ലൈബ്രറിയുടെ ഇടനാഴിയിലെ
ഇരുണ്ട വെളിച്ചത്തിൽ
ഇടയ്ക്കിടെ കാണപെടുന്ന
മെല്ലിച്ച ചെറുപ്പക്കാരൻ
അയാളെ കാണുമ്പോഴെല്ലാം
നെഞ്ചിടിപ്പിന്റെ ഇളംതണ്ട്
വല്ലാതങ്ങുലയുന്നു

അലസമായ ചെമ്പൻ തലമുടി
കറുപ്പോ തവിട്ടൊ കലർന്ന
അയഞ്ഞ ലിനൻ കുപ്പായം
നീലകണ്ണുകളിൽ
എണ്ണിയെടുക്കാൻ പാകത്തിൽ
ഉറക്കച്ചടവിന്റെ രാത്രികൾ
വിരലുകൾക്കിടയിലൂടെ
വഴുതി മാറുന്ന
പുസ്തക താളുകൾ

അവന്റെ ഒറ്റനോട്ടത്താൽ
പ്രേമമെന്റെ
പിൻ കഴുത്തിൽവന്ന്
മൃദുവായി ഉമ്മ വെച്ചു
നമുക്കുള്ളതെന്ന് തോന്നുന്ന
മനുഷ്യരിൽ നിന്ന്
നിശ്ചിതതോതിൽ നിർഗളിക്കുന്ന
അതിശയിപ്പിക്കുന്ന വെളിച്ചം
ഞാൻ അവനിൽ കണ്ടു
അവനെനിക്ക്
നിർമ്മലമായൊരു പുഞ്ചിരി
തിരികെ നൽകി

നമുക്കൊരുമിച്ചൊന്നു നടന്നലോ?
അവൻ ചോദിച്ചു
എവിടേയ്ക്ക്?
ഞാൻ ആശ്ചര്യപ്പെട്ടു
ഒരു പാട്ട്
മൂളി തീരുന്ന വരെയ്ക്കും
കണ്ണിൽ നോക്കാതെ
ഞാൻ പുഞ്ചിരിച്ചു

കാറ്റുള്ളിലേക്ക് വീശി
ഉൾക്കാടിനകങ്ങൾ പൂത്തു
പാട്ടുകളിൽ നിന്ന്
പാട്ടുകളിലേക്ക്
ഞങ്ങളിരുവരും
പിന്നെ ഒരുമിച്ച് നടന്നു

 

No comments:

Post a Comment