അമ്മയില്ലാത്ത വീടിനെ അപ്പൻ നോക്കുമ്പോൾ


അടുക്കളയക്ക് അനക്കമേയില്ല
പാത്രങ്ങളുടെ മുഖം കനത്ത് തന്നെ
മുറികൾക്കുമുണ്ട് എന്തോ മുഷിപ്പ്
അപ്പൻ മിണ്ടാറില്ലത്രേ

അമ്മയെപ്പോലെ അപ്പൻ
ഒറ്റയ്ക്ക് സംസാരിക്കില്ലെന്ന്
അവർക്കറിയില്ലല്ലോ

മേശപ്പുറത്ത് ,
കസേരക്കാലുകൾക്ക് കീഴെ
തറയിൽ
കറന്റ് ബില്ല്കേബിൾ ബില്ല്
കെ.എസ്.എഫ്.ഇയുടെ നീട്ടിപ്പിടിച്ച കത്ത്

സിഗരറ്റിൽ നിന്ന് ബീഡിയിലേക്കുള്ള
ഡീപ്രമോഷനിൽ 
വീട് നിറയെ
ബീഡിക്കുറ്റികൾ

കത്തിത്തീരാറായ 
കൊതുകുതിരികൾ
കുടി നിർത്തിയെന്ന് 
പറഞ്ഞു പോയതിനാൽ
കട്ടിലിനടിയിൽ നിന്ന് മാത്രം
ഞാൻ കണ്ടെടുക്കുന്ന റമ്മ് കുപ്പികൾ

ആഴ്ച്ചകൾക്കും മാസങ്ങൾക്കും
മണമുണ്ടെന്ന് 
അപ്പൻ കേൾക്കണ്ടെന്ന മട്ടിൽ 
അപ്പന്റെ പുതപ്പുകൾ

മുറം,ദോശക്കല്ല്അരകല്ല് എന്തിന്
കുക്കറു പോലും എണ്ണി പറയുന്നത്
അപ്പന്റെ 
'അടുക്കള പരിഷ്ക്കാരങ്ങൾ'

അരിയൂറ്റാൻ ക്ലിപ്പുകൾ !
റെഡിമെയ്ഡ് ചപ്പാത്തി !
അമ്മ പോലും വെക്കാത്ത
'പുതിയ തരംകറികൾ !

പച്ചരിച്ചോറ് കഴിക്കുമ്പോൾ 
അമ്മച്ചിയെ ഓർമ്മ വരുമെന്ന് പറഞ്ഞ്
അപ്പൻ വിളമ്പിത്തരുന്ന
പച്ചരിച്ചോറും പരിപ്പ് കറിയും 

പറമ്പിൽ കരിയിലയേക്കാൾ
കനത്തിൽ പഴുത്തമാങ്ങകൾ
"ഇങ്ങോട്ട് വാഇങ്ങോട്ട് വാ "
എന്ന് പറയാൻ 
അമ്മയില്ലാത്തതിനാൽ
എങ്ങോട്ടോ എങ്ങോട്ടോ 
പടർന്ന് കയറിപ്പോകുന്ന
പാഷൻ ഫ്രൂട്ട് വള്ളികൾ

അമ്മ മാത്രം 
നോക്കേണ്ടിയിരുന്ന
കറിവേപ്പില തൈകൾ

അപ്പന്റെ ഓട്ടോയ്ക്ക് പോലും
നീർ വീഴ്ച്ചജലദോഷം

അപ്പന്റെ പോക്കറ്റിൽ
ഇപ്പോൾ തുരുമ്പിക്കുമെന്ന മട്ടിൽ
വീടിന്റെ
മേശവലിപ്പിന്റെ 
താക്കോലുകൾ

ശ്വാസംമുട്ടി മരിക്കാറായെന്ന്
സ്റ്റീൽ അലമാരിയിലെ 
സാരികൾ

കടവിലെന്നെ കണ്ടപ്പോൾ
കടത്തുകാരനേക്കാൾ മുമ്പേ
അമ്മയോടന്വേഷണം പറയാൻ
പറയുന്ന കടത്ത് വള്ളം

"അമ്മയില്ലാതെങ്ങനുണ്ടപ്പാ"
എന്ന് ചോദിക്കുമ്പോൾ
അടിയിടാനാരുമില്ലെടി " എന്ന
ഉത്തരത്തിലൊതുക്കുന്നു
അമ്മയില്ലാതൊരു വീടിനെ പോറ്റുന്ന ദുഃഖം

 കഴിയുന്ന 
വേനലുമെന്റമ്മയെ
നന്നായ് 'മിസ്സ്ചെയ്യുന്നത് 
കൊണ്ടാവാം
എന്റെ വീട്ടിൽ മാത്രം
ഇത്ര ചൂട് കുറവ് !




