അത്ര സുന്ദരമായൊരു മെമു യാത്രയേക്കാള്‍ 
മറ്റൊന്ന് കൂടെയുണ്ട് രണ്ടു ദിവസത്തെ 
ഒറ്റക്കാകലില്‍/അതിന്റെ ആഘോഷത്തില്‍ !!
മറൈന്‍ഡ്രൈവില്‍ ഒറ്റക്കിരിക്കാനൊരു
പച്ചബഞ്ച് കിട്ടില്ലെന്ന് വേറാരു കരുതിയാലും
ഞാന്‍ കരുതിയിരുന്നില്ല
'തൊട്ടുരുമ്മിയിരിക്കുന്ന' രണ്ടു ബെഞ്ചുകള്‍ക്കിടയില്‍
'ഏകാന്തതയുടെ നൂറു വര്‍ഷങ്ങളു'മായി
ഞാനിരിക്കുമ്പോള്‍
എത്ര കപ്പലുകളെന്റെ കപ്പല്‍ ചാലുകള്‍
കടന്നു പോയി
മറൈന്‍ഡ്രൈവെന്നാല്‍ വെളുത്ത് വളഞ്ഞ പാലമാണെന്നും
ഇവിടൊറ്റയ്ക്ക് നിന്ന് കാറ്റ് കൊള്ളുവാന്‍
ഇന്ന് ഞാന്‍ മാത്രമേയുള്ളുവെന്നുമോര്‍ത്തത്തിന്റെ
മൂന്നാമത്തെ സെക്കന്ഡില്‍ സുനാമി പോലൊരു മഴ !!
"ഓടിയൊളിക്കാന്‍ ഇടമില്ല,എന്നെ രക്ഷിക്കാന്‍ ആളുമില്ലെന്നു"
ആബേലച്ചന്‍ പാടിയ പോലെന്നു പറഞ്ഞു കൊണ്ട്
ആ മഴ നനയുന്നു
ഒരു തുള്ളി നനയാതെ നനയുന്നു
ഒരു ജന്മത്തിന്റെ മുഴുവന്‍ നനയുന്നു
നനഞ്ഞത്‌ നനഞ്ഞതാവട്ടെ,ഇനി നനയാന്‍ ഉള്ളതുമാവട്ടെ
എന്നോര്‍ത്ത് കൊണ്ട് കോഫി ഹൌസിലെ കോഫി
ഊതി കുടിക്കുകയും ഒരു മസാല ദോശയില്‍
അന്നത്തെ ഉച്ചയെ അടിച്ചമര്‍ത്തുകയും ചെയ്യുന്നു
ഒരു സുന്ദര ദിവസത്തിന്റെ അന്ത്യത്തില്‍
ബ്രോഡ് വെ ചുറ്റിയടിക്കയും
കറുപ്പുടുപ്പിട്ട ചുള്ളന്‍മാരെ തിരഞ്ഞു പിടിച്ചു
വായി നോക്കുകയും ചെയ്യുന്നു
തിരികെ വരുന്നത്തൊരു മെമുവിലാകുമെന്നു
കന്യാമാതാവാണെ ഓര്‍ത്തതില്ല
മുളംതുരുത്തിയും കടുതുരുത്തിയും കഴിഞ്ഞു
കോട്ടയമെത്തുമ്പോഴും 'കുഴൂരെന്റെ' കൂടെയുണ്ടായിരുന്നു
വൈകിട്ടത്തെ പ്രദിക്ഷണത്തോടെ തീര്‍ന്നു പോകുന്ന
പെരുന്നാള്‍ തന്ന സങ്കടമാരുന്നു പുണ്യാളാ,
ചങ്ങനാശേരിയും തിരുവല്ലയും കടന്നു
തിരികയെന്റെ സ്റ്റേഷനെത്തുമ്പോള്‍ !!
'ഞാന്‍' എത്ര പാവമാണെന്ന് തന്നെയാണ്
ഞാന്‍ പറഞ്ഞു തുടങ്ങിയത്
ഒത്തിരിയോന്നുമെത്തിയിരുന്നില്ല
അതിനു മുന്‍പ്,അത്ര മേല്‍ കനം കുറഞ്ഞ
'നീ' എന്ന വാക്കില്‍ ചെന്നത് / കൊണ്ടത് നിന്നു
പഴയൊരു വേള്‍ഡ് മാപ്പില്‍ വിരല്‍ കുത്തി
ഞാനിവിടെയും നീയവിടെയും 
നമുക്കിടയില്‍ , രണ്ടു കൈവിരല്‍ ദൂരം മാത്രമെന്നും
നീ കേള്‍ക്കുന്നു എന്ന മട്ടില്‍ ഉറക്കെ പറയുന്നു
ചുവന്ന നിറം മാത്രം തെളിയുന്ന 
ട്രാഫിക്‌ സിഗ്നലാണ് നീയെന്നും
എന്റെ കുതിപ്പുകളെ 
എന്തിനിടക്കിങ്ങനെ മുടക്കുന്നുവെന്നും 
അരിശം കുറക്കാതോര്‍ത്തെടുക്കുന്നു
അരാജകത്വങ്ങളുടെ രാജാവായി 
നീ സ്വയം അവരോധിക്കുന്നത് സ്വപ്നം കണ്ടു 
ഞെട്ടലില്‍ ഉറക്കങ്ങളെ കെട്ടി തൂക്കുന്നു
വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലാണ് 
ഇപ്പോള്‍ ഞാനെന്നും
ഉടനടി വിശുദ്ധ പദവിയില്‍ 
എത്തിച്ചേരേണ്ടവളാണെന്നും പറഞ്ഞു കൊണ്ട്
നീയെന്റെ പ്രണയത്തിനു അന്ത്യകൂദാശ നല്‍കുന്നു
ഇറക്കം ഒന്ന് പോലുമില്ലാത്ത കയറ്റങ്ങള്‍ 
മാത്രമാണ് നീയെന്നു മുറുമുറുത്ത്
അപ്പോള്‍ തന്നെ നിന്റെ ചുണ്ടുകളോട് 
ഞാന്‍ പകരം വീട്ടുന്നു
ആദ്യത്തെ കുര്‍ബാന മണിയില്‍ 
ഉറക്കമുണര്‍ന്നിരുന്ന എന്റെ പകലുകള്‍
നിന്നെ കാണുവാന്‍ മാത്രമായി 
ഒന്ന് രണ്ടു രാത്രികളെ സ്ഥിരമായി കടമെടുക്കുന്നു
എന്തെന്നെ നീ തിരിച്ചു വിളിക്കുമെന്നോര്‍ക്കാതെ 
നിന്നെ ഞാന്‍ 'സുഡോക്കു 'എന്ന് പേരിട്ട് വിളിക്കുന്നു 
നിരയിലും വരിയിലും 
ഒട്ടുമാവര്‍ത്തിക്കാതെയെന്നെ,പലകുറി നിരത്തിയിട്ടും
ഒരു തവണ പോലും മുടങ്ങാതെ 
നിന്റെ മുന്നില്‍ ഞാന്‍ മുട്ട് മടക്കുന്നു
നീ നിന്റെ കളങ്ങളെ മാറ്റി വരയ്ക്കുന്നു
വീണ്ടും ഞാന്‍ തോല്‍ക്കുന്നു , 
നിര്‍ത്താതെ നീ ചിരിക്കുന്നു !!

