനിച്ചാക്കിയ 
വേദന ഊറ്റിയെടുത്ത പകലുകളെ
പ്രണയം വേദനയെന്നറിഞ്ഞുറഞ്ഞ
നിന്റെ ഹൃദയത്തെയും !!
രാത്രി ഇരുളിനെ
ദീര്‍ഘമായൊരുമ്മയില്‍
തുന്നിച്ചേര്‍ക്കുമ്പോള്‍
നിന്നെ ഞാന്‍ വരയ്ക്കയാണ്...
ഏകാന്തമായ ഒറ്റ മുറികളെ
ശബ്ദം നിലക്കാത്ത ഘടികാരങ്ങളെ
ഇനിയെനിക്ക് കാവല്‍ നില്‍ക്ക !!
പ്രാണനില്‍ പ്രണയം
എന്നെഴുതി വെയ്ക്കുന്നത്
കാല്‍പ്പനികതയുടെ
ചുവന്ന മഷി പേനയാലല്ല
കരിഞ്ഞുണങ്ങിയ
ഓര്‍മ്മകളില്‍ നിന്നൊപ്പിയ
പലതും മറക്കുന്ന കറുപ്പിനാലാണ്
പ്രണയം.....
നിഗൂഢത....
ഒരിക്കല്‍ മാത്രം മരണം !!

സ്വര്‍ണ നൂലുകള്‍

ഒത്തിരി രാവുകളുടെ 
നിഗൂഢതയാണ് നീ
ഇത് വരെയറിയാത്തൊരു 
പൂവിന്‍ ഗന്ധവും
നിന്നെയോര്‍ക്കുമ്പോള്‍ 
എല്ലാം മറക്കുന്നു
നീ വിരിയാന്‍ മാത്രമൊരു
പൂന്തോപ്പാകുന്നു
നിന്റെ ചുണ്ടുകളില്‍
വസന്തത്തിന്‍ ചാരുതയാനുള്ളത്
നിന്റെ ചുംബനങ്ങളില്‍
സ്വര്‍ഗത്തിന്റെ ആഴങ്ങളും
ഇനിയും രാത്രികള്‍
പ്രണയിച്ച് തീര്‍ന്നിട്ടുണ്ടാവില്ല
ഉമ്മകളെ വാരി പുതച്ച
നേര്‍ത്ത മേഘക്കെട്ടുകള്‍
മാത്രമാണവയിപ്പോള്‍
നിന്റെ ചുണ്ടുകള്‍
പ്രണയം കൊരുത്തിട്ട
സ്വര്‍ണ നൂലുകലാണ്
നിന്റെ നിശ്വാസങ്ങള്‍
എന്നെയുറക്കാന്‍ മാത്രമുള്ളവയും

അറിവില്ലായ്മകള്‍

അറ്റമില്ലാത്ത നിരയിലാണ്
അറിവില്ലായ്മകളുടെ !!
നിനക്കറിയില്ലെന്ന അറിവില്ലായ്മ
ഞാനറിയുന്നില്ലെന്ന അറിവില്ലായ്മ
തിണര്‍പ്പുകളില്‍ വിരലോടുമ്പോള്‍
മുറിഞ്ഞിരുന്നതായി ഓര്‍മ്മിക്കപ്പെടുന്നു
തോന്നലുകളില്‍ ഇടറി വീണപ്പോള്‍
പലകുറിയെന്നെ കളഞ്ഞു പോയിരുന്നെന്നും
ചിന്തകളുടെ ചോര്‍ച്ചയില്‍ 
നനഞ്ഞു കുതിര്‍ന്നപ്പോഴാണ്
ഉള്ളില്‍ മറ്റൊരാള്‍ പൊട്ടിച്ചിരിച്ചത്
കൊട്ടിയടക്കുവാന്‍ 
വാതില്‍ തിരഞ്ഞപ്പോഴാണ്
വന്ന വഴികളില്‍ വീണുപോയന്നറിഞ്ഞത്
പൊട്ടിയ പട്ടങ്ങളാല്‍
ആകാശം നിറയുമ്പോഴും
കൂവിയാര്‍ത്ത തീവണ്ടി 
കടന്നു പോയ്ക്കൊണ്ടേയിരുന്നു

വറുതി


അതി ക്രൂരമായ വറുതിയുടെ ദിനങ്ങളിലാണ്...!!
ചിന്തകളില്‍,വികാരങ്ങളില്‍,സ്വപ്നങ്ങളില്‍ ;
എന്തിനേറെ ഒരു പുഞ്ചിരിയില്‍ പോലും 
മറയില്ലത്തൊരു നിസംഗത !!
മഴയും ഈറനും കോടമഞ്ഞുമൊന്നുമില്ലാതെ 
വേരറ്റ നീരോട്ടങ്ങളെ കിനാവ്‌ കാണുന്നൂ,
ഒരു ഏകാന്ത വൃക്ഷം !!