മഞ്ഞ് മലകൾക്കിടയിൽ
കപ്പലോടിക്കുന്ന
വ്യദ്ധനാവികാ,
നിങ്ങളോടെനിക്ക്
അടക്കാനാവാത്ത പ്രേമമാണ്

കുന്തിരിക്കം മണക്കുന്ന
 രാത്രിയിൽ
നിങ്ങളെയോർത്തിരിക്കുമ്പോൾ
ആകാശം മുട്ടുന്നൊരു മഞ്ഞുമലയെ
നിങ്ങൾ ഒറ്റയ്ക്ക്
വലം വെയ്ക്കുന്നുണ്ടാവാം

നിങ്ങളുടെ 
നരച്ച നെഞ്ചിൻ രോമങ്ങൾ,
അവയ്ക്കിടയിൽ നിന്ന്
ഞാൻ കണ്ടെടുത്ത 
പച്ചകുത്തലുകൾ

ഓർമ്മകളെൻ്റെ തുരുത്തുകള
തീർത്തുമൊറ്റപ്പെടുത്തുന്നു

ആകാശമത്രമേൽ 
തെളിമയില്ലാത്തതും
രാത്രിയത്രമേൽ ക്രുദ്ധമായതുമായ
എല്ലാ നേരങ്ങളിലും
ഞാൻ നിങ്ങളെയോർക്കുന്നു

എൻ്റെ ചെമ്മരിയാട്ടിൻ കൂട്ടങ്ങൾ
എത്രവേഗമാണ്
നിങ്ങളോടിണങ്ങിയിരുന്നത്
ഒരേയൊരു തലോടലിനാലവയിൽ
എത്രയെണ്ണത്തെയാണ്
നിങ്ങൾ കടത്തി 
കൊണ്ട് പോയത്

തൂവെള്ള കുപ്പായത്തിനരികിലെ
വയലറ്റ് ഞൊറികളിൽ
നിങ്ങൾ താമസിപ്പിക്കാറുള്ള
പർപ്പിൾ സുന്ദരിമാരൊടെനിക്ക്
അന്നുമിന്നും പകയാണ്

അവരുടെ നിതംബം 
കുലുക്കലുകളിൽ
ആടിയുലയുന്ന
കപ്പൽത്തട്ടുകളെന്നിൽ
അരിശമുളവാക്കാറുമുണ്ട്

അവരുടെ
നീലിച്ച മുലഞെട്ടുകളുതിർക്കുന്ന 
സംഗീതം
എന്നെ തുടർച്ചയായി
വിഷാദത്തിനടിമയാക്കുന്നു

എങ്കിലുമെൻ്റെ നാവികാ,
നിങ്ങളുടെ
ഇടത്തേ ചെവിയിലെ
നൂറ്റാണ്ടുകൾ പഴക്കമുള്ള
മുറിവിൻ്റെ വേദന,
അതെന്റേത് മാത്രമാണ്

എൻ്റെ ഓർമ്മത്തഴമ്പുകളുടെ
കൂട്ടവകാശി,
അടക്കിപ്പിടിച്ച
വേദനകളിൽ നിന്നെന്നെ രക്ഷിക്കാൻ
വേഗം വരിക

