രണ്ട് വഴികൾ വേർതിരിഞ്ഞു 

ആദ്യത്തെ വഴിയിലൂടെ 

വീട്ടിലേക്ക്

നടക്കുന്നു 


എന്റെ വീടോ!

നീട്ടി വിളിക്കുമ്പോൾ 

ചിലപ്പോൾ മാത്രം 

വിളി കേൾക്കുന്ന 

എന്റെ വീട് 


സമുദ്രങ്ങൾ കടന്ന് 

സ്വന്തം വീട്ടിലെത്തുമ്പോൾ 

ചുവരുകൾ 

പണ്ടത്തെ പോലെയെന്നെ 

കെട്ടി പിടിക്കുന്നില്ല 


കണ്ണ് നിറയ്‌ക്കുമ്പോൾ 

നരപാകിയ മറവിയുടെ 

പീള കെട്ടുകളിൽ നിന്ന്  

പുരാതനമായ വാത്സല്യം 

അരിച്ചിറങ്ങുന്നു  


എനിക്ക് സമാധാനമില്ല 


ഇവിടെയാകുമ്പോൾ 

ഞാൻ അവിടെയാണ് 

അവിടെയെത്തുമ്പോൾ 

ഞാൻ 'അവിടെ ' എത്തുന്നുമില്ല  


സമുദ്രത്തിന്റെ മുകളിലൂടെ 

അരൂപിയെന്ന പോൽ 

കാറ്റെന്നെ എവിടേക്കോ 

പറത്തി കൊണ്ട് പോകുന്നു 


എന്റെ വീട് , എന്റെ വീട് 

ഞാൻ ഏങ്ങി കരയുന്നു 

എന്റെ വീട് 

അതിപ്പോൾ 

എനിക്കുള്ളിൽ മാത്രമാകുന്നു 


വഴികളിപ്പോൾ 

പലതായി പിരിഞ്ഞു

കൊണ്ടിരിക്കുന്നു  


എവിടേയ്ക്കുമെത്താതെ

വഴിയരികിൽ 

ഞാനിപ്പോൾ

ഒറ്റയ്ക്ക് നിൽക്കുന്നു

No comments:

Post a Comment