നന്മ വിത്ത്


വിഹായസുകളുടെ അഗ്രങ്ങളിലെവിടെയോ
നന്മ മാത്രമുള്ളൊരു നാടുണ്ടായിരിക്കാം
വീക്ഷണ കോണുകള്‍ ഒന്നായ
മനുഷ്യന്മാര്‍ പാര്‍ക്കുന്നൊരിടം
വെയിലാറുമ്പോള്‍ പെണ്ണിന് മാനത്തിന്
വില പറയാത്തോരിടം
പിറവിക്കൊപ്പം മരണം
കൂട്ടി കുറിക്കാത്തോരിടം
എന്നോളം നിന്നെ അറിയുന്നൊരിടം
കടലോളം കനിവ് നിറയുന്നൊരിടം
സ്നേഹം മാത്രം മതമായൊരിടം
അമ്മയെ ദൈവമായി കാണുന്നൊരിടം
അതിര്‍ വരമ്പുകള്‍ വരയപ്പെടാത്തിടം
ചുംബനങ്ങളില്‍ പ്രണയം വീണുറങ്ങുന്നിടം
ആകാശത്തിന്‍ അഗ്രമാണെന്‍ സ്വപ്‌നങ്ങള്‍ നിറയെ

അതി വേഗം ഞാനിനി ഉയര്‍ന്നു പറക്കട്ടെ...!!!


അനന്തരം



നീ നട്ടുവളര്‍ത്തുന്നൊരു 

മേഘക്കാടുകളുടെ
അങ്ങേ തലക്കല്‍ 
ഞാനൊന്ന് തല ചായ്ച്ചോട്ടെ

പ്രണയാഗ്ന്നികള്‍ക്ക് 
തിരി കൊളുത്തുന്നൊരു
താരകത്തെ

നെഞ്ചോടടുക്കി പിടിച്ച്

നിന്‍ ഉള്ളം കൈയില്‍ 

അമര്‍ത്തി ചുംബിച്ചു
ഞാനൊന്നുറക്കെ കരഞ്ഞോട്ടെ


എന്നില്‍ നിഴല്‍ പടര്‍ത്തുന്നൊരു സൂര്യനായ്‌
നീയിനിയുദിക്കുവോളം
ഇരുളിന്റെ അഗ്രങ്ങളില്‍

ഞാനുണരാതുറങ്ങാം

സ്വപ്നങ്ങള്‍ പിന്നെ ഗന്ധങ്ങളായ്
പുനര്‍ജ്ജനിക്കുന്നൊരു  നാളില്‍
തിരകള്‍ തീരങ്ങളില്‍ ഒന്നാകുന്ന
സായന്തനങ്ങളുടെ തണുപ്പില്‍
വിരഹങ്ങള്‍ ഒന്നായി ചേരുന്ന
ചക്രവാളത്തിന്റെ സിന്ദൂര രേഖയില്‍
പിന്നെ ഞാന്‍ ഉറങ്ങാത്ത രാവുകളുമുണ്ടാകാം


അന്ന്.....
അന്നൊരിക്കല്‍ കൂടി 
നമ്മുടെ മിഴികള്‍ ഒന്നാക്കി
എനിക്കെന്നെ നോക്കി കാണണം


നെഞ്ചിലെ  വിള്ളലുകളില്‍

നിന്‍ കൈവിരല്‍ തുമ്പിറക്കി

നെറ്റി തടത്തിലൊരു കുറി ചാര്‍ത്തി
നിന്‍ ശ്വാസത്തിലെനിക്ക്
വീണു മരിക്കണം

വേനല്‍ സ്വപ്നങ്ങളില്‍ വന്നെന്നെ ...!


ഈ ചെറു കാറ്റ്
കരളിന്‍റെ വാതില്‍ അടയുന്നു

ഉള്‍പൂവില്‍ ഒരു കുളിര്‍ തലോടുന്നു
നിന്‍ പ്രണയ പുതപ്പിനുള്ളില്‍ ഞാന്‍
ഉണരാന്‍ മടിയോടെ


നിന്‍ മിഴിതന്‍ തണുപ്പില്‍
മേഘമല്‍ഹാര്‍ പെയ്തിറങ്ങുന്നു


ഒരു വേനല്‍ സ്വപ്നത്തില്‍
ഞാന്‍ നീയായ്‌ മാറുന്നു


ഒരു മഴ എന്നിലേക്ക്‌
ഈ സായാഹ്നചുവപ്പിലേക്ക്


എന്നാത്മാവിലെക്ക്
മൌനമായ്‌ പടരുന്നു


നിലാവിന്‍ മുടിചാര്‍ത്തില്‍
ഒരു മയില്‍ പീലിയായ്‌
ഞാന്‍ നിന്നെ അണിയുന്നു


പുലരിയുടെ വാതില്‍ മെല്ലെ തുറക്കുമ്പോള്‍
മൂര്‍ധാവില്‍ നിന്‍ ചുംബന രേണുക്കള്‍


നെഞ്ചിടിപ്പ്‌,

നിന്‍ സ്വപ്നത്തിന്‍ കിതപ്പ്‌

വരൂ....