നിങ്ങളുടെ
കപ്പലിനു മാത്രമായുള്ളയെൻ്റെ
കപ്പൽ ചാലുകൾ

നിങ്ങളുടെ 
കൊടിമരത്തെ മാത്രം
മെരുക്കുവാനുള്ള
എൻ്റെ തീരത്തെ കാറ്റ്

നിങ്ങൾക്ക് മാത്രം 
നങ്കൂരമിടാനുള്ള
എൻ്റെ അടിത്തട്ടാഴങ്ങൾ

നിങ്ങളാൽ മാത്രം 
കണ്ടു പിടിക്കപ്പെടാൻ
കാത്തിരിക്കുന്ന
എൻ്റെ വൻകര സാധ്യതകൾ

എൻ്റെ നാവികാ,
നിങ്ങൾ വരുമെന്ന് കാത്ത്
നിങ്ങളെ മാത്രമോർത്ത്
ഏതോ ഭൂഖണ്ഡത്തിലെ 
ഞാൻ 





നല്ല പെൺകുട്ടികളുടെ 
ജനാലകൾ
നവംബർ മാസത്തിലേക്ക് 
തുറന്നിട്ടിരിക്കുന്നു

കാൽവെള്ളയിൽ 
മഞ്ഞ് വീഴ്ത്തുന്ന
ജാരൻ്റെ ജാലക വിദ്യയെ അവർ
സ്വപ്നം കാണുന്നു

അതിവേഗമുണങ്ങാവുന്ന
മുറിവിൻ്റെ സാധ്യതകളെവർ
ഉപ്പ് കല്ലുകളാൽ 
ത്വരിതപ്പെടുത്തുന്നു

വീഞ്ഞിൻ്റെ നദികളവർ
മുറിച്ച് കടക്കയും
വോഡ്കയുടെ സമുദ്രങ്ങളിൽ
പായ്ക്കപ്പലോട്ടുകയും ചെയ്യുന്നു

നല്ലപെൺകുട്ടികൾ
കവിതകളെഴുതുകയോ
കാമുകൻമാർക്കു വേണ്ടി
കരയുകയോ ചെയ്യുന്നില്ല 

പാവാടഞൊറികളിൽ നിന്നവർ 
പ്രേമത്തെ കുടഞ്ഞു കളയുന്നു
വിഷാദത്തെ പലതായ് മടക്കി
ഒറിഗാമി പൂക്കളുണ്ടാക്കുന്നു

നല്ലപെൺകുട്ടികളുടെ 
നാല് ചുവരുകളെ
അവർ തന്നെ നിർമ്മിക്കുന്നു
വസന്തത്തിൽ നിന്ന് 
പുറത്താക്കപ്പെട്ട
പൂക്കളുടെ ആത്മാക്കളെ
നാല് ചുവരിലുമൊട്ടിക്കുന്നു 

ജീവിതത്തെയവർ മഞ്ഞച്ചരടിൽ
കോർക്കുകയും
അടിവസ്ത്രങ്ങളേൽപ്പിക്കുന്ന
അടിമത്തത്തിൽ മനം നൊന്ത്
ആത്മഹത്യയ്ക്കൊരുങ്ങുകയും 
ചെയ്യുന്നു

അവർ പച്ചകുത്തുന്നു
പാട്ട് പാടുന്നു
മൂക്കുത്തിയുടെ ദൈവത്തിന്
സ്തോത്രങ്ങളാലപിക്കുന്നു

നല്ല പെൺകുട്ടികളൊരിക്കലും
നല്ല പെൺകുട്ടികളേയാവുന്നില്ല
മനസിലിടയ്ക്കിടെ 
മഹാഗണികൾ നട്ടും
ഒരു കാടിൻ്റെ മണത്തെയവിടെ 
കുടിയിരുത്തിയും
ഒരേ ഒരാളുടെ കവിതയാൽ
മാത്രമവർ വിശുദ്ധരാക്കപ്പെടുവാൻ
കാത്തിരിക്കയാണ്



ലോകത്തിലെ 
എല്ലാ സങ്കടങ്ങളും
ഒരു ദിവസം
ഒരേ ഒരു വീട്ടിലേക്ക് 
വന്നു ചേരും

അന്നവിടെയൊരു മരണം
നടന്നിട്ടുണ്ടാകും
വാതിലുകളും ജനാലകളും
പതിവില്ലാത്ത വിധം
തുറന്നിടപ്പെടുകയും
താഴ്ത്തി വെച്ച 
റേഡിയോ ഒച്ച പോൽ
ചില മുരൾച്ചകൾ
അവിടിവിടെ
കേൾക്കുകയും 
ചെയ്യുന്നുണ്ടാകും

വീടിന്റെ നെഞ്ചിൽ
നിന്നടർത്തി മാറ്റപ്പെട്ടൊരു ഭാഗം
ഉമ്മറത്തിണ്ണമേൽ
പുതച്ചു കിടത്തിയിട്ടുണ്ടാകും

മരണത്തിൽ നിന്നു തിരിച്ചിറങ്ങുന്നവരേക്കാൾ
ജീവിതത്തിൽ നിന്ന്
ഇറങ്ങിയോടുന്നവരാണധികവുമെന്ന
മട്ടിലുള്ളൊരു കാറ്റ്
അവിടിവിടെ കറങ്ങി
നടക്കുന്നുണ്ടാകും

മുന്തിരി വലുപ്പമുള്ള 
ഓർമ്മകൾ
ആരെയെങ്കിലുമൊക്കെ
ഏങ്ങലടിപ്പിക്കുന്നുണ്ടാകും

ഒരു മകരം ബാക്കി വെച്ച തണുപ്പും
ഒരു വേനലിന്റെ വരൾച്ചയും
ചില മുറികളിൽ
സംഘട്ടനം നടത്തുന്നുണ്ടാകും