ഞാന്‍ നോട്ട് ഈക്വല്‍ ടൂ നീ !!

'ഞാന്‍ ' നിനക്കാര് , എനിക്കാര് 
എന്നൊക്കെ പറയുന്നതിന് മുന്‍പ്‌
'ഞാന്‍ ' ഉണ്ടോ എന്നറിയേണ്ടിയിരിക്കുന്നു
ഒഴിഞ്ഞൊരു മുറിയുടെ
ഏതെങ്കിലുമൊരു കോണില്‍
അല്ലെങ്കില്‍ , ഒറ്റയ്ക്ക് പെയ്യുന്നൊരു
മഴയുടെ കീഴെ !
പിന്നെ ചിലപ്പോളൊരു 
പുസ്തകത്തിനിടയില്‍
മറന്നു വെച്ചത് പോലെ
അതുമല്ലെങ്കില്‍
എതെങ്കിലുമൊരോര്‍മ്മയുടെ
നാലാമത്തെ വളവില്‍ !!
ഇവിടെയൊക്കെ നീയൊന്നു നോക്കൂ
എവിടെയെങ്കിലും ഞാന്‍ ഇല്ലാതിരിക്കില്ല
ചിലപ്പോള്‍ കരയുകയാകും
അല്ലെങ്കില്‍ ഉറക്കെ ചിരിക്കുകയോ
എന്നെ തന്നെ നോക്കിയിരിക്കുകയോ ആവാം
ഉറക്കെ...നീ പേരെടുത്തു വിളിക്കരുത്‌
ഒത്തിരി അടുത്തെന്നു
നിനക്ക് മാത്രം തോന്നുന്ന ദൂരത്തില്‍
ചെന്ന് നില്‍ക്കുക !
എവിടേക്കാണെന്നു പോലും ചോദിക്കാതെ
ഞാന്‍ നിന്റെ പിറകെ വന്നേക്കാം
ആരെന്നു ചോദിക്കാതെ പോലും
നിന്നെ ചുംബിച്ചെന്നുമിരിക്കാം
മുന്നോട്ടും പിന്നോട്ടും കൈകള്‍
വീശി നീ നടക്കുമ്പോള്‍
നിന്റെ നിഴലിനെന്ത് നിറമെന്ന്
ഞാന്‍ ആശ്ചര്യപ്പെടുകയാവാം
നിനക്കെന്നെ കണ്ടു കിട്ടുകയെന്നത്
നിന്നെക്കാള്‍ എന്നെ
അദ്ഭുതപ്പെടുത്തുമെന്നതിനാല്‍ത്തന്നെ
ഞാന്‍ ഇവിടെ കാത്തിരിക്കുന്നുണ്ട്
മുന്‍പ് പറഞ്ഞ പലയിടങ്ങളില്‍
എവിടെയെങ്കിലും വെച്ച്
നീ എന്നെ കണ്ടെത്തുമെന്നോര്‍ത്ത് !!