പ്രിയം നിറഞ്ഞവ


അടച്ചിട്ടൊരു മുറി,
നേര്‍ത്ത വെളിച്ചത്തിന്റെ ഒരു തുണ്ട്
പ്രിയമുള്ള പുസ്തകം.
ഹൃദയത്തിനേടുകള്‍ 
പകര്‍ത്തിയെടുക്കാന്‍ മാത്രമായി 
ഒരു കടലാസും മഷിതണ്ടും .
ഞാന്‍ സന്തോഷവതിയാണ് !!!

ഒരു മഴയോര്‍മ്മ



ഈ മഴ തണുപ്പില്‍ ,
ഓര്‍മ്മകളേയും,
കൊഴിഞ്ഞ നിമിഷങ്ങളുടെ മധുരങ്ങളെയും,
അക്ഷരങ്ങളാല്‍ കൂട്ടി കെട്ടുകയാണ് ...
വാനോളന്റെ നിശ്വാസങ്ങള്‍
ഉയര്‍ന്നു പൊങ്ങി മഴ മേഘങ്ങളെ
ചുംബിച്ചുണര്‍ത്തിയപ്പോള്‍ 
അവയെന്റെ മണ്ണിനെ- 
നിദ്രാവിഹീനമാക്കി...
എന്നെ നനയ്ക്കുവാന്‍,
മാത്രമായി ആകാശം വിട്ടിറങ്ങി വന്ന 
ഈ മഴനീര്‍ തുള്ളികളെ 
ഞാന്‍ അറിയാതെ പോവുന്നതെങ്ങനെ... !!!
മാഞ്ചിയ മരത്തിന്റെ ചില്ലകളും കടന്ന്
അവയെന്നെ നനയ്ക്കയാണ് 


ഏകാകി




ഏകാകി...
ഈ ലോകത്തിലേറ്റം
കനം കുറഞ്ഞ പേര്
ഒരിക്കലെങ്കിലും
ആ പേരിലൊന്നു
കടം കൊള്ളണം
കാലിലെ
ഒരു മുറിച്ചങ്ങല
അതങ്ങനെ തന്നെ വേണം
കണ്ണുകളില്‍ നിറയെ
വെളിച്ചം വേണം
നിര്‍വികാരമെങ്കില്‍
അത്രയും നന്ന്
വിളക്കണയ്ക്കാന്‍
കാത്തിരിക്കുന്നൊരു വീട്
അതോര്‍മ്മയില്‍ തന്നെ
തകര്‍ത്തു കളഞ്ഞേക്കണം
നാലായി മടക്കാവുന്ന
ഉടല്‍ വേണം
കൂടെയല്‍പ്പം
പിഞ്ഞിയ നെഞ്ചിന്‍ കൂടും
പാതവക്കുകളൊക്കെ
ഇടയ്ക്കിടെ
വിങ്ങിപ്പൊട്ടണം
ഭ്രാന്തിന്റെ ഇടവഴികള്‍
മലര്‍ക്കെ
തുറന്നു കിടക്കണം
ഉന്മാദത്തിന്റെ
അവസാന പടിയിലിരുന്നു
ആദ്യമായെനിക്ക്
പൊട്ടിച്ചിരിക്കണം


