ഒടുവിലെ ഒരു നുള്ള് ഭൂമിക്ക് വേണ്ടി






















കാലുകള്‍ , കാല്‍പ്പാദങ്ങള്‍
ഈ മണ്ണിനെ തൊട്ടു നടന്നു പോയവര്‍
വീണവര്‍ പിന്നെ വിതറിയോര്‍
ഈ മണ്ണിനെ ആഞ്ഞു പിളര്‍ന്നവര്‍

പുഴ കോരി മണലാക്കി
തടി വെട്ടി വെളിവാക്കി
കാടിന്റെ നോവിനെ ഊറ്റി കുടിച്ചവര്‍
കോണ്‍ക്രീറ്റ്‌ പാടങ്ങള്‍ തീര്‍ത്തവര്‍
ഭൂമിതന്‍ വായിലോ തൂണിരുമ്പ് ആഴ്ത്തിയോര്‍
വേനലിന്‍ വറുതിയില്‍ കുഴി നീട്ടി വെട്ടിയോര്‍
മണ്ണിന്റെ നാഡിയെ ബോര്‍വെല്ലാക്കിയോര്‍
കുഴിബോംബോളിപ്പിച്ചു പാറമട തീര്‍ക്കുവോര്‍
മണ്ണിന്‍ മരണത്തെ വില നീട്ടി വാങ്ങിയോര്‍

കാട് കണ്ണുനീര്‍ വാര്‍ക്കുന്നു
തീരമിടിയുന്നു ഭൂമിയുലയുന്നു
ഞാനും നീയും നമ്മുടെ മക്കളും
മിഴി പൂട്ടി മറയുന്നു മരണമോ അണയുന്നു
കവിതന്‍ കരളോ പിളരുന്നു വീണ്ടും

കൊടി നാട്ടുക കൂട്ടരേ
അണി ചേരുക മര്‍ത്യരെ
ഈ ഭൂമി,ഈ പുഴ
ഈ മണ്ണ്,ഈ പുല്ല്
ഈ മഴ , ഈ കാറ്റ്
ഈറന്‍ തണുപ്പിന്‍ പരന്ന പുല്‍പ്പാടങ്ങള്‍
ഇനിയും മരിക്കാത്ത ഭൂമിതന്‍ ചങ്കിലേക്കരുത്
പണത്തിന്‍ മുഴുത്ത ജെസിബികള്‍

ഇനിയുമൊരു കിളി പാടണമിവിടെ
ഇനിയുമൊരു കാട്ടാര്‍ മൂളണമിവിടെ
ഇനിയൊരു പുഴ മരിക്കരുതിവിടെ
ഇനിയൊരു പാടമൊടുങ്ങരുതിവിടെ
ഇവിടാണ് സ്വര്‍ഗം ഇവിടാണ് ജീവന്‍
ഈ മണ്ണിന്‍ മൂര്‍ധാവ്വെ ചുംബിക്ക നിങ്ങളും

നീ





















ഉള്ളില്‍ ഒരു കടല്‍ ഇരമ്പുന്നു
ജനിമൃതികളില്‍ ഇല്ലാതായൊരെന്‍ ആത്മാവ്
വിരഹങ്ങളില്‍ ചുംബിച്ചുണര്‍ത്തിയൊരു കാറ്റ്
ചുറ്റും ഇരുളിന്റെ തണുത്ത നിഴല്‍ പാടുകള്‍
ഓര്‍മ്മകള്‍ക്കും നരയേറുന്നു
സ്വപ്‌നങ്ങള്‍ കൂട് വിട്ടു പറന്നു തുടങ്ങിരിക്കുന്നു
എരിഞ്ഞടങ്ങിയ പകലുകള്‍
കണ്ണീരൊപ്പുന്നതും കാത്ത് 
ഈ വിളറിയ രാവിന്‍ ചിറകില്‍
അകലെയിന്നും കുറുകുന്നു
പ്രണയത്തിന്‍ ഒരു കുഞ്ഞിളം പ്രാവ്
നെഞ്ചില്‍ നിന്നും അടര്‍ന്നൊരു കണം
രക്തത്തിന്‍ ഗന്ധം പരത്തുന്നു
സ്വപ്‌നങ്ങള്‍ രാവന്തിയോളം കുതിര്‍ന്നലിഞ്ഞിട്ടും
കുതറിയോടി നീയെന്നില്‍ നിന്ന്
കൈ വിരല്‍ തുമ്പില്‍ നീ 
കൌതുകമാകുന്നതും കാത്ത്
മൂവന്തി മണ്ണടിയും നാള്‍ വരെ
വിരഹമെന്നെ ചുംബിക്കുംപോഴും
മരണമെന്നെ മാടി വിളിക്കുമ്പോഴും
ഞാന്‍ ഓര്‍ത്തത്‌ നിന്നെ മാത്രം