:(

മുറിയപ്പെട്ടതിനേക്കാള്‍ വേഗത്തില്‍ നിന്നെ ഞാന്‍ മറന്നു കളയുന്നു.
മണ്ണിലോ മഞ്ഞിലോ മഴയിലോ ഇനി കണ്ടു മുട്ടാതിരിക്കട്ടെ !!!
വാക്കുകള്‍ വരണ്ടു പോകുന്നൊരു രാത്രി ഇനിയുമുണ്ടാവാതിരിക്കട്ടെ

നിന്റെ ചുണ്ടുകള്‍

നിന്റെ ചുണ്ടുകള്‍ !!
അതിശൈത്യത്തിലെന്റെ
മാര്‍ബിള്‍ കൊട്ടാരങ്ങളില്‍ 
തണുപ്പകറ്റിയിരുന്ന 
തീക്കനലുകള്‍

നിന്റെ ചുണ്ടുകള്‍ !!
കത്തുന്ന പ്രാണനില്‍
ഇടയ്ക്കിടെ പെയ്ത്
എന്റെ തോട്ടങ്ങളെ നനച്ചിരുന്ന
മേഘത്തുണ്ടുകള്‍

നിന്റെ ചുണ്ടുകള്‍ !!
ഓര്‍മ്മകളിലെ
കടലിരമ്പങ്ങളില്‍
തീരങ്ങളുടെ താളങ്ങളില്‍
എന്റെ കൈകള്‍ വിട്ട പട്ടങ്ങള്‍

നിന്റെ ചുണ്ടുകള്‍ !!
ഞാന്‍ എന്ന
വനനിശബ്ദതയെ ഒരുലച്ചിലാല്‍
പിടിച്ചമര്‍ത്തിയ
രാത്രിയുടെ നിഴലാട്ടങ്ങള്‍

നീ !!
ഞാന്‍ ഒഴുകുന്ന നദി
ആഹാ...അതി സുന്ദരമായ
അതി മോഹനമായ
അത്യുജ്വലമായ
ഈ സ്വപ്നത്തില്‍ നിന്ന്
ആരാണെന്നെ ഇറക്കി വിടാന്‍
തുനിയുന്നത്

' പ്രണയം ആത്മാവിന്റെ വിശപ്പെന്നു '
ഞാന്‍ എഴുതുമ്പോള്‍
പ്രണയമെന്നു മാത്രാമാകാം നീ കേട്ടത്

നിന്റെ ചുണ്ടുകള്‍.......................!!!!
ഓരോ സ്റ്റേഷന്‍ കടക്കുമ്പോഴും ഒറ്റക്കായി പോവുന്ന തീവണ്ടികളെ.... !!

ഹൃദയം വലുതായവരെ ,നിങ്ങള്‍ക്ക്‌ സ്തുതി !!

വരുന്നവരൊക്കെ 
നെഞ്ചിന്റെ ഭിത്തി മേലോരോ
ആണിയടിച്ചു പോവുന്നു
പോകുമ്പോഴൊക്കെ 
ആണി മേല്‍ 
ഞാനവരുടെ 
ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ഫോട്ടോ തൂക്കുന്നു !!!

തലക്കെട്ടിലാത്ത ചിന്തകളുടെ ഇങ്ങേതലയ്ക്കല്‍ !!



