ഇവിടെനിക്ക്
സ്വന്തമായൊരു 
മീൻകുഞ്ഞും 
നാല് ചെടികളുമുണ്ട് 

നീല നിറമുള്ള മീനിനെ 
എന്ത് വിളിക്കുമെന്ന് 
ഉറപ്പില്ലാതിരുന്നതിനാൽ 
ഓരോ ദിവസവും ഞാൻ
ഓരോ പേര് 
വിളിക്കുന്നു 

മിടുക്കനായ 
ഒരു ജീവിയാണത് 
ദുസ്വപ്നങ്ങൾ കണ്ട്  
മടുത്തുണരുന്ന എന്നെ 
ദിവസത്തിന്റെ തുടക്കത്തിലവൻ
ഉന്മേഷവതിയാക്കുന്നു 
കണ്ണാടി പാത്രത്തിന്റെ 
ഭിത്തികളിൽ 
തൊട്ടുരുമ്മി, മറിഞ്ഞു നീന്തി, 
കുമിളകൾ പൊന്തിച്ചു 
എന്നെ കാണുമ്പോൾ 
സന്തോഷമാണെന്നു പറയുന്നു 
ഏതാനം ചെറുകണികകൾ 
ആഹാരമെന്ന പോൽ 
കൊടുക്കുന്നതിൽ കവിഞ്ഞു 
അതിനൊരുപകാരവും 
ഞാൻ ചെയ്യുന്നില്ല.

എന്നിട്ടും 
അതിനെന്നോടു സ്നേഹമാണ് 
അതിനെന്നോടു 
ശരിക്കും സ്നേഹമാണ്

എന്റെ ചെടികളെ കണ്ടാൽ നിങ്ങൾ 
വാ പൊത്തി  ചിരിച്ചേക്കും 
കാലങ്ങളായി
അവ ഒരേ നിൽപ്പാണ് 
എന്നെ വിഷമിപ്പിക്കാതിരിക്കാൻ 
വാടി വീഴുന്നില്ലെന്നേയുള്ളൂ 

പുറത്തെ വെളിച്ചമോ, 
മുടങ്ങാതെ വെള്ളമോ 
ഒന്നുമവ ചോദിക്കുന്നില്ല 
വള്ളിച്ചെടിയാവാൻ ജനിച്ചവൻ 
കയറി പോവാനൊരു 
ഇടം പോലും പരതുന്നില്ല 
വേണ്ട പോലെവയെ 
ഗൗനിക്കുന്നില്ലെന്നു 
ഇടയ്ക്കിടെ 
എന്നെ ഞാൻ ഓർമിപ്പിക്കുന്നുണ്ട് 
  
എന്നിട്ടും അവയ്ക്കെന്നോട് 
സ്നേഹമാണ് 
അവയ്ക്കെന്നോട് 
ശരിക്കും  സ്നേഹമാണ്

വസന്തത്തിന്റെ 
അവസാന ഇലയും 
പൊഴിയുന്നവരെയും 
ഞാൻ ഉല്ലാസവതിയായിരിക്കുമെന്നും 
പുറത്തെ ആനന്ദങ്ങൾ തേടി 
പാഞ്ഞോടുമെന്നും 
വെയിലിന്റെ 
കണിക വറ്റുമ്പോൾ 
വിഷാദത്തിന്റെ കനികൾ 
കൊത്തി പറിക്കാൻ 
ഓർമയിലെ കഴുകൻ 
ചിറകു വിരിക്കുമെന്നും  
ആ ഇരുളിനെ 
പേടിച്ചൊളിക്കാൻ 
എനിക്കവയുടെ 
നിഴലേ ഉള്ളുവെന്നും  
അവർക്കറിയാമെന്നതിനാൽ 
അവർക്കിപ്പോഴുമെപ്പോഴും 
എന്നോട് സ്നേഹമാണ് 
അവർക്കെന്നോട് ശെരിക്കും 
സ്നേഹമാണ് 

ഇവിടെനിക്ക്
സ്വന്തമായൊരു 
മീൻകുഞ്ഞും 
നാല് ചെടികളുമുണ്ട് 
അവർക്കെന്നോട് 
സ്നേഹമാണ് 
അവർക്കെന്നോട് 
ശരിക്കും  സ്നേഹമാണ്











 





No comments:

Post a Comment