നന്ദിത


























ഹേ..വയലറ്റ്‌
എനിക്കും നിനക്കും തമ്മിലെന്ത്  !!!
രക്തം പൊടിയുന്ന വരികളിലൂടെ
നിന്നെയെനിക്കായ്‌  കാട്ടി തന്നത് 

മരണത്തിലും പുഞ്ചിരിക്കുന്ന മുഖം
നന്ദിത ..

പിന്നെയെന്നും നീയെന്നെ ...
എന്റെ ഓര്‍മ്മകളെ ,കാഴ്ച്ചകളെ
അന്തമില്ലാത്തയെന്‍ യാത്രകളെ
പൂക്കളായ് വന്നു  പ്രലോഭിപ്പിക്കയായിരുന്നു



പരിചിതമല്ലാത്ത ഇടവഴികളിലും 
നീയെനിക്കായ്‌  കാത്തു നില്‍ക്കാറുണ്ടായിരുന്നു 
നഗര കവാടങ്ങളിലും 
ചെളി പുരണ്ട നടപ്പാതകളിലും 
നീയെനിക്കാശ്വാസമായിരുന്നു

പ്രിയ വയലെറ്റ്‌
എന്റെ പ്രണയം നീയാണ്
എന്റെ വിരഹം നീയാണ് 

ആത്മാവിനെ പൊതിയുന്ന 
സ്നേഹ നിശ്വസങ്ങളിലും 
വയലെറ്റ്‌ ..നീയെന്നെ തരളിതയാക്കുന്നു

കളങ്കിത


































മനസ്സിന്റെ കണ്ണാടിയില്‍
മുഖമിന്ന് വികൃതമാണ്
അന്തരംഗത്തില്‍ മുളയിട്ട
ചതിയുടെകൂര്‍ത്ത കാരമുള്ളുകള്‍ 
ഞാന്‍ കാണുന്നു
ആത്മാവിനു ചിറക് വെച്ച് 
നീയെന്നിലെക്ക് പറന്നടുത്തു കൊള്‍ക
എന്നെ കൊത്തി വലിച്ചു കൊള്‍ക
ചിന്തകള്‍ക്ക്  തീയിട്ടതിനുള്ളില്‍  
ചാമ്പലാകുവാനും
ഞാനിതാ നിന്റെ മുന്‍പില്‍
ഞാന്‍ കളങ്കിത... !!!
കാലമേ മാപ്പ്...
കര്‍മ്മ ബന്ധങ്ങളെ മാപ്പ്...
എന്നില്‍ തന്നെ എരിഞ്ഞടങ്ങുവാന്‍
കഴിഞ്ഞെങ്കിലെനിക്ക് ...!!!



