നമുക്കുള്ളിലായാരോ
നട്ട് പോം കാടുകൾ
തെളിനീരൊഴുക്കുകൾ
ഞെട്ടും നിശബ്ദത

നമുക്കുള്ളിലുറവിടും
തണ്ണീർ തണുപ്പുകൾ
തണലിൻ പച്ചപ്പുകൾ
പുണർന്നിടും വേരുകൾ

നമുക്കുള്ളിനുള്ളിൽ
ഇല വീഴും നടപ്പാത
പറന്ന് പോകും കിളി
ബാക്കിയാകും നിഴൽ

(പതിവ് നേരമാണോർമ്മ തൻ
കുത്തൊഴുക്കിൽ പെടും താളമാണ്)

നമുക്കുള്ളിലായാരോ
നടക്കാനിറങ്ങും പോൽ
കാൽപെരുമാറ്റങ്ങൾ
കിതപ്പിന്റെ ശബ്ദങ്ങൾ

നമുക്കുള്ളിനുള്ളിലായ്
ആരും പാർക്കാ മുറി
മറന്ന് വെച്ചതാം മണം
ഭിത്തിയിൽ പറ്റി പിടിച്ച പോൽ
ബാക്കിയാം പരിചയം

(അല്ലെങ്കിലും;)

നമുക്കിനി എന്തിനായ്
നനഞ്ഞ പൂപാത്രങ്ങൾ
വിരിഞ്ഞിടും പൂവുകൾ
ഞൊറി തുന്നും വിരിപ്പുകൾ

നമുക്കെന്തിനന്ന്യോന്യം
ഓർക്കാൻ കുറിപ്പുകൾ
വിഷാദ പരിഭവം
പാട്ടിൻ പ്രിയ വരി

നമുക്കിനിയെന്തിന്
ഒതുക്കത്തിലെ വഴി
എറിഞ്ഞിടും നോട്ടങ്ങൾ
പൊള്ളും കവിതകൾ

(തീരുവാനിത്തിരി
യുള്ളപ്പോളോർമ്മയിൽ
തെളിയുന്നതിൽ പരം
വേറെന്തു പ്രണയം)

 


No comments:

Post a Comment