ഒറ്റ
നിശ്വാസത്താൽ പോലും
തട്ടിത്തൂവാമെന്ന
മട്ടിൽ
നീ

മറ്റൊന്നുമില്ലാത്തൊരൊറ്റ
മുറിയിൽ
തലങ്ങും
വിലങ്ങും
നിലവിളിക്കുന്നൊരൊച്ച പോൽ
ഞാൻ

ഭോഗിക്കപ്പെട്ടൊരു
രാത്രിയുടെ
കണ്ണിൽ
ആയിരം
സൂര്യകാന്തികൾ
ശംഖുപുഷ്പങ്ങൾ
ചാരനിറമുള്ള
മുയൽക്കുഞ്ഞുങ്ങൾ

ആത്മാവിന്റെ
ഉലാത്തലുകളിൽ
വെള്ളഞൊറിയിട്ട
അൾത്താര വിരികൾ

നീ
ഞാൻ
നമ്മൾ
മലകൾ നിറഞ്ഞ
കുടിയേറ്റ ഗ്രാമങ്ങൾ
അതിരുകൾ തിരിക്കുന്ന
ചെങ്കൽ കിണറുകൾ
മുന്തിരി വയലുകൾ
ശലേമോന്റെ കീർത്തനങ്ങൾ
വീണ്ടും;
ഇരുണ്ട വൈകുന്നേരങ്ങളിലെ
മഴയൊച്ചകൾ
ചീവിടനക്കങ്ങൾ
നമുക്കിടയിലെ
വളവുകൾ
തിരിവുകൾ
പാറക്കൂട്ടങ്ങൾ
അരുവികൾ
നിന്റെയൊഴുക്കിലൂടെ
ഞാനെത്തിച്ചേർന്ന
വെള്ളച്ചാട്ടങ്ങൾ
കാട്
ആർത്തിരമ്പി
അലറി വിളിച്ച്
നിന്നെ
കടന്ന് പോകുന്നു
ഈ നിമിഷത്തിന്റെ
മാത്രം
ഞാൻ


No comments:

Post a Comment