നല്ല കാലമൊരു കഥയാണെന്നും അതിനൊരു തലക്കെട്ടില്ലെന്നും ഇടക്കുള്ള നിര്‍ത്തലുകളില്‍ കുത്തുകളാകാന്‍ ചിലരെത്തുമെന്നും ഇടക്കവര്‍ നേര്‍രേഖകളെന്നു തോന്നിപ്പിക്കുവെന്നും , പിന്നെയവര്‍ ചോദ്യ ചിഹ്നമാണ് താനെന്നു കണ്ണില്‍ നോക്കാതെ പറയുമെന്നും ഇത്തിരി പോന്നൊരു ചില്ലക്ഷരത്തെ ഊക്കിനെന്റെ നേരെ എറിയുമെന്നും ആ എറിയലില്‍ ഞാന്‍ മൂന്നായി ചിന്നി ചിതറുമെന്നും ഇത്തിരി നേരത്തിന്റെ ഉളുപ്പിനു ശേഷം ഒന്നുമോര്‍ക്കാതെ പിന്നെയും ഞാന്‍ "എന്റെ കഥകളെ........." എന്ന് നീട്ടി വിളിചെന്റെ കാലത്തിനെ വെള്ള കടലാസിന്റെ രണ്ടു പുറവും പകര്‍ത്തി എഴുതുമെന്നും നീ അറിയുന്നില്ലെങ്കിലും ഞാന്‍ അറിയുന്നു.ഞാന്‍ മാത്രം അറിയുന്നു..ഞാന്‍ തന്നെ അറിയുന്നു .!!
പച്ച...മഞ്ഞ....നീല...അങ്ങനങ്ങനങ്ങനെ..... !!!
@@@@@@@@@@@@@@@@@@@@

പാതിയില്‍ മുറിഞ്ഞു പോയ പാതകളെ പല നിറമുള്ള ക്രയോണ്‍സുകളാല്‍ വീണ്ടും വരച്ചു ചേര്‍ക്കുന്നു.പച്ച കുട പിടിച്ച്...മഞ്ഞ കുട പിടിച്ച്..നീല കുട പിടിച്ച് അവയെന്റെ നേരെ നടന്നടുക്കുന്നു.ഫോണില്‍ നിന്ന് കാതിലേക്ക് ചാടുന്ന വാക്കുകളില്‍ ഒരു കാലം മുഴുവന്‍ കുനിഞ്ഞിരിക്കുന്നു.ഒരു മണിക്കൂറിന്റെ പൊട്ടി ചിരികളില്‍ ഒരു കൊല്ലത്തിന്റെ കലഹം കണ്ണമര്‍ത്തി കരയുന്നു.ഒറ്റക്കാകുവാന്‍ ഇത്തിരി പുളിക്കുമെന്നു പിന്നെയും പല ശബ്ദങ്ങള്‍ ഉറക്കെയുറക്കെ പ്രഖ്യാപിക്കുന്നു.ഒരു മിന്നാമിന്നിയെന്റെ ബ്ലാങ്കട്ടിനെ ഉറക്കത്തിലും വന്നുരുമ്മുന്നു.ഉത്തരം വേണ്ടാതൊരു ചോദ്യമാണ് ജീവിതമെന്ന് 'ചിലതിനെ' മായിച്ചു ഞാന്‍ വീണ്ടും എഴുതുന്നു

ഉമ്മകളുടെ വഴി

വരികളാല്‍ 
വരിഞ്ഞു കെട്ടാന്‍ നോക്കിയിട്ടും
ശലഭ ചിറകുകളായ് 
പറന്നു പോകുന്ന 
എനന്റെ വാക്കുകളെ...
ഉമ്മകളുടെ വഴിയില്‍ 
നീയവനെ കണ്ടാല്‍
ചുണ്ടില്‍ ഞാന്‍ മറന്നു വെച്ചത്
അവന് നല്കിയേക്കുക
അക്ഷരങ്ങള്‍ കൊണ്ടെന്റെ 
ആത്മാവിനെ പകുത്തവനെ
നീ ഒളിപ്പിച്ചു കടത്തിയ
ആ ചുവന്ന പൂവ്‌.....
അതെന്‍റെതാണ്
എന്റേതാണ്
എന്‍റെതാണ് !!!

നീയെന്നെ പൂവ്‌ !!

ഒരു ചെടിയുടെ ആര്‍ദ്രത
ഒരു പൂവെന്നിരിക്കെ
നിന്നെ ഞാന്‍
'എന്റെ പൂവെന്നു' വിളിക്കുന്നു
ഒരിക്കലുമിണങ്ങാത്തൊരു പകലില്‍ ,
നോക്കിയിരിക്കുന്നൊരിരുപ്പില്‍
ഞാന്‍ നിനക്ക്
പൂവെന്നു പേരിടുന്നു
ഞാന്‍, നിന്റെ ഓര്‍മ്മകള്‍
മാത്രം പൂക്കുന്ന
ഒറ്റ തണ്ടുള്ള ചെടി
വേരുകള്‍ മണ്ണിലേക്കാഴ്ത്താന്‍ മറന്ന
നിന്നെ മറക്കാന്‍ മറന്ന
വെറുമൊരു പാഴ് ചെടി
ഓര്‍മ്മ സമം മരണം
ഇതിനിടയില്‍
ഇനിയെന്ത് ജീവിതം
ഒരു ജനല്‍ , ഒരു വാതില്‍
ശ്വാസമടക്കിയടക്കി
ഒരു മുറിയെങ്ങനെ മരിക്കാതിരിക്കും !!
 