ഓര്‍മ്മ തൂവാല


നേര്‍ത്തൊരോര്‍മ്മതന്‍ തൂവാല തുന്നിയീ
പാഴ്ക്കിനാവിന്റെ തീരത്ത് നില്‍ക്കവേ
കാറ്റിലാടുന്ന കാറ്റാടിത്തണ്ടു പോല്‍
ഉയിരിന്‍ മിടിപ്പിനെ നെഞ്ചോടടുക്കവേ
നീയെത്തും നേരമിങ്ങരികെയെന്നോതിയീ
ചെമ്പനീര്‍ പൂവിനെ വാടാതുണര്‍ത്തവേ
കവിളു തഴുകുമീ കണ്ണീര്‍ കണത്തിലീ
പൂവിന്‍ ചെറു ദളം വല്ലാതുലയവേ
ഇനിയില്ല നിറവും നിലാവുമീ തെന്നലും
കുളിരിന്‍ കലമ്പലും ,കടലിന്‍ പതപ്പും
ഒരു കുഞ്ഞു മേഘമായ്‌ പെയ്തൊഴിഞ്ഞീടുന്നു
തിര തന്‍ മൌനമായ്‌ തീരത്തടിയുന്നു
പുകമഞ്ഞില്‍ നേര്‍ത്തലിഞ്ഞില്ലാതെയാവുന്നു
ചിറക്‌ കുഴഞ്ഞു നിന്‍ നെഞ്ചകം തിരയുന്നു !!!
























ഏകാന്ത വാസം



ഇതൊരു ഏകാന്ത വാസം
രാത്രിയുടെ ചില്ലകളിലെ
നേര്‍ത്ത നാദങ്ങള്‍ക്ക് മാത്രം
കാതോര്‍ത്ത് !!!

ഹൃദയത്തിന്റെ അഗാധതകളില്‍
മാത്രമാണ്
വെള്ള ലില്ലികള്‍
പൂവിടാറുള്ളതെന്നു
പറഞ്ഞത് നീയാണ്

കാലില്‍ തറച്ച
അവസാന മുള്ളില്‍
നിന്റെ കൈവിരല്‍ സ്പര്‍ശം
എന്നെ മരണത്തിലും
അനാഥയാക്കുന്നു

വാഴ്വിന്റെ അവസാന കണികകളില്‍
അവശേഷിക്കുന്നത്
വിഷാദവും വിരഹവും മാത്രം

നിശ്വസിക്കുവാന്‍
നിന്റെ ഓര്‍മ്മകളില്ലാത്തതാണ്
എന്നെ ശ്വാസം മുട്ടിക്കുന്നത്

ഇനിയൊരു ഏകാന്ത വാസം

നേര്‍രേഖകള്‍



ഒരു വീടിന്റെ ആളനക്കങ്ങള്‍ക്കിടയിലും
ചുവരിനോട് മാത്രമായ്
ഗദ്ഗദങ്ങള്‍ പങ്കു വെച്ചിട്ടുണ്ടോ?



കപ്പാസിറ്റര്‍ മരിച്ചൊരു
ഫാനിന്റെ ഞരക്കങ്ങളില്‍
ഒറ്റക്കല്ലെന്നു തോന്നിയിട്ടുണ്ടോ?

ഓര്‍ക്കാപ്പുറത്തെപ്പോഴോ
ജാലകം കടന്നു വന്ന കാറ്റില്‍
ഉള്‍താപത്തിനൊരു ശമനം അറിഞ്ഞിട്ടുണ്ടോ?

കണ്ണുകള്‍ കൊണ്ട് ക്ലോക്കിന്‍ കാലിനെ
പിന്നോട്ട് കറക്കി , ഓര്‍മ്മയിലെ തോരാമഴയില്‍
ഒരിക്കല്‍ കൂടെ നനഞ്ഞിട്ടുണ്ടോ?


ചിന്തകളില്‍ ഒരു വേള തനിച്ചായിരിക്കുമ്പോള്‍
ആരോ ആയിരുന്നവരുടെ  ശബ്ദങ്ങളില്‍
നിശബ്ദത രണ്ടായ്‌  കീറി പോയിട്ടുണ്ടോ?

നീയും ഞാനുമൊക്കെ എവിടെയെങ്കിലും
കൂട്ടി മുട്ടപ്പെടേണ്ടാവരാണ്
നെടുകെയും കുറുകെയുമെല്ലാം
വരയപ്പെട്ട ജീവിതങ്ങളാണ്


അതെ...!!
നീയും ഞാനുമൊക്കെ
സമാന്തരമല്ലാത്ത
ചില നേര്‍രേഖകള്‍ മാത്രമാണ് !!!

