ഒറ്റയ്ക്ക് സഞ്ചരിക്കുന്നവളി(രി)ല്
ഒരു കാടുണ്ട്
ഒരു പുഴയുണ്ട്
ഒരു കാലവര്ഷം
അത് പോലെ തന്നെയുണ്ട്

ഒറ്റയ്ക്ക് പോകുന്ന 
യാത്രകളെന്നാൽ
അതികാല്പ്പനികമായി
ഉരുവിടുന്നൊരു പ്രാര്ത്ഥനയാണ്

അതൊരു നൊവേന പോൽ
ചെറുതോ
ഒരു ലുത്തിനിയ പോൽ
നീളമേറിയതോ ആകാം

അതിനിടയിൽ
കണ്ടു മുട്ടുവാൻ
ഒന്നിലധികം 
ദൈവങ്ങളുണ്ടാകാം

ആഴമുള്ള കണ്ണിൽ
ജീവിതം കെട്ടി താഴ്ത്തിയ
വിശുദ്ധരുണ്ടാകാം
ചിറകു മറച്ചു വെച്ച്
മാലാഖമാർ 
തന്നെയുണ്ടാകാം

ഒറ്റയ്ക്കുള്ള യാത്രയെന്നാൽ
തലക്കെട്ടില്ലാത്തൊരു
കവിതയെന്നാണ്

എന്തും ധ്വനിപ്പിക്കുന്ന
ആരിലും കൊണ്ടെത്തിക്കാവുന്ന
ഒരസാധാരണമായ 
കവിത 

ഒറ്റക്കുള്ള യാത്രയെന്നാൽ
നിറയെ പൂവിട്ടൊരു
വാക മരത്തെ
ഒറ്റയ്ക്ക് പിടിച്ചുലയ്ക്കലാണ്


No comments:

Post a Comment