ഈ കത്ത്..ഇതിന്റെ അവസാനം !!


നിനക്കുള്ള അവസാന വരികളില്‍
ഒന്നാമത്തെ വരിക്ക്
നിന്റെ സൗഹൃദമെന്നു പേരിടുന്നു
രണ്ടാമത്തതിനു
നിന്റെ പ്രണയമെന്നും
പിന്നെയുള്ളതിന്
എന്റെ നഷ്ട്ടമെന്നും
ഇനിയുള്ളതിലൊന്നിന്
നമ്മുടെ കലഹമെന്നും
ഇനിയുമൊരു വരിയുണ്ടാകുവാന്‍
ഇല്ലെന്നുള്ളറിവില്‍
എന്റെ പ്രണയത്തെ
ഞാന്‍ നാലായ്‌ മുറിക്കുന്നു
ഒന്ന് നിനക്ക്
പിന്നെയുമൊന്നു നിനക്ക്
പിന്നെയുമൊന്നു നിനക്ക്
പിന്നെയുമൊന്നു നിനക്ക് 


ഒളിച്ചുപാര്‍ക്കലുകളുടെ ഒരു ദിവസം

ഒരൊറ്റ ദിവസത്തെ 
പല നേരങ്ങളില്‍
ചിലപ്പോള്‍ നീയെനിക്കന്യനാവുന്നു
മറ്റു ചിലപ്പോള്‍ ഒരപരിചിതന്‍
വേറെ ചിലപ്പോളെന്റെ
പുലമ്പലുകളില്‍
മുഖം കുനിഞ്ഞൊരു കുറ്റവാളി
എല്ലാ ദിവസങ്ങളുടെയും 
അന്ത്യത്തില്‍
പറിച്ചെറിയാന്‍ ആവാത്തൊരു
കാട്ടുചെടിയും !!
നീയെന്താണിങ്ങനെ?
അല്ലെങ്കില്‍
ഞാനെന്താണിങ്ങനെ?
ഒരു ചോദ്യത്തിനുത്തരം
മറു ചോദ്യമാകുന്നതിന്റെ
നിസഹായതയില്‍
നിന്നെ ഈ ജീവിതത്തില്‍ നിന്ന്
ഇറക്കി വിടുന്നു
ഇല്ലാത്ത വാതിലുകളെ
നിന്റെ നേര്‍ക്കാഞ്ഞ്
വലിച്ചടക്കുന്നു !!

വേദനകള്‍ ,ലഹരികള്‍

വേദനകള്‍ക്ക് ലഹരിയെന്ന 
ലേബല്‍ നല്‍കിയവരെ
എന്നെയും നിങ്ങളിലേക്ക്‌ 
ദത്തെടുക്കുക !!
ആദ്യത്തെ ക്ഷതത്തില്‍ കരളും
പിന്നെയുള്ളവയില്‍ പ്രാണനും 
പാതി ചതഞ്ഞാല്‍ പിന്നെ
വേദന ഒരു ലഹരിയാണത്രേ
ചങ്ക് നെടുകെ വരയപ്പെടുമ്പോള്‍
ഉള്ളില്‍ പതിയെ ഊറി ചിരിക്കാമത്രേ
കാല്‍ ചുവട്ടില്‍ നിന്നാഴ്ന്നു പോവുന്നവയെ
കൈ വീശി വെറുതെ നോക്കി നില്‍ക്കാം
നേര്‍ക്ക്‌ വരുന്ന ഉരുളന്‍ കല്ലുകളെ
ഒന്നും നോക്കാതെ ഉമ്മ വെയ്ക്കാം
കൊട്ടിയടച്ച വാതിലിന്‍ മേല്‍
ഹൃദയം ഒട്ടിച്ചു തിരികെ പോരാം
പിന്നില്‍ നിന്ന് തള്ളിയവരെ
പിന്നെയും സ്നേഹിക്കാന്‍
പാതി വഴിയില്‍ പുറകോട്ട് നടക്കാം
ഇതൊക്കെ തന്നെയാണിനി
എനിക്കും വേണ്ടതെന്നതിനാല്‍ ...
വേദനകള്‍ ഹോള്‍സെയില്‍
വാങ്ങി സൂക്ഷിക്കുന്നവരെ
എന്നെയും നിങ്ങളിലേക്കൊന്നു
ദത്തെടുത്തെക്കുമോ????