ഈ കിനാവില്‍ 
ഇനി ഞാന്‍ നിന്നെ
ഇറുക്കി പിടിക്കട്ടെ



ഋതുക്കള്‍



ശിശിര ഗ്രീഷ്മ വര്‍ഷ വസന്തങ്ങള്‍
പ്രണയഋതുക്കളായ് നീയെന്നില്‍ പടരവെ
മിഴിയിമ പൂട്ടി പതിയെയി
പ്രകൃതി പ്രണയ പരവശയാകവേ

ചിറക്‌ മുളയ്ക്കാത്ത ശലഭമായൊരിക്കല്‍ നാം
കൊടിയ ധ്യാന ജപത്തിലമരവേ
ഒടുവിലെ പൂവും വിരിയുമൊരന്തിക്കും
സ്നിഗ്തമാം തലോടലില്‍ തമ്മിലറിയവെ

ശിഷ്ട ജന്മങ്ങളിലൊന്നില്‍ പിന്നെ നാം
അഞ്ചു വര്‍ണ്ണിത ശലഭത്തിന്‍ ചിറകാവാം
ഇളം കാറ്റിലുലയും ഇലചാര്‍ത്താവാം
പ്രണവ തീരത്തെ ചെമ്പനീര്‍ പൂവാകാം

ജന്മാന്തരങ്ങളില്‍ പ്രണയിക്കുന്നവര്‍ നാം
മോഹഭംഗങ്ങള്‍ തന്‍ പാനപാത്രം രുചിക്കുവോര്‍
ചോര പൊടിയും അക്ഷരമുണ്ണുവോര്‍
മഞ്ഞിന്‍ തണുപ്പില്‍ മഞ്ചാടി പെറുക്കുവോര്‍

നിറയുമുദ്യാന ഭംഗിക്കുമപ്പുറം
ചിറകുമെരിയുന്ന വേനലുമുണ്ടാകാം
അരികു വിണ്ടിടും ശീത തണുപ്പിലും
നിന്‍ പ്രണയമെന്നെ ഉലച്ചു തളിര്‍പ്പിക്കും

തനിയെ


നിശബ്ദം ഞാന്‍ പ്രണയത്തിലാണ്
ആത്മാവിന്‍ കാല്‍പ്പെരുമാറ്റങ്ങളില്‍ 
ഞാനിന്നൊറ്റയ്ക്കാണ്
മിഴിയിമയടയ്ക്കുമ്പോള്‍
എന്റെ മാത്രം,ഈ ലോകത്തിലാണ് 
അരുത്,നീയിനിയെന്നെ പ്രണയിക്കരുത്
ഇനിയൊന്നുമെന്നോട് മൊഴിയരുത്
തീക്ഷ്ണമാം കണ്ണാലെന്നെ നോക്കരുത്
ഇനിയെന്നെ തനിയെ വിടൂ
ഞാന്‍ എന്നെയൊന്നു പ്രണയിക്കട്ടെ!!!

തണുപ്പ്


ഓര്‍മ്മകളുടെ തണുപ്പില്‍
ഇടക്കൊക്കെ ഒറ്റക്കാവണം

സ്വപ്നങ്ങളിലെ

കത്തിയമരാത്തോരായിരം

ചിരാതുകള്‍ കണ്ട്

നിഴല്‍ പടര്‍ന്ന ഇടനാഴികളില്‍

കാറ്റിന്റെ കുശലം കേട്ട്

കൈ വളകളുടെ ഇമയനക്കങ്ങളില്‍

കാലത്തെ കുലുക്കി ചിരിപ്പിച്ചു

കൊഴിഞ്ഞമര്‍ന്ന കരിയിലകളിലെ

കാല്‍പെരുമാറ്റങ്ങള്‍ക്ക് കാതോര്‍ത്തു


പിന്നെ...


കൌതുകം മിഴി പൂട്ടി മയങ്ങുന്ന

നിറമുള്ള മഞ്ചാടി മണികളില്‍

പിന്നോട്ട് തിരിയുന്ന

നൂല്‍ പന്ത് പട്ടങ്ങളില്‍ ...


ഒടുവില്‍ ...


