വറുതി


അതി ക്രൂരമായ വറുതിയുടെ ദിനങ്ങളിലാണ്...!!
ചിന്തകളില്‍,വികാരങ്ങളില്‍,സ്വപ്നങ്ങളില്‍ ;
എന്തിനേറെ ഒരു പുഞ്ചിരിയില്‍ പോലും 
മറയില്ലത്തൊരു നിസംഗത !!
മഴയും ഈറനും കോടമഞ്ഞുമൊന്നുമില്ലാതെ 
വേരറ്റ നീരോട്ടങ്ങളെ കിനാവ്‌ കാണുന്നൂ,
ഒരു ഏകാന്ത വൃക്ഷം !!

പ്രിയം നിറഞ്ഞവ


അടച്ചിട്ടൊരു മുറി,
നേര്‍ത്ത വെളിച്ചത്തിന്റെ ഒരു തുണ്ട്
പ്രിയമുള്ള പുസ്തകം.
ഹൃദയത്തിനേടുകള്‍ 
പകര്‍ത്തിയെടുക്കാന്‍ മാത്രമായി 
ഒരു കടലാസും മഷിതണ്ടും .
ഞാന്‍ സന്തോഷവതിയാണ് !!!

ഒരു മഴയോര്‍മ്മ



ഈ മഴ തണുപ്പില്‍ ,
ഓര്‍മ്മകളേയും,
കൊഴിഞ്ഞ നിമിഷങ്ങളുടെ മധുരങ്ങളെയും,
അക്ഷരങ്ങളാല്‍ കൂട്ടി കെട്ടുകയാണ് ...
വാനോളന്റെ നിശ്വാസങ്ങള്‍
ഉയര്‍ന്നു പൊങ്ങി മഴ മേഘങ്ങളെ
ചുംബിച്ചുണര്‍ത്തിയപ്പോള്‍ 
അവയെന്റെ മണ്ണിനെ- 
നിദ്രാവിഹീനമാക്കി...
എന്നെ നനയ്ക്കുവാന്‍,
മാത്രമായി ആകാശം വിട്ടിറങ്ങി വന്ന 
ഈ മഴനീര്‍ തുള്ളികളെ 
ഞാന്‍ അറിയാതെ പോവുന്നതെങ്ങനെ... !!!
മാഞ്ചിയ മരത്തിന്റെ ചില്ലകളും കടന്ന്
അവയെന്നെ നനയ്ക്കയാണ് 


ഏകാകി




ഏകാകി...
ഈ ലോകത്തിലേറ്റം
കനം കുറഞ്ഞ പേര്
ഒരിക്കലെങ്കിലും
ആ പേരിലൊന്നു
കടം കൊള്ളണം
കാലിലെ
ഒരു മുറിച്ചങ്ങല
അതങ്ങനെ തന്നെ വേണം
കണ്ണുകളില്‍ നിറയെ
വെളിച്ചം വേണം
നിര്‍വികാരമെങ്കില്‍
അത്രയും നന്ന്
വിളക്കണയ്ക്കാന്‍
കാത്തിരിക്കുന്നൊരു വീട്
അതോര്‍മ്മയില്‍ തന്നെ
തകര്‍ത്തു കളഞ്ഞേക്കണം
നാലായി മടക്കാവുന്ന
ഉടല്‍ വേണം
കൂടെയല്‍പ്പം
പിഞ്ഞിയ നെഞ്ചിന്‍ കൂടും
പാതവക്കുകളൊക്കെ
ഇടയ്ക്കിടെ
വിങ്ങിപ്പൊട്ടണം
ഭ്രാന്തിന്റെ ഇടവഴികള്‍
മലര്‍ക്കെ
തുറന്നു കിടക്കണം
ഉന്മാദത്തിന്റെ
അവസാന പടിയിലിരുന്നു
ആദ്യമായെനിക്ക്
പൊട്ടിച്ചിരിക്കണം


ഓര്‍മ്മ തൂവാല


നേര്‍ത്തൊരോര്‍മ്മതന്‍ തൂവാല തുന്നിയീ
പാഴ്ക്കിനാവിന്റെ തീരത്ത് നില്‍ക്കവേ
കാറ്റിലാടുന്ന കാറ്റാടിത്തണ്ടു പോല്‍
ഉയിരിന്‍ മിടിപ്പിനെ നെഞ്ചോടടുക്കവേ
നീയെത്തും നേരമിങ്ങരികെയെന്നോതിയീ
ചെമ്പനീര്‍ പൂവിനെ വാടാതുണര്‍ത്തവേ
കവിളു തഴുകുമീ കണ്ണീര്‍ കണത്തിലീ
പൂവിന്‍ ചെറു ദളം വല്ലാതുലയവേ
ഇനിയില്ല നിറവും നിലാവുമീ തെന്നലും
കുളിരിന്‍ കലമ്പലും ,കടലിന്‍ പതപ്പും
ഒരു കുഞ്ഞു മേഘമായ്‌ പെയ്തൊഴിഞ്ഞീടുന്നു
തിര തന്‍ മൌനമായ്‌ തീരത്തടിയുന്നു
പുകമഞ്ഞില്‍ നേര്‍ത്തലിഞ്ഞില്ലാതെയാവുന്നു
ചിറക്‌ കുഴഞ്ഞു നിന്‍ നെഞ്ചകം തിരയുന്നു !!!
























ഏകാന്ത വാസം



ഇതൊരു ഏകാന്ത വാസം
രാത്രിയുടെ ചില്ലകളിലെ
നേര്‍ത്ത നാദങ്ങള്‍ക്ക് മാത്രം
കാതോര്‍ത്ത് !!!

ഹൃദയത്തിന്റെ അഗാധതകളില്‍
മാത്രമാണ്
വെള്ള ലില്ലികള്‍
പൂവിടാറുള്ളതെന്നു
പറഞ്ഞത് നീയാണ്

കാലില്‍ തറച്ച
അവസാന മുള്ളില്‍
നിന്റെ കൈവിരല്‍ സ്പര്‍ശം
എന്നെ മരണത്തിലും
അനാഥയാക്കുന്നു

വാഴ്വിന്റെ അവസാന കണികകളില്‍
അവശേഷിക്കുന്നത്
വിഷാദവും വിരഹവും മാത്രം

നിശ്വസിക്കുവാന്‍
നിന്റെ ഓര്‍മ്മകളില്ലാത്തതാണ്
എന്നെ ശ്വാസം മുട്ടിക്കുന്നത്

ഇനിയൊരു ഏകാന്ത വാസം