മനസ് പെയ്യുന്നു




തുള്ളി തുളുമ്പുന്നൊരു മഴയിന്നുമെന്‍റെ
മനസിന്‍റെ ഇറയത്തെ നനയ്ക്കുന്നുണ്ട്

ചില്ല് ജാലകത്തിന്‍ കൈവരി കോണിലെന്‍
സ്വപ്നം അത് നോക്കി നില്‍ക്കുന്നുമുണ്ട്

വാതില്‍ പഴുതിനെ ഇരുളാല്‍ മറയ്ക്കാത്ത
ഓര്‍മ്മചെപ്പിനിയും തുറക്കുവാനുണ്ട്

ഇന്ദീവരത്തിന്റെ ഇതളുകളൊന്നില്‍
ഇന്നുമെന്‍ പ്രണയം മയങ്ങുന്നുമുണ്ട്


ആത്മാവേ നീ മടങ്ങി കൊള്‍ക







































എനിക്കിനിയും കരയണം
നഷ്ട സ്വപ്നങ്ങളെ ഓര്‍ത്തിട്ടല്ല
ഉള്ളിലെ പൊള്ളലിനെ ധ്യാനിച്ചിട്ട് !!!

ആത്മാവേ നീ മടങ്ങി കൊള്ളുക
ആയിരുന്ന ശാന്തിയിലേക്ക്
അള്‍ത്താരയുടെ വിശുദ്ധിയിലേക്ക് 
വെണ്‍കച്ചകള്‍ പാറുന്ന കല്പ്പടവുകളിലേക്ക്
ചക്രവാളങ്ങളില്‍ മണികള്‍ മുഴങ്ങുന്ന സന്ധ്യകളിലേക്ക്
കുന്തിരിക്കത്തിന്റെ മടുക്കാത്ത സുഗന്ധങ്ങളിലേക്ക്
നെഞ്ചം വിതുമ്പുന്ന ഒപ്പീസുകളിലേക്ക്
ജപമാല മണിയുടെ ശാന്തതയിലേക്ക്
സെമിത്തേരി കാറ്റിന്റെ മോക്ഷത്തിലേക്ക്
ഉരുകി തെളിയുന്ന മെഴുതിരി കൂട്ടങ്ങളിലേക്ക്
സങ്കീര്‍ത്തകന്‍റെ കിന്നരങ്ങളിലേക്ക്
വെളിപാടിന്റെ അഗാധതയിലേക്ക്
എന്റെ ആത്മാവേ നീ മടങ്ങി കൊള്ളുക

ഏദന്‍ പൂക്കുന്നു



ഓര്‍മ്മകള്‍ക്ക് മീതെ 
ഇന്നും മഴ പെയ്യുന്നതെന്തിനാണ്
ഒട്ടി കിടക്കുന്ന ഉടുപ്പെന്നെ 
വല്ലാതെ അസ്വസ്ഥയാക്കുന്നു
ഞാനൊരു വറ്റാത്ത 
പുഴയുടെ അരികിലാണ്

ആകാശത്തൊരു കാഹളം
മാലാഖ ചിറകുകള്‍ ഞാന്‍ കാണുന്നു
അവയ്ക്കെന്നെ കൂട്ടി കൊണ്ട് പോകണമെന്ന്
ഏദന്‍ തോട്ടം എന്നെ കാത്തിരിക്കുന്നുവെന്ന്
നന്മ തിന്മയുടെ വൃക്ഷം
വീണ്ടും പൂത്തിരിക്കുന്നുവെന്ന്
ഹവ്വയുടെ നിറകണ്ണുകള്‍ 
ഏതോ ദിക്കില്‍ നിന്നും
ആദം അരുതായ്മകളെ 
പദം പെറുക്കുന്നു
വഞ്ചകന്‍ വീണ്ടും ഉണര്‍ന്നിരിക്കുന്നു
വീണ്ടുമൊരു കുരിശ്‌ 
പണിയേണ്ടിയിരിക്കുന്നു
തെറ്റും ശരിയും തമ്മില്‍ അകലം
ഒരു പഴത്തോളം മാത്രമെന്ന്
ചുവപ്പിന്റെ മാസ്മരികത ഫണം ഉയര്‍ത്തുന്നു
സര്‍പ്പത്തിന്റെ ദംശനങ്ങള്‍ വിഷം തികട്ടുന്നു 
ഞാനോ ഇവിടെ ഈ ഇരുട്ടില്‍ പതുങ്ങുന്നു
ഇനിയും മരിക്കാന്‍ വയ്യെന്റെ ആത്മാവിനു
ഇനിയും ഉയിര്‍ക്കുവാനും !!!