നീ...മൌനം ..

ഇത്ര നിശബ്ദമായ്
പ്രണയിക്കുന്നതെങ്ങനെയാണ്
ആത്മാവിന്റെ പോലും
കലമ്പലുകളില്ലാതെ,
ഇത്രമേല്‍ നിശബ്ദമായി !
ഒരു വാക്കിന്റെ മറവില്‍
നീ ഒളിച്ചു പാര്‍ക്കുന്നു
പ്രണയത്തെ
പലതായ്‌ മുറിച്ചിവിടെ ഞാനും
പകലുകള്‍
നിന്റെ ബന്ധനത്തിലാണ്
രാത്രികള്‍
നിന്നെയുടുത്ത സ്വപ്നങ്ങളുടെയും
മിഴികള്‍ പ്രാണനെ
കൊത്തി വലിക്കുന്നതും
ശബ്ദങ്ങള്‍
ശൂന്യതയില്‍ മുങ്ങി താഴുന്നതും
നീയറിയുന്നുണ്ടാവില്ല
തോന്നലുകളുടെ തടവുകാരാ
നീയിനിയും നീണാള്‍ വാഴുക
കാഴ്ചകളുടെ
ഇത്തിരി വെട്ടത്തിലൊരിക്കലെങ്കിലും
എന്നെയും വരച്ചു ചേര്‍ക്കുക
ഈ നിമിഷങ്ങളോടൊപ്പം
'ഞാന്‍ ' ഇല്ലാതെയാവുന്നു
നിന്റെ വരികള്‍ക്കിടയിലെ
മൌനം പോലെ
'നാം' എന്ന നമ്മളും

ഒറ്റക്കാകലിന്റെ മൂന്നാംപക്കം



ഒത്തിരിയൊന്നും പറയാനില്ല
എങ്കിലും ;
ഒടുക്കലത്തെ വഴികളെ
ഉമ്മ വെച്ച് കൊല്ലുകയാണ്

തികട്ടി വരുന്നത്
തിരമാലകളാണ് പോലും !
ഒരു തീരത്തുമെന്നെ
അടുപ്പിക്കാത്ത
അലിവില്ലാത്ത തിരമാലകള്‍

തീരെ നിനക്കാതെയുള്ളൊരൊറ്റക്കാകലില്‍
ഒരു കടല്‍
തനിയെ കടക്കേണ്ടി വരുന്നു

അതിപുരാതന കാലത്തെയൊരു
ഇടിയുള്ള സന്ധ്യയില്‍
ഒറ്റക്കായി പോയതിനാലാണ്
ഇന്നുമെന്റെ മഴ
ഇരുട്ടിനെ ഭയക്കുന്നത് !!!

ഒരിക്കല്‍ കൂടി

കണ്ണിലെ തെളിച്ചം 
മങ്ങി തുടങ്ങുന്നുവെന്നിരിക്കെ
ഒരിക്കല്‍ കൂടി മാത്രം 
നിന്നെയോര്‍ക്കയാണ്
ആകാശത്തെ നിറങ്ങളാല്‍ നിറയ്ക്കുന്ന 
നിന്റെ ഭ്രാന്തന്‍ സ്വപ്നങ്ങളെ
നീലിച്ച നിന്റെ കൈ വിരല്‍ ഞരമ്പുകളെ
വന്യതയില്‍ എന്നെ തനിച്ചാക്കിയ 
വേദന ഊറ്റിയെടുത്ത പകലുകളെ
പ്രണയം വേദനയെന്നറിഞ്ഞുറഞ്ഞ
നിന്റെ ഹൃദയത്തെയും !!
രാത്രി ഇരുളിനെ
ദീര്‍ഘമായൊരുമ്മയില്‍
തുന്നിച്ചേര്‍ക്കുമ്പോള്‍
നിന്നെ ഞാന്‍ വരയ്ക്കയാണ്...
ഏകാന്തമായ ഒറ്റ മുറികളെ
ശബ്ദം നിലക്കാത്ത ഘടികാരങ്ങളെ
ഇനിയെനിക്ക് കാവല്‍ നില്‍ക്ക !!
പ്രാണനില്‍ പ്രണയം
എന്നെഴുതി വെയ്ക്കുന്നത്
കാല്‍പ്പനികതയുടെ
ചുവന്ന മഷി പേനയാലല്ല
കരിഞ്ഞുണങ്ങിയ
ഓര്‍മ്മകളില്‍ നിന്നൊപ്പിയ
പലതും മറക്കുന്ന കറുപ്പിനാലാണ്
പ്രണയം.....
നിഗൂഢത....
ഒരിക്കല്‍ മാത്രം മരണം !!

