തകർക്കപ്പെട്ട
കൂടിന്റെ ഓർമയിൽ 
പറന്നു കൊണ്ടേയിരിക്കുന്ന
പക്ഷിക്ക് 
ഒരു ചില്ലയും
അഭയമാകുന്നില്ല

വെട്ടി മാറ്റപ്പെട്ട 
മരത്തിന്റെ
മുറിവുമായി 
അത് ഒടുക്കം വരെയും 
ഒന്നിൽ നിന്ന് 
മറ്റൊന്നിലേക്ക്  
പറന്നു
കൊണ്ടിരിക്കുന്നു

ഒരു വസന്തവും
അതിനോട് 
കനിവ് കാട്ടുന്നില്ല 
ഒരു പേമാരിയ്ക്കും 
അതിനെ
തണുപ്പിക്കുവാൻ
ആവുന്നില്ല

ആഞ്ഞാഞ്ഞു 
പറക്കുമ്പോഴും
ഒരറ്റം  
തോർച്ചയില്ലാത്തൊരു 
പെയ്ത്തിലേക്ക് 
ചേർത്ത് 
കെട്ടപ്പെട്ടിരിക്കുന്നു 

തകർക്കപ്പെട്ട
കൂടിന്റെ ഓർമ്മയതിന്  
ആകാശത്തിന്റെ
എല്ലാ സാധ്യതകളെയും
നിഷേധിക്കുന്നു 

സന്തോഷത്തിന്റെ
എച്ചിൽ പാത്രത്തിനു വേണ്ടി 
ഉയർന്നു
പറക്കുമ്പോഴും 
ഓർമ്മയിലേക്ക്
ഏൽക്കുന്ന
കാറ്റു പോലുമതിനെ 
പിടിച്ചുലയ്ക്കുന്നു

തകർക്കപ്പെട്ട 
വീടിന്റെ 
മുറിവോളമാഴം 
വേറെന്തിനുണ്ട് 

മുറിവുകൾക്കിടയിലെ 
വീടെന്നത് 
തീർത്തും 
അപ്രസക്തമായൊരു 
ഉപമയല്ലാതെ 
വേറെന്താണ്  






നമ്മുടെ
 സങ്കടങ്ങൾ
നമ്മുടെ മാത്രം സങ്കടങ്ങളാണ്
പങ്ക് വെയ്ക്കുമ്പോൾ
പാതിയാകുമെന്ന തത്വത്തിലൊന്നും
ഞാനിപ്പോൾ വിശ്വസിക്കുന്നില്ല

ആരോടുമൊന്നും പറയാറില്ല
ഒന്നങ്ങോട്ടോ ഒന്നിങ്ങോട്ടോ
ഒരദ്ഭുതവും സംഭവിക്കുന്നില്ല
എന്നതിനാൽ
ഞാനിപ്പോൾ
കേൾക്കാറേയുള്ളൂ

നിസ്സഹായതയുടെ
ഒറ്റപ്പെടലിന്റെ
സ്നേഹനിരാസങ്ങളുടെ
ഉപേക്ഷിക്കപെടലിന്റെ
പലതരം കഥകൾ

കേട്ട് കൊണ്ടിരിക്കുന്ന
നേരം മുഴുവൻ
ഉള്ളിങ്ങനെ പൊത്തി പിടിക്കും
തട്ടി തൂവി പോവാതെ

നമ്മുടെ സങ്കടങ്ങൾ
നമ്മുടെ മാത്രം സങ്കടങ്ങളാണ്
രാത്രിയുടെ പലയടരുകളിലും
അത് നമ്മളെ
നിശബ്ദമായി കരയിപ്പിക്കും

ആവലാതിയുടെ
കരിങ്കൽകട്ട നെഞ്ചിലമർത്തിയിട്ട്
ലോകത്തോട്
സുഖമല്ലേ എന്ന് ചോദിയ്ക്കാൻ
നിർബന്ധിക്കും
നീറി പുകഞ്ഞു
നെഞ്ചിനകത്തു നിന്നൊരു കയ്പ്പ്
നാവിലെത്തും
നോവുന്നുണ്ടെന്നു
സ്വയം കണ്ണ് നിറയ്ക്കും

ചുറ്റിലുമൊക്കെ തൊട്ട് നോക്കി
തൂക്കി അളക്കുന്നുണ്ടെങ്കിലും

നമ്മുടെ സങ്കടങ്ങൾ
നമ്മുടെ മാത്രം സങ്കടങ്ങളാണ്
ഇടയ്ക്കെങ്കിലുമൊക്കെയത്
ഒഴുകി പരക്കുന്ന
നിലാവെളിച്ചം പോലെയോ
വെള്ളാരംകല്ലിന്റെ
മുകളിലെ നേർത്തരുവി പോലെയോ
പലതരം ഉപകാരങ്ങളാൽ
നമ്മളെ കുറച്ചൂടെ
മികച്ച മനുഷ്യരാക്കുന്നു