ഞാന്‍-നാം എന്ന പോല്‍ ചിലര്/ചിലത്

പണ്ടാരം
ചില നേരങ്ങളില്‍
ഞാനൊരു വെറുപ്പിന്റെ
കുന്നാകുന്നു
നെറുംതലയ്ക്കല്‍
നിന്നാല്‍ പോലും
അതിരുകളോ
ആകാശമോ
അങ്ങനെയെന്തെങ്കിലുമോ
ഇല്ലാത്ത
മൊട്ടകുന്നെന്ന
ഉപമയില്‍
സ്വയം കശക്കിയെറിയപ്പെടുന്നു

വെറുപ്പിന്റെ
കുന്നിൽ
ഒരു മരതൈയ്യ്‌
അല്ലെങ്കിലൊരു
തുമ്പിച്ചിറകതു-
മല്ലെങ്കിലൊരു
അമരപയർ വള്ളി
യതുമല്ലെങ്കിലൊരു
പുസ്തകനിഴലതു-
മല്ലെങ്കിലൊരു
പൂച്ചയനക്കമതു- മല്ലെങ്കിലൊരു
മഞ്ചാടി നിറമതു-
മല്ലെങ്കിലൊരു
പുന്നപ്പൂ മണമതു-
മല്ലെങ്കിലൊരു

ഒരു
ഒരു നിന്റെ

അല്ല,
അങ്ങനെയല്ല
അങ്ങനെയല്ലേയല്ല
തിരുത്തിയാൽ;

ഒരു
നിന്റെ
ഒരേ ഒരു നിന്റെ
ഒരേ ഒരു ഓര്‍മ്മ

നീ
എന്നാൽ
നീ
നിവർ‍ന്നു നിവർ‍ന്നു
നീണ്ടങ്ങനെ നീ

ഒരൊറ്റ
നിശ്വാസത്തിനാല്‍
തട്ടി തൂവാമെന്ന
മട്ടിലുള്ള നീ

ഒരു പൂവൊരോർ‍മ്മയിൽ
നിന്നൊരു-
പൂവൊരു
മുറിവിൽ
നിന്നൊരു-
പൂവൊരു വസന്തത്തിൽ
നിന്നെന്റെ
കുന്നിറങ്ങന്നു
കുന്നിറങ്ങുന്നു
ഇറങ്ങുന്നു

ഇറങ്ങുന്ന
വഴികളിൽ
വെളുത്തുടുപ്പിൽ
വെളുത്തുള്ളി മുഖമുള്ള
മാലാഖമാർ
വെളുത്തുള്ളി മണമുള്ള
ചിറകുകൾ

അവ വളരുന്നു
ആകാശത്തോളം വളരുന്നു
ആകാശത്തെയളക്കുവോളം
വളരുന്നു

വെറുപ്പിന്റെ
കറുത്ത കുന്നായ ഞാൻ
സ്വർ‍ഗങ്ങൾ‍ കാണുന്നു
നരകങ്ങൾ‍ കാണുന്നു
രണ്ടുമല്ലാത്തയിടങ്ങളെ
കാണുന്നു
പകൽ ‍
പകലിന്റെ നീളം
അളക്കുന്നതും
രാത്രികള്‍
തങ്ങളെ തമ്മിൽ
കൂട്ടി തുന്നുന്നതും
നോക്കി നില്‍ക്കുന്നു
നില്‍ക്കുമ്പോൾ ‍ തന്നെ
വെറുപ്പിന്റെ
കറുത്ത കുന്നായ ഞാന്‍
ഒരു കൂട്ടം ചെമ്മരിയാടുകളെ
നെഞ്ചിലേയ്ക്കോടിച്ചു
കയറ്റുന്നു
തലങ്ങനെ
വിലങ്ങനെ
അവ കുത്തി മറിയുന്നു.
ഞാൻ ‍
മണ്ണിളക്കങ്ങളാകുന്നു
വളവുകളും
ചരിവുകളുമാകുന്നു
മുഴക്കങ്ങളാകുന്നു
ഉന്മത്തതയെ ഉടുപ്പാക്കിയൊരു കാറ്റിൽ
ഞാനൊരു
മണല്‍ പരപ്പാകുന്നു
വെറുപിന്റെ
കറുത്ത കുന്നായ
ഞാനൊരു
മണല്‍ പരപ്പാകുന്നു
പർപ്പിൾ നിറമുള്ള
സന്ധ്യകളിൽ
മണൽ പതക്കങ്ങളിൽ
മണൽ ഉമ്മകളിൽ
ഞാൻ നിന്നിലൊടുങ്ങുന്നു

വെറുപ്പിന്റെ
കറുത്ത കുന്നായിരുന്ന
ഞാനിപ്പോൾ
എന്നെ സ്നേഹിക്കുന്നു
എന്നെ അത്രമേൽ
ആർദ്രമായി
കെട്ടിപിടിക്കുന്നു
എന്നെ തന്നെ
 ഉമ്മ വയ്ക്കുന്നു

No comments:

Post a Comment