നിനക്കെന്നെയൊന്നു 
തനിച്ചു വിട്ടൂടെ?
ഒറ്റക്കിരിക്കുംപോഴെല്ലാം 
'പറയെടീ'യെന്നും 
പറഞ്ഞു 
കയറി വരും

കൊത്തിപ്പെറുക്കിയ നുണകളെ
ഗീര്‍വാണങ്ങളെ
തുപ്പലൊട്ടിച്ച കവിതകളെ 
എന്റെ നേരെ വെച്ച് നീട്ടുന്നു

ഒറ്റ വലിക്ക് പുറത്തിറക്കി
ഒരു മഴ മുഴുവന്‍
ഒറ്റയ്ക്ക് കൊള്ളിക്കും

ഞെക്കി പിഴിഞ്ഞെന്റെ 
കണ്ണീരത്രയും
ഒറ്റ വാക്ക് കൊണ്ട് 
പുറത്തെടുക്കുന്നു

മൂക്കിന്‍ തുമ്പാലൊരു 
റെഡ്‌ സിഗ്നല്‍ തുടുക്കുമ്പോള്‍
കണ്ണിറുക്കിയ 
ചിരിയാലെന്നോടവന്‍
യുദ്ധം കുറിക്കുന്നു

ആറി തണുത്ത 
എന്റെ പകലില്‍
തലയിണ പഞ്ഞികളെ 
പറത്തി വിടുന്നു

ഒരു കുട്ട ആപ്പിളിനെ 
നേര്‍ക്ക്‌ നേരെ 
ഉരുട്ടി വിടുന്നു

'
നിന്നെ പോലെ' എന്ന് പറഞ്ഞു
ഇരുണ്ടൊരു മുയല്‍ കുഞ്ഞിനെ
തൊട്ടു തലോടിയിരിക്കുന്നു

പിന്നെ,
പിന്നെയെപ്പോഴോ
ഒരു പൂവിറുക്കുന്ന 
വേഗതയില്‍
എന്റെ പകലിനെയവന്‍ 
മുറിച്ചു കടക്കുന്നു

തിരിഞ്ഞു, 
മറിഞ്ഞു
അമര്‍ന്നു കിടക്കുമ്പോള്‍
നീ വന്നിരുന്നുവെന്നും
ഇനിയും വരുമെന്നും
എങ്ങും പോയിട്ടില്ലെന്നുമുള്ള 
പ്രാര്‍ത്ഥന
ഏഴു തവണ 
ആവര്‍ത്തിച്ചു ചൊല്ലുന്നു
കുരിശു വരക്കുന്നു
കണ്ണടക്കുന്നു


No comments:

Post a Comment