You have the blood of a poet. You have that and always will. You show, in the middle of savage things the gentleness of your heart, that is so full of pain and light. - Federico García Lorca, Letter to Miguel Hernández wr. c. April 1933
പുഴയും പുണ്യാളനും !!
സൂര്യകാന്തികൾക്കിടയിൽ
കൈവിരിച്ച് നിൽക്കുന്നൊരു
പെൺകുട്ടി മാത്രമാണെനിക്ക്
നീയുള്ളപ്പോൾ ജീവിതം
ഈ നഗരം
ഈ തെരുവ്
ഇവിടുത്തെ മനുഷ്യർ
കുനിഞ്ഞു കൂടിയിരിക്കുന്ന
ഓർമ്മകളിലൊന്നിനെ
ഞാൻ തൊട്ടെടുക്കുന്നു
തൊടും തോറും
തീർന്നു പോകുന്ന
വിഷാദ സ്മരണകൾ
വെയിലിന്റെ ഓളത്തെ
മുറിച്ചു കടക്കുന്നു
തെരുവൊരു താളത്തിൽ
തിങ്ങി മറിയുന്നു
മനുഷ്യരുടെയെല്ലാം ചുണ്ടുകളിൽ
മന്ദസ്മിതത്തിന്റെ മൂളിപ്പാട്ടുകൾ
പൂമരങ്ങൾ തലകുലുക്കുന്നു
പൂക്കളിറ്റിയ്ക്കുന്നു
കുനിഞ്ഞു നിന്നാകാശ ചുവരുകൾ
വഴിയോരങ്ങളിൽ
താളമിടുന്നു
സന്തോഷമാഹ്ളാദമാനന്ദം
ലോകമൊരു ഗോവണിയിൽ പിടിച്ചു
മുകളിലേക്ക് കയറി പോകുന്നു
സൂര്യകാന്തികൾക്കിടയിൽ
കൈവിരിച്ച് നിൽക്കുന്നൊരു
പെൺകുട്ടി മാത്രമാണെനിക്ക്
നീയുള്ളപ്പോൾ ജീവിതം
രണ്ട് തരം നേരങ്ങളാണെനിക്ക് ഉള്ളത്.
കാരണമുള്ള ദുഃഖങ്ങളുടെ നേരങ്ങളും, കാരണമില്ലാത്ത ദുഃഖങ്ങളുടെ നേരങ്ങളും.
അടുക്കളയിൽ അവനെനിക്ക് വെണ്ണ പുരട്ടിയ റൊട്ടിയൊരുക്കുന്നു. ഞാനിവിടെ മുറിയുടെ മൂലയിൽ കാരണമില്ലാത്ത ദുഃഖത്തെ ഓർത്തിരിക്കുന്നു.
സന്തോഷിക്കുവാൻ ഇടയ്ക്ക് എനിക്ക് പറ്റാറുണ്ട്.
ചില മനുഷ്യരെനിക്ക്, സ്വയമറിയാതെ ഉപകാരങ്ങൾ ചെയ്യുന്നു. അവരറിയാതെ അവരിൽ നിന്ന് ഞാൻ എനിക്ക് വേണ്ട സന്തോഷത്തെ ഊറ്റിയെടുക്കുന്നു.
അവരറിഞ്ഞാൽ അതെനിക്ക് നിഷേധിക്കപ്പെടുകയോ, പകരം എന്നിൽ നിന്നെന്തെങ്കിലും ആവശ്യപ്പെടുകയോ ചെയ്യാം. രണ്ടിനുമെനിക്ക് ആവതില്ല.
മനുഷ്യരെ ദൂരെ നിന്ന് മാത്രം, നോക്കി കാണുന്നതിൽ ഒരു ഭംഗിയുണ്ട്. ഞാനവരെ സാകൂതം നോക്കി കാണുന്നുവെന്ന് അവരറിയുന്ന ദിവസം രസത്തിന്റെ ആ ചരട് പൊട്ടി വീഴാം.
എത്ര നാൾ മറ്റൊരാളിൽ, മറ്റ് മനുഷ്യരിൽ എന്റെ ആനന്ദത്തെ ഞാൻ ചാരി നിർത്തും.
സന്തോഷത്തിന്റെ രഹസ്യമെന്താണെന്ന് ആരോടാണ് ഞാനൊന്ന് അന്വേഷിക്കുക.
നീട്ടി, പരത്തി, കുറുക്കി പറയാതെ സഹായിക്കുവാൻ ആരുണ്ട് !!!
#fictionbutnotfiction
സൂര്യകാന്തികൾക്കിടയിൽ
കൈവിരിച്ച് നിൽക്കുന്നൊരു
പെൺകുട്ടി മാത്രമാണെനിക്ക്
നീയുള്ളപ്പോൾ ജീവിതം
ലോകത്തിൽ ഇന്നേ വരെ കണ്ടു പിടിക്കപ്പെട്ടതും ഇനി കണ്ടു പിടിക്കപ്പെടാനിരിക്കുന്നതും, സംഭവിച്ചതും ഇനി സംഭവിക്കാനിരിക്കുന്നതുമായ എല്ലാ പ്രണയചേഷ്ടകളും ക്ലിഷേകളാണ്.
ഒരു ഹാംസ്റ്റെറിനെ പോലെ, നിരന്തരം കറങ്ങുന്ന ചക്രത്തിൽ ഇടതടവില്ലാതെ ഓടിക്കൊണ്ടിരിക്കുമ്പോൾ ജീവിതത്തോട് നിങ്ങൾക്ക് എന്തും തോന്നാം. അതിനെ ഇറുക്കി കെട്ടി പിടിക്കാം, തുറിച്ചു നോക്കി നിൽക്കാം , ഇടം കാലിട്ട് വീഴ്ത്താം, കരണത്തടിക്കാം.ഇതിനിടയിൽ വന്ന് പോകുന്ന, പ്രണയങ്ങളെ, രണ്ടു ജോഡി കണ്ണുകൾക്കിടയിൽ മാത്രം സംഭവിക്കുന്ന മറ്റ് പലതിനെയും cliche എന്നല്ലാതെ മറ്റെന്ത് വിളിക്കാൻ.
ഓർമ്മകളെ പരിപോഷിപ്പിക്കേണ്ടിയിരിക്കുന്നു. ഓർമ്മകളെ, ഓർമ്മകൾ മാത്രമായി വിട്ട് കൊടുക്കുന്നതിൽ ഒരു നീതി കേടുണ്ട്. ഓർമ്മകളെ preserve ചെയ്യണമെന്ന് പ്രിയപ്പെട്ടൊരാൾ പറഞ്ഞത് പോലെ, പല നിറമുള്ള ചില്ല് ഭരണികളിൽ അവയെ നിറച്ചു വെയ്ക്കേണ്ടതുണ്ട്.
പല കാലങ്ങളിൽ, പല ഋതുക്കളിൽ, പുറത്തെ മഞ്ഞിൽ, മഴയിൽ, ചുട്ടു പൊള്