കഥകൾ എഴുതി കൊണ്ടേയിരിക്കുന്ന പെൺകുട്ടിയോടെനിക്കിപ്പോൾ
ഒരു ചെമ്മരിയാട്ടിൻകുട്ടിയോടെന്ന പോൽ
സ്നേഹം തോന്നുന്നു
അവൾ പേന ചലിപ്പിക്കുമ്പോൾ
കഴുത്തിലെ നീല ഞരമ്പുകളിൽ നിന്ന്
ശതാവരി പൂക്കൾ പടർന്നിറങ്ങുന്നത്
നിങ്ങൾ കാണുന്നുണ്ടോ?
ഒരു മന്ത്രവാദിനിയുടെ ചിരിയോടെ
നീണ്ട വിരലുകളനക്കുമ്പോൾ
കുതിരക്കാരുടെ തൊപ്പികൾ
ആകാശത്തേയ്ക്കുയർന്നു പോകുന്നു
ഞൊടിയിടയിലവൾ കാലിയാക്കുന്ന
വീഞ്ഞ് കോപ്പകളിൽ നിന്ന്
ലോകമഹായുദ്ധങ്ങൾ
പുറപ്പെടുന്നത് എനിക്കൊരു പുതുമയേയല്ല
വശം ചരിഞ്ഞ് കിടക്കുമ്പോൾ
എത്ര ഗോളങ്ങളെയവൾ വലം വെയ്ക്കുമെന്ന്
രാത്രിഞ്ചരന്മാർ പോലും
ഉറ്റു നോക്കുന്നു
തമോഗർത്തങ്ങളിൽ വിരൽ തൊട്ട്
അവൾ പായിക്കുന്ന വെടിയുണ്ടകൾ
ഏത് ഏകാകിയുടെ നെഞ്ചിലാവാം
ചെന്ന് തറയ്ക്കുന്നത്!
പറയാൻ മറന്ന് പോകുന്ന കള്ളങ്ങൾ
ഒരാളെയും നോവിക്കാത്ത പോൽ
എല്ലാ വേദനകൾക്കും
അവസാനമുണ്ടാകുമെന്നവൾ
എല്ലാ കഥകളിലും
എഴുതി വയ്ക്കുന്നു
കല്ലിച്ച ഏകാന്തതയിൽ ചവിട്ടി
ഇപ്പോളവൾ നടന്ന് കയറുന്നത്
ഏത് പുരാതന ദുഃഖത്തിലേക്കാണെന്നാണ്
നിങ്ങൾ കരുതുന്നത്!
No comments:
Post a Comment