നന്മ വിത്ത്


വിഹായസുകളുടെ അഗ്രങ്ങളിലെവിടെയോ
നന്മ മാത്രമുള്ളൊരു നാടുണ്ടായിരിക്കാം
വീക്ഷണ കോണുകള്‍ ഒന്നായ
മനുഷ്യന്മാര്‍ പാര്‍ക്കുന്നൊരിടം
വെയിലാറുമ്പോള്‍ പെണ്ണിന് മാനത്തിന്
വില പറയാത്തോരിടം
പിറവിക്കൊപ്പം മരണം
കൂട്ടി കുറിക്കാത്തോരിടം
എന്നോളം നിന്നെ അറിയുന്നൊരിടം
കടലോളം കനിവ് നിറയുന്നൊരിടം
സ്നേഹം മാത്രം മതമായൊരിടം
അമ്മയെ ദൈവമായി കാണുന്നൊരിടം
അതിര്‍ വരമ്പുകള്‍ വരയപ്പെടാത്തിടം
ചുംബനങ്ങളില്‍ പ്രണയം വീണുറങ്ങുന്നിടം
ആകാശത്തിന്‍ അഗ്രമാണെന്‍ സ്വപ്‌നങ്ങള്‍ നിറയെ

അതി വേഗം ഞാനിനി ഉയര്‍ന്നു പറക്കട്ടെ...!!!


അനന്തരം



നീ നട്ടുവളര്‍ത്തുന്നൊരു 

മേഘക്കാടുകളുടെ
അങ്ങേ തലക്കല്‍ 
ഞാനൊന്ന് തല ചായ്ച്ചോട്ടെ

പ്രണയാഗ്ന്നികള്‍ക്ക് 
തിരി കൊളുത്തുന്നൊരു
താരകത്തെ

നെഞ്ചോടടുക്കി പിടിച്ച്

നിന്‍ ഉള്ളം കൈയില്‍ 

അമര്‍ത്തി ചുംബിച്ചു
ഞാനൊന്നുറക്കെ കരഞ്ഞോട്ടെ


എന്നില്‍ നിഴല്‍ പടര്‍ത്തുന്നൊരു സൂര്യനായ്‌
നീയിനിയുദിക്കുവോളം
ഇരുളിന്റെ അഗ്രങ്ങളില്‍

ഞാനുണരാതുറങ്ങാം

സ്വപ്നങ്ങള്‍ പിന്നെ ഗന്ധങ്ങളായ്
പുനര്‍ജ്ജനിക്കുന്നൊരു  നാളില്‍
തിരകള്‍ തീരങ്ങളില്‍ ഒന്നാകുന്ന
സായന്തനങ്ങളുടെ തണുപ്പില്‍
വിരഹങ്ങള്‍ ഒന്നായി ചേരുന്ന
ചക്രവാളത്തിന്റെ സിന്ദൂര രേഖയില്‍
പിന്നെ ഞാന്‍ ഉറങ്ങാത്ത രാവുകളുമുണ്ടാകാം


അന്ന്.....
അന്നൊരിക്കല്‍ കൂടി 
നമ്മുടെ മിഴികള്‍ ഒന്നാക്കി
എനിക്കെന്നെ നോക്കി കാണണം


നെഞ്ചിലെ  വിള്ളലുകളില്‍

നിന്‍ കൈവിരല്‍ തുമ്പിറക്കി

നെറ്റി തടത്തിലൊരു കുറി ചാര്‍ത്തി
നിന്‍ ശ്വാസത്തിലെനിക്ക്
വീണു മരിക്കണം

വേനല്‍ സ്വപ്നങ്ങളില്‍ വന്നെന്നെ ...!


ഈ ചെറു കാറ്റ്
കരളിന്‍റെ വാതില്‍ അടയുന്നു

ഉള്‍പൂവില്‍ ഒരു കുളിര്‍ തലോടുന്നു
നിന്‍ പ്രണയ പുതപ്പിനുള്ളില്‍ ഞാന്‍
ഉണരാന്‍ മടിയോടെ


നിന്‍ മിഴിതന്‍ തണുപ്പില്‍
മേഘമല്‍ഹാര്‍ പെയ്തിറങ്ങുന്നു


ഒരു വേനല്‍ സ്വപ്നത്തില്‍
ഞാന്‍ നീയായ്‌ മാറുന്നു


ഒരു മഴ എന്നിലേക്ക്‌
ഈ സായാഹ്നചുവപ്പിലേക്ക്


എന്നാത്മാവിലെക്ക്
മൌനമായ്‌ പടരുന്നു


നിലാവിന്‍ മുടിചാര്‍ത്തില്‍
ഒരു മയില്‍ പീലിയായ്‌
ഞാന്‍ നിന്നെ അണിയുന്നു


പുലരിയുടെ വാതില്‍ മെല്ലെ തുറക്കുമ്പോള്‍
മൂര്‍ധാവില്‍ നിന്‍ ചുംബന രേണുക്കള്‍


നെഞ്ചിടിപ്പ്‌,

നിന്‍ സ്വപ്നത്തിന്‍ കിതപ്പ്‌

വരൂ....