സ്വര്‍ണ നൂലുകള്‍

ഒത്തിരി രാവുകളുടെ 
നിഗൂഢതയാണ് നീ
ഇത് വരെയറിയാത്തൊരു 
പൂവിന്‍ ഗന്ധവും
നിന്നെയോര്‍ക്കുമ്പോള്‍ 
എല്ലാം മറക്കുന്നു
നീ വിരിയാന്‍ മാത്രമൊരു
പൂന്തോപ്പാകുന്നു
നിന്റെ ചുണ്ടുകളില്‍
വസന്തത്തിന്‍ ചാരുതയാനുള്ളത്
നിന്റെ ചുംബനങ്ങളില്‍
സ്വര്‍ഗത്തിന്റെ ആഴങ്ങളും
ഇനിയും രാത്രികള്‍
പ്രണയിച്ച് തീര്‍ന്നിട്ടുണ്ടാവില്ല
ഉമ്മകളെ വാരി പുതച്ച
നേര്‍ത്ത മേഘക്കെട്ടുകള്‍
മാത്രമാണവയിപ്പോള്‍
നിന്റെ ചുണ്ടുകള്‍
പ്രണയം കൊരുത്തിട്ട
സ്വര്‍ണ നൂലുകലാണ്
നിന്റെ നിശ്വാസങ്ങള്‍
എന്നെയുറക്കാന്‍ മാത്രമുള്ളവയും

അറിവില്ലായ്മകള്‍

അറ്റമില്ലാത്ത നിരയിലാണ്
അറിവില്ലായ്മകളുടെ !!
നിനക്കറിയില്ലെന്ന അറിവില്ലായ്മ
ഞാനറിയുന്നില്ലെന്ന അറിവില്ലായ്മ
തിണര്‍പ്പുകളില്‍ വിരലോടുമ്പോള്‍
മുറിഞ്ഞിരുന്നതായി ഓര്‍മ്മിക്കപ്പെടുന്നു
തോന്നലുകളില്‍ ഇടറി വീണപ്പോള്‍
പലകുറിയെന്നെ കളഞ്ഞു പോയിരുന്നെന്നും
ചിന്തകളുടെ ചോര്‍ച്ചയില്‍ 
നനഞ്ഞു കുതിര്‍ന്നപ്പോഴാണ്
ഉള്ളില്‍ മറ്റൊരാള്‍ പൊട്ടിച്ചിരിച്ചത്
കൊട്ടിയടക്കുവാന്‍ 
വാതില്‍ തിരഞ്ഞപ്പോഴാണ്
വന്ന വഴികളില്‍ വീണുപോയന്നറിഞ്ഞത്
പൊട്ടിയ പട്ടങ്ങളാല്‍
ആകാശം നിറയുമ്പോഴും
കൂവിയാര്‍ത്ത തീവണ്ടി 
കടന്നു പോയ്ക്കൊണ്ടേയിരുന്നു

വറുതി


അതി ക്രൂരമായ വറുതിയുടെ ദിനങ്ങളിലാണ്...!!
ചിന്തകളില്‍,വികാരങ്ങളില്‍,സ്വപ്നങ്ങളില്‍ ;
എന്തിനേറെ ഒരു പുഞ്ചിരിയില്‍ പോലും 
മറയില്ലത്തൊരു നിസംഗത !!
മഴയും ഈറനും കോടമഞ്ഞുമൊന്നുമില്ലാതെ 
വേരറ്റ നീരോട്ടങ്ങളെ കിനാവ്‌ കാണുന്നൂ,
ഒരു ഏകാന്ത വൃക്ഷം !!

പ്രിയം നിറഞ്ഞവ


അടച്ചിട്ടൊരു മുറി,
നേര്‍ത്ത വെളിച്ചത്തിന്റെ ഒരു തുണ്ട്
പ്രിയമുള്ള പുസ്തകം.
ഹൃദയത്തിനേടുകള്‍ 
പകര്‍ത്തിയെടുക്കാന്‍ മാത്രമായി 
ഒരു കടലാസും മഷിതണ്ടും .
ഞാന്‍ സന്തോഷവതിയാണ് !!!