ഈ നിദ്ര തന്‍ വിളുമ്പില്‍

പതിയെ കണ്‍ തുറക്കുമ്പോള്‍

കനത്ത പകലിനെന്നെ

തിരിച്ചു വിളിക്കാനാവില്ല

മുറിയപ്പെട്ടവള്‍



കാട്ടുചുരത്തിന്‍ വിള്ളലിലൂടൊരു
കാറ്റ് പുഴ താണ്ടി പോവുമ്പോഴും
തിരികെ വിളിക്കാത്ത കാടിന്‍
ഇളകാത്ത മനമെനിക്കില്ല

തിരികെ വരാത്ത കാല്‍പ്പാടില്‍
കണ്ണുടക്കി കരയാത്ത
കനമേറിയ പാതകളുടെ
ഇടറാത്ത ചങ്കെനിക്കില്ല

നെഞ്ചിനുള്ളിലെ കനല്‍ക്കൂട്ടില്‍
കാരിരുമ്പിന്‍ ചട്ടിയില്‍
മധുരമൂറും അടയോരുക്കും
അമ്മ മനസും എനിക്കറിവില്ല

പെയ്ത മഴയൊക്കെ
മണ്ണിനെ മറന്നിരുന്നെങ്കില്‍
വിരിഞ്ഞ പൂവിന്‍ ചുണ്ടിന്‍
പുഞ്ചിരി മാഞ്ഞിരുന്നുന്നെങ്കില്‍
കിളി പാട്ടിന്‍ രാഗങ്ങളില്‍
വിഷാദം കലര്‍ന്നിരുന്നുവെങ്കില്‍
ഇരുള്‍ മതി,ഈ പകലിനി വേണ്ട
ജീവിക്കുക പ്രയാസമാണ്
മരിക്കുകയെന്നതിനേക്കാള്‍




നിതാന്തം


വിരുന്നുകാരാ...
ഇനിയെന്റെ വഴികള്‍
വിജനമായിരുന്നു കൊള്ളട്ടെ
ഒലിവിലകളെ ഇനി നിങ്ങള്‍
ഉണര്‍ത്തരുതെ
കിളികള്‍ നിര്‍ത്താതെ പാടി കൊള്ളട്ടെ
എന്റെ പൂക്കളില്‍ നിങ്ങളിനി
നിഴല്‍ പടര്‍ത്തരുത്
ഞാനും ഉറങ്ങുകയാണ്
നിതാന്തമായൊരു സ്വപ്നത്തിലേക്ക്









മൌനം ഉണ്ണുന്നവര്‍


ഭ്രാന്തമായ ചിലതരം മൌനങ്ങളുണ്ട്
ആഴക്കിണറിലേക്കെന്ന പോല്‍
ഞാന്‍ എന്നിലേക്ക്‌ തന്നെ
എത്തി നോക്കുന്ന നേരങ്ങള്‍
നേര്‍ത്തൊരു കിതപ്പിന്‍
അകമ്പടിയിലെന്റെ
കണ്ണുകളിലേക്കൊരു ഊളിയിടല്‍
ഭൂത കാലത്തിന്റെ മറവി തിരകള്‍
ഓര്‍മയുടെ പടവുകളിലേക്കെന്ന പോല്‍
പിന്നെയാര്‍ത്തിരമ്പുമ്പോള്
ആ തിരകളില്‍പ്പെട്ടുഴറി
എത്തുക,പലപ്പോഴും
ഒരു പുതിയ തീരത്താവും
നൊമ്പരങ്ങളെ നെഞ്ചോടടുക്കി
ഒരായിരം കവിതകള്‍
ചത്ത്‌ മലര്‍ന്നു കിടക്കുന്നുണ്ടാവുമവിടെ
പിന്നെയാ കവിതകളില്‍
ഒരു കവിതയായങ്ങനെ അങ്ങനെ...
ഒരു തിര വന്നു മായ്ക്കും വരെയ്ക്കും !!

കാലമേ മറക്കുക

























ഇനിയെന്റെ മൌനങ്ങളെ
പിന്തുടരാതിരിക്കുക
മുളക്കീറില്‍ കൊരുത്ത
നെഞ്ചിനു നേരെ കണ്ണടക്കുക
നഷ്ടസ്വപ്നങ്ങളെ ആട്ടിയോടിക്കുക
തരിശായ മനോമണ്ഡലങ്ങളില്‍
വീണടിയാന്‍ അനുവദിക്കുക
മൃതികള്‍ക്ക് മുന്‍പേ പിറവിയെടുക്കാനും
ജന്മാന്തരങ്ങളില്‍ വീണടിയാനും
ഞാന്‍ പ്രാപ്തയാകട്ടെ
കടപ്പാടുകളുടെ കണക്കിലെന്റെ
കണങ്കാല്‍ കുരുക്കരുത്
ഇതുമൊരു ജല്പനം
വെറും ആത്മരോദനം
കാലമേ നീയിനിയും ഒഴുകുക
ഗതിവേഗങ്ങളില്‍
എന്നെ മറക്കുക