നെഞ്ചിന്നകത്തിലെ
നോവിൽ കൊരുത്ത് നാം
തമ്മിൽ കരഞ്ഞൊരു
നേരിന്റെ നേരങ്ങൾ
പൊള്ളിയടർന്ന
പൊയ്‌പോയ കാലത്തിൻ
വിളളലിലേക്ക് നാം
പൂവുകൾ പാകവേ

എന്നെ കൊണ്ട്

എന്തെങ്കിലുമൊക്കെ ആവുന്നുണ്ട് എന്നത്

എന്നത്തേയും പോലെ,

ഇന്നുമെന്റെ ദിവസത്തിന്റെ
ആപ്തവാക്യമാണ്

 

നീണ്ട നീണ്ട പാർക്കുകളിലെ
പലനിറമുള്ള റൈഡുകളിൽ
ചാടി മറിയുന്ന കുഞ്ഞുങ്ങളെന്നെ
ആപത്കാരങ്ങളായ
നേരങ്ങളിൽ നിന്ന് രക്ഷിക്കുന്നു

 

നഷ്ടപെട്ട നായ് കുട്ടിയെ തേടിയിറങ്ങിയ
വൃദ്ധയുടെ നരച്ച ഒറ്റപ്പെടൽ
ഏതോ കാലത്തിലേക്കുള്ള
ചൂണ്ടു പലകകൾ പോലെ
എനിക്ക് അനുഭവപ്പെടുന്നു

 

ചത്ത പരൽ മീനിന്റെ
കണ്ണുകൾ എന്ന പോലെ
എന്റെ പകലുകൾ
പൊങ്ങി ഒഴുകുന്നു

 

നീണ്ടു പരന്ന ഗോതമ്പ് പാടങ്ങളുടെ നടുവിലെ
മഞ്ഞ ടെലിഫോൺ ബൂത്തിൽ നിന്ന്
കഴിഞ്ഞ കാലങ്ങളിലേക്ക്,
ഉപേക്ഷിച്ചു പോയ കാമുകന്മാരിലേക്ക്,
മരിച്ചു പോയ പ്രിയപ്പെട്ടവരിലേക്ക്
എന്തിന്,
അന്യഗ്രഹങ്ങളിലേക്ക് വരെ
ആളുകൾ ശബ്ദങ്ങളെ കടത്തുന്നു

നിരാശാഭരിതമായ 

 നാടിൻറെ ഞരമ്പുകളിൽ
പ്രതീക്ഷയുടെ പുഞ്ചിരികൾ 

കടന്നു കൂടുന്നത്
അവിടെ നിന്ന് മാത്രമാണ്

 

വളരെ വിചിത്രമായ 

 പുഞ്ചിരികളിൽ നിന്ന് 

നിനക്ക് വിവർത്തനം 

ചെയ്‌തെടുക്കുവാൻ
ഒത്തിരിയേറെ സാദ്ധ്യതകൾ ഉണ്ട്

അങ്ങനെ ഓരോന്ന് 

ഓർത്തോർത്തിരിക്കുമ്പോളെന്റെ
സെൽ ഫോണിൽ
തീർത്തും അപരിചിതമായൊരു 

നമ്പർ തെളിയുകയും
ആരുമൊരിക്കലും 

കേൾക്കാനിടയില്ലാത്തൊരു
ഗദ്ഗദം 

ഒട്ടും നിനയ്ക്കാതെന്റെ
ചെവിയിൽ 

വന്നു വീഴുകയും ചെയ്യുന്നു.