ഈ കിനാവില്‍ 
ഇനി ഞാന്‍ നിന്നെ
ഇറുക്കി പിടിക്കട്ടെ



ഋതുക്കള്‍



ശിശിര ഗ്രീഷ്മ വര്‍ഷ വസന്തങ്ങള്‍
പ്രണയഋതുക്കളായ് നീയെന്നില്‍ പടരവെ
മിഴിയിമ പൂട്ടി പതിയെയി
പ്രകൃതി പ്രണയ പരവശയാകവേ

ചിറക്‌ മുളയ്ക്കാത്ത ശലഭമായൊരിക്കല്‍ നാം
കൊടിയ ധ്യാന ജപത്തിലമരവേ
ഒടുവിലെ പൂവും വിരിയുമൊരന്തിക്കും
സ്നിഗ്തമാം തലോടലില്‍ തമ്മിലറിയവെ

ശിഷ്ട ജന്മങ്ങളിലൊന്നില്‍ പിന്നെ നാം
അഞ്ചു വര്‍ണ്ണിത ശലഭത്തിന്‍ ചിറകാവാം
ഇളം കാറ്റിലുലയും ഇലചാര്‍ത്താവാം
പ്രണവ തീരത്തെ ചെമ്പനീര്‍ പൂവാകാം

ജന്മാന്തരങ്ങളില്‍ പ്രണയിക്കുന്നവര്‍ നാം
മോഹഭംഗങ്ങള്‍ തന്‍ പാനപാത്രം രുചിക്കുവോര്‍
ചോര പൊടിയും അക്ഷരമുണ്ണുവോര്‍
മഞ്ഞിന്‍ തണുപ്പില്‍ മഞ്ചാടി പെറുക്കുവോര്‍

നിറയുമുദ്യാന ഭംഗിക്കുമപ്പുറം
ചിറകുമെരിയുന്ന വേനലുമുണ്ടാകാം
അരികു വിണ്ടിടും ശീത തണുപ്പിലും
നിന്‍ പ്രണയമെന്നെ ഉലച്ചു തളിര്‍പ്പിക്കും

തനിയെ


നിശബ്ദം ഞാന്‍ പ്രണയത്തിലാണ്
ആത്മാവിന്‍ കാല്‍പ്പെരുമാറ്റങ്ങളില്‍ 
ഞാനിന്നൊറ്റയ്ക്കാണ്
മിഴിയിമയടയ്ക്കുമ്പോള്‍
എന്റെ മാത്രം,ഈ ലോകത്തിലാണ് 
അരുത്,നീയിനിയെന്നെ പ്രണയിക്കരുത്
ഇനിയൊന്നുമെന്നോട് മൊഴിയരുത്
തീക്ഷ്ണമാം കണ്ണാലെന്നെ നോക്കരുത്
ഇനിയെന്നെ തനിയെ വിടൂ
ഞാന്‍ എന്നെയൊന്നു പ്രണയിക്കട്ടെ!!!

തണുപ്പ്


ഓര്‍മ്മകളുടെ തണുപ്പില്‍
ഇടക്കൊക്കെ ഒറ്റക്കാവണം

സ്വപ്നങ്ങളിലെ

കത്തിയമരാത്തോരായിരം

ചിരാതുകള്‍ കണ്ട്

നിഴല്‍ പടര്‍ന്ന ഇടനാഴികളില്‍

കാറ്റിന്റെ കുശലം കേട്ട്

കൈ വളകളുടെ ഇമയനക്കങ്ങളില്‍

കാലത്തെ കുലുക്കി ചിരിപ്പിച്ചു

കൊഴിഞ്ഞമര്‍ന്ന കരിയിലകളിലെ

കാല്‍പെരുമാറ്റങ്ങള്‍ക്ക് കാതോര്‍ത്തു


പിന്നെ...


കൌതുകം മിഴി പൂട്ടി മയങ്ങുന്ന

നിറമുള്ള മഞ്ചാടി മണികളില്‍

പിന്നോട്ട് തിരിയുന്ന

നൂല്‍ പന്ത് പട്ടങ്ങളില്‍ ...


ഒടുവില്‍ ...


ഈ നിദ്ര തന്‍ വിളുമ്പില്‍

പതിയെ കണ്‍ തുറക്കുമ്പോള്‍

കനത്ത പകലിനെന്നെ

തിരിച്ചു വിളിക്കാനാവില്ല

മുറിയപ്പെട്ടവള്‍



കാട്ടുചുരത്തിന്‍ വിള്ളലിലൂടൊരു
കാറ്റ് പുഴ താണ്ടി പോവുമ്പോഴും
തിരികെ വിളിക്കാത്ത കാടിന്‍
ഇളകാത്ത മനമെനിക്കില്ല

തിരികെ വരാത്ത കാല്‍പ്പാടില്‍
കണ്ണുടക്കി കരയാത്ത
കനമേറിയ പാതകളുടെ
ഇടറാത്ത ചങ്കെനിക്കില്ല

നെഞ്ചിനുള്ളിലെ കനല്‍ക്കൂട്ടില്‍
കാരിരുമ്പിന്‍ ചട്ടിയില്‍
മധുരമൂറും അടയോരുക്കും
അമ്മ മനസും എനിക്കറിവില്ല

പെയ്ത മഴയൊക്കെ
മണ്ണിനെ മറന്നിരുന്നെങ്കില്‍
വിരിഞ്ഞ പൂവിന്‍ ചുണ്ടിന്‍
പുഞ്ചിരി മാഞ്ഞിരുന്നുന്നെങ്കില്‍
കിളി പാട്ടിന്‍ രാഗങ്ങളില്‍
വിഷാദം കലര്‍ന്നിരുന്നുവെങ്കില്‍
ഇരുള്‍ മതി,ഈ പകലിനി വേണ്ട
ജീവിക്കുക പ്രയാസമാണ്
മരിക്കുകയെന്നതിനേക്കാള്‍




നിതാന്തം


വിരുന്നുകാരാ...
ഇനിയെന്റെ വഴികള്‍
വിജനമായിരുന്നു കൊള്ളട്ടെ
ഒലിവിലകളെ ഇനി നിങ്ങള്‍
ഉണര്‍ത്തരുതെ
കിളികള്‍ നിര്‍ത്താതെ പാടി കൊള്ളട്ടെ
എന്റെ പൂക്കളില്‍ നിങ്ങളിനി
നിഴല്‍ പടര്‍ത്തരുത്
ഞാനും ഉറങ്ങുകയാണ്
നിതാന്തമായൊരു സ്വപ്നത്തിലേക്ക്









മൌനം ഉണ്ണുന്നവര്‍


ഭ്രാന്തമായ ചിലതരം മൌനങ്ങളുണ്ട്
ആഴക്കിണറിലേക്കെന്ന പോല്‍
ഞാന്‍ എന്നിലേക്ക്‌ തന്നെ
എത്തി നോക്കുന്ന നേരങ്ങള്‍
നേര്‍ത്തൊരു കിതപ്പിന്‍
അകമ്പടിയിലെന്റെ
കണ്ണുകളിലേക്കൊരു ഊളിയിടല്‍
ഭൂത കാലത്തിന്റെ മറവി തിരകള്‍
ഓര്‍മയുടെ പടവുകളിലേക്കെന്ന പോല്‍
പിന്നെയാര്‍ത്തിരമ്പുമ്പോള്
ആ തിരകളില്‍പ്പെട്ടുഴറി
എത്തുക,പലപ്പോഴും
ഒരു പുതിയ തീരത്താവും
നൊമ്പരങ്ങളെ നെഞ്ചോടടുക്കി
ഒരായിരം കവിതകള്‍
ചത്ത്‌ മലര്‍ന്നു കിടക്കുന്നുണ്ടാവുമവിടെ
പിന്നെയാ കവിതകളില്‍
ഒരു കവിതയായങ്ങനെ അങ്ങനെ...
ഒരു തിര വന്നു മായ്ക്കും വരെയ്ക്കും !!