ഒരു മഴയോര്‍മ്മ



ഈ മഴ തണുപ്പില്‍ ,
ഓര്‍മ്മകളേയും,
കൊഴിഞ്ഞ നിമിഷങ്ങളുടെ മധുരങ്ങളെയും,
അക്ഷരങ്ങളാല്‍ കൂട്ടി കെട്ടുകയാണ് ...
വാനോളന്റെ നിശ്വാസങ്ങള്‍
ഉയര്‍ന്നു പൊങ്ങി മഴ മേഘങ്ങളെ
ചുംബിച്ചുണര്‍ത്തിയപ്പോള്‍ 
അവയെന്റെ മണ്ണിനെ- 
നിദ്രാവിഹീനമാക്കി...
എന്നെ നനയ്ക്കുവാന്‍,
മാത്രമായി ആകാശം വിട്ടിറങ്ങി വന്ന 
ഈ മഴനീര്‍ തുള്ളികളെ 
ഞാന്‍ അറിയാതെ പോവുന്നതെങ്ങനെ... !!!
മാഞ്ചിയ മരത്തിന്റെ ചില്ലകളും കടന്ന്
അവയെന്നെ നനയ്ക്കയാണ് 


ഏകാകി




ഏകാകി...
ഈ ലോകത്തിലേറ്റം
കനം കുറഞ്ഞ പേര്
ഒരിക്കലെങ്കിലും
ആ പേരിലൊന്നു
കടം കൊള്ളണം
കാലിലെ
ഒരു മുറിച്ചങ്ങല
അതങ്ങനെ തന്നെ വേണം
കണ്ണുകളില്‍ നിറയെ
വെളിച്ചം വേണം
നിര്‍വികാരമെങ്കില്‍
അത്രയും നന്ന്
വിളക്കണയ്ക്കാന്‍
കാത്തിരിക്കുന്നൊരു വീട്
അതോര്‍മ്മയില്‍ തന്നെ
തകര്‍ത്തു കളഞ്ഞേക്കണം
നാലായി മടക്കാവുന്ന
ഉടല്‍ വേണം
കൂടെയല്‍പ്പം
പിഞ്ഞിയ നെഞ്ചിന്‍ കൂടും
പാതവക്കുകളൊക്കെ
ഇടയ്ക്കിടെ
വിങ്ങിപ്പൊട്ടണം
ഭ്രാന്തിന്റെ ഇടവഴികള്‍
മലര്‍ക്കെ
തുറന്നു കിടക്കണം
ഉന്മാദത്തിന്റെ
അവസാന പടിയിലിരുന്നു
ആദ്യമായെനിക്ക്
പൊട്ടിച്ചിരിക്കണം


ഓര്‍മ്മ തൂവാല


നേര്‍ത്തൊരോര്‍മ്മതന്‍ തൂവാല തുന്നിയീ
പാഴ്ക്കിനാവിന്റെ തീരത്ത് നില്‍ക്കവേ
കാറ്റിലാടുന്ന കാറ്റാടിത്തണ്ടു പോല്‍
ഉയിരിന്‍ മിടിപ്പിനെ നെഞ്ചോടടുക്കവേ
നീയെത്തും നേരമിങ്ങരികെയെന്നോതിയീ
ചെമ്പനീര്‍ പൂവിനെ വാടാതുണര്‍ത്തവേ
കവിളു തഴുകുമീ കണ്ണീര്‍ കണത്തിലീ
പൂവിന്‍ ചെറു ദളം വല്ലാതുലയവേ
ഇനിയില്ല നിറവും നിലാവുമീ തെന്നലും
കുളിരിന്‍ കലമ്പലും ,കടലിന്‍ പതപ്പും
ഒരു കുഞ്ഞു മേഘമായ്‌ പെയ്തൊഴിഞ്ഞീടുന്നു
തിര തന്‍ മൌനമായ്‌ തീരത്തടിയുന്നു
പുകമഞ്ഞില്‍ നേര്‍ത്തലിഞ്ഞില്ലാതെയാവുന്നു
ചിറക്‌ കുഴഞ്ഞു നിന്‍ നെഞ്ചകം തിരയുന്നു !!!
























ഏകാന്ത വാസം



ഇതൊരു ഏകാന്ത വാസം
രാത്രിയുടെ ചില്ലകളിലെ
നേര്‍ത്ത നാദങ്ങള്‍ക്ക് മാത്രം
കാതോര്‍ത്ത് !!!

ഹൃദയത്തിന്റെ അഗാധതകളില്‍
മാത്രമാണ്
വെള്ള ലില്ലികള്‍
പൂവിടാറുള്ളതെന്നു
പറഞ്ഞത് നീയാണ്

കാലില്‍ തറച്ച
അവസാന മുള്ളില്‍
നിന്റെ കൈവിരല്‍ സ്പര്‍ശം
എന്നെ മരണത്തിലും
അനാഥയാക്കുന്നു

വാഴ്വിന്റെ അവസാന കണികകളില്‍
അവശേഷിക്കുന്നത്
വിഷാദവും വിരഹവും മാത്രം

നിശ്വസിക്കുവാന്‍
നിന്റെ ഓര്‍മ്മകളില്ലാത്തതാണ്
എന്നെ ശ്വാസം മുട്ടിക്കുന്നത്

ഇനിയൊരു ഏകാന്ത വാസം