രണ്ട് തരം നേരങ്ങളാണെനിക്ക് ഉള്ളത്.
കാരണമുള്ള ദുഃഖങ്ങളുടെ നേരങ്ങളും, കാരണമില്ലാത്ത ദുഃഖങ്ങളുടെ നേരങ്ങളും.
അടുക്കളയിൽ അവനെനിക്ക് വെണ്ണ പുരട്ടിയ റൊട്ടിയൊരുക്കുന്നു. ഞാനിവിടെ മുറിയുടെ മൂലയിൽ കാരണമില്ലാത്ത ദുഃഖത്തെ ഓർത്തിരിക്കുന്നു.
സന്തോഷിക്കുവാൻ ഇടയ്ക്ക് എനിക്ക് പറ്റാറുണ്ട്.
ചില മനുഷ്യരെനിക്ക്, സ്വയമറിയാതെ ഉപകാരങ്ങൾ ചെയ്യുന്നു. അവരറിയാതെ അവരിൽ നിന്ന് ഞാൻ എനിക്ക് വേണ്ട സന്തോഷത്തെ ഊറ്റിയെടുക്കുന്നു.
അവരറിഞ്ഞാൽ അതെനിക്ക് നിഷേധിക്കപ്പെടുകയോ, പകരം എന്നിൽ നിന്നെന്തെങ്കിലും ആവശ്യപ്പെടുകയോ ചെയ്യാം. രണ്ടിനുമെനിക്ക് ആവതില്ല.
മനുഷ്യരെ ദൂരെ നിന്ന് മാത്രം, നോക്കി കാണുന്നതിൽ ഒരു ഭംഗിയുണ്ട്. ഞാനവരെ സാകൂതം നോക്കി കാണുന്നുവെന്ന് അവരറിയുന്ന ദിവസം രസത്തിന്റെ ആ ചരട് പൊട്ടി വീഴാം.
എത്ര നാൾ മറ്റൊരാളിൽ, മറ്റ് മനുഷ്യരിൽ എന്റെ ആനന്ദത്തെ ഞാൻ ചാരി നിർത്തും.
സന്തോഷത്തിന്റെ രഹസ്യമെന്താണെന്ന് ആരോടാണ് ഞാനൊന്ന് അന്വേഷിക്കുക.
നീട്ടി, പരത്തി, കുറുക്കി പറയാതെ സഹായിക്കുവാൻ ആരുണ്ട് !!!
#fictionbutnotfiction
No comments:
Post a Comment