എന്നും വരുന്നൊരു
കറുത്ത പൂച്ച മാത്രം
ഒന്നും സംഭവിച്ചില്ലെന്ന മട്ടിൽ
തനിക്കുള്ളപങ്ക്
തപ്പി നടക്കുന്നുണ്ടാകും

ക്രൂശിതരൂപത്തിൽ നിന്നും 
കൈ വിരിച്ച്
കർത്താവ് ഒരേ ഒരാളെ മാത്രം
ആശ്വസിപ്പിക്കുന്നുണ്ടാകും

 ഒരാളുടെ നിശബ്ദതയിലേക്ക്
 വീടാകെ
ചാഞ്ഞ് കിടന്ന് കരയുന്നുണ്ടാകാം

"അറിയിക്കേണ്ടവരെയെല്ലാം
അറിയിച്ചോളൂ "
എന്നയൊരു ഗ്രീൻ സിഗ്നൽ കടന്ന്
മറ്റൊരാളപ്പോൾ
ഒറ്റയ്ക്കെവിടെയോ
നടക്കാനിറങ്ങുന്നുണ്ടാവും




ഒറ്റയ്ക്ക് സഞ്ചരിക്കുന്നവളി(രി)ല്
ഒരു കാടുണ്ട്
ഒരു പുഴയുണ്ട്
ഒരു കാലവര്ഷം
അത് പോലെ തന്നെയുണ്ട്

ഒറ്റയ്ക്ക് പോകുന്ന 
യാത്രകളെന്നാൽ
അതികാല്പ്പനികമായി
ഉരുവിടുന്നൊരു പ്രാര്ത്ഥനയാണ്

അതൊരു നൊവേന പോൽ
ചെറുതോ
ഒരു ലുത്തിനിയ പോൽ
നീളമേറിയതോ ആകാം

അതിനിടയിൽ
കണ്ടു മുട്ടുവാൻ
ഒന്നിലധികം 
ദൈവങ്ങളുണ്ടാകാം

ആഴമുള്ള കണ്ണിൽ
ജീവിതം കെട്ടി താഴ്ത്തിയ
വിശുദ്ധരുണ്ടാകാം
ചിറകു മറച്ചു വെച്ച്
മാലാഖമാർ 
തന്നെയുണ്ടാകാം

ഒറ്റയ്ക്കുള്ള യാത്രയെന്നാൽ
തലക്കെട്ടില്ലാത്തൊരു
കവിതയെന്നാണ്

എന്തും ധ്വനിപ്പിക്കുന്ന
ആരിലും കൊണ്ടെത്തിക്കാവുന്ന
ഒരസാധാരണമായ 
കവിത 

ഒറ്റക്കുള്ള യാത്രയെന്നാൽ
നിറയെ പൂവിട്ടൊരു
വാക മരത്തെ
ഒറ്റയ്ക്ക് പിടിച്ചുലയ്ക്കലാണ്



പരിശുദ്ധരായ 
അഞ്ചു കാമുകന്മാര്‍ 
എനിക്കുണ്ടായിരുന്നു
ചുരുട്ടുകള്‍ കയറ്റിയയ്ക്കുന്ന നാട്ടിലെ
കച്ചവടക്കാരനും പണക്കാരനുമായിരുന്നു 
ആദ്യത്തവന്‍
ഉമ്മകള്‍ തിരുകിയ ചുരുട്ടിനു 
ഉന്മാദമേറുമെന്ന 
അവന്റെ പരീക്ഷണത്തില്‍
ഉമ്മകളുടെ മൊത്ത വില്പ്പനക്കാരി 
ഞാനായിരുന്നു
തിരികെ വാങ്ങുവാനായി 
ഒന്നും നല്‍കാത്ത ഞാന്‍
കിട്ടിയ കാശിനവയെ 
മൊത്തമായി വിറ്റു
ഒട്ടും വെട്ടമെത്താത്ത മുറിയില്‍ 
ഇന്നുമവ തടവിലാണ് 

അടുത്തതൊരു 
നായാട്ടുകാരനായിരുന്നു
ഒറ്റ കണ്ണില്‍ മാത്രം 
വെളിച്ചമുള്ളവന്‍
എന്റെ മുന്നില്‍ മാത്രമവനൊരു 
മുയല്‍കുട്ടിയാകുമായിരുന്നു 
നെറുകയില്‍ നിന്നെന്റെ ചുണ്ടുകള്‍ 
അവന്റെ ചുണ്ടുകളെ 
തേടിയിറങ്ങുമ്പോള്‍
അവന്‍ എങ്ങലടിക്കാറുണ്ടായിരുന്നു
അവനമ്മയെ 
ഓര്‍മ്മ വരുമായിരുന്നു 
കാടുകള്‍ കീഴടക്കുവാന്‍ 
ഉമ്മകളുടെ ഓര്‍മ്മയും വാങ്ങി 
അവനെങ്ങോ
പുറപ്പെട്ടു പോയിരിക്കുന്നു

ഇനിയുള്ളവരില്‍ രണ്ടു പേര്‍ 
മാന്ത്രികരായിരുന്നു
വെയിലരിച്ചു പൂക്കളുണ്ടാക്കുന്നവര്‍
വാസനകളില്‍ നിന്ന് വസന്തങ്ങളെ 
ഉയിര്‍പ്പിക്കുന്നവര്‍
ഇറങ്ങിയോടുന്ന ഒച്ചകളെ 
ഒറ്റയ്ക്ക് വിളിച്ചു വരുത്തുന്നവര്‍ 

അവസാനത്തവന്‍ 
ഒരു നാടോടിയായിരുന്നു
അവന്റെ കൈയില്‍ 
അഞ്ചുറുമാലുകളുണ്ടായിരുന്നു

അതിലഞ്ചിലും 
അത്ര തന്നെ കന്യകമാരുടെ മുഖങ്ങളും
അതിലോരാള്‍ക്ക് 
എന്റെ മുഖമായിരുന്നു

കണ്ടയുടനവനെന്റെ 
കാല്‍പാദങ്ങളിലേക്ക് വീണു
നാല്പതു രാവും നാല്പതു പകലും 
നിര്‍ത്താതെ കരഞ്ഞു

അവന്റെ മുടിയിഴകള്‍ക്ക് 
ഏതോ ജന്മത്തിലെ 
എന്റെ തന്നെ മണമുണ്ടായിരുന്നു 
കാതില്‍ തൂക്കിയ അലുക്കില്‍
എന്റെ ഒന്‍പതു ജന്മങ്ങളെപ്പറ്റി 
കൊത്തി വെച്ചിരുന്നു
നീല പൂക്കളുള്ള നീളന്‍കുപ്പായത്തില്‍ 
പതിനാറു ജന്മങ്ങളിലെ 
എന്റെ പേരുകളുണ്ടായിരുന്നു

ഞാനോരുമ്മ പോലും കൊടുത്തില്ല 
ഒന്നിലധികം നോക്കിയില്ല
ഒരു സ്വപ്നത്തിലായിരുന്നു
ഉടലും ശിരസ്സും ഒരുമിച്ചൊരു 
പൂക്കാലമാകുന്ന സ്വപ്നം

അതില്‍ നീയുണ്ടായിരുന്നു
ഞാന്‍ ഞാനായി 
തന്നെയുണ്ടായിരുന്നു
നാം പേരിട്ടു വളര്‍ത്തിയ 
നമ്മുടെ മക്കളുണ്ടായിരുന്നു
നാല് വാതിലുള്ള
നമ്മുടെ വീടുണ്ടായിരുന്നു

ഉണര്‍ന്നപ്പോള്‍ 
ഞാനിവിടെയായിരുന്നു
കന്യകമാരുടെ സ്വര്‍ഗം’ 
എന്നു വിളിക്കപ്പെടുന്ന ഇവിടെ

അതിനു ഞാനൊരു കന്യകയല്ലല്ലോ
എനിക്കഞ്ചു കാമുകന്മാരുണ്ടായിരുന്നില്ലേ?
കാമുകനും ജാരനുമല്ലാത്ത 
നീയുണ്ടായിരുന്നില്ലേ?

അല്ല, ഞാനൊരു കന്യകയല്ല
അല്ല, ഞാനൊരു പെണ്ണേയല്ല
എനിക്ക് മുലകളില്ല
എനിക്ക് മുടിയുമില്ല

എന്റെ പേര് ‘നോര്‍മ്മ’ എന്നാണ്
ഏതോ ലോകത്തിലെ 
ഏതോ പീയാനോയില്‍ 
നിന്ന് വന്ന
അതി സാധാരണമായൊരു 
സ്വരം മാത്രമാണ് ഞാൻ 

ഞാനൊരു കാമുകിയല്ല
ഞാനൊരു പെണ്ണുമല്ല
ഞാനൊരു മനുഷ്യനേയല്ല