മൈഗ്രേൻ വൈകുന്നേരങ്ങള്‍


മൈഗ്രേൻ
കുടിച്ചു കൊണ്ടിരുന്നൊരു
വൈകുന്നേരം
അയാൾക്ക്‌ 
ജീവിതത്തിൽ ആദ്യമായി
ഏകാന്തത അനുഭവപ്പെട്ടു

വിഷാദമൊരു തണുത്ത
മിത്താണെന്ന തിയറിയിൽ
അടിയുറച്ച് വിശ്വസിച്ചിരുന്ന
അയാൾക്ക്‌ ഭാര്യയും
എണ്ണമറ്റ കാമുകിമാരും
അപരിചിതരായി തോന്നി

ഓമനിച്ചു വളർത്തിയ
ചാര നിറമുള്ള പേർഷ്യൻ പൂച്ച
വീട്ടിലൊരു അധികപ്പറ്റായി

ജനരികിലെ പച്ചകുപ്പിയിൽ
പടർത്തി വിട്ട
മണിപ്ലാന്റിലൂടെ
കാരണമില്ലാത്തൊരു ദുഃഖം
അയാളുടെ
വലത്തെ ചെവിയിലേക്ക്
അരിച്ചിറങ്ങി

"മരിച്ച വീട് 
പുറം തിരിഞ്ഞു നിൽക്കുന്നൊരു
മനുഷ്യനാണെന്ന"
തന്റെ മുപ്പത്തി നാലാമത്തെ
കവിതയ്ക്ക് ശേഷമയാൾ
ഇളംനീല പ്രതലങ്ങളിൽ
ജീവിതത്തിന്റെ
അനിശ്ചിതത്വങ്ങളെപ്പറ്റി
ചിത്രങ്ങൾ
വരച്ചു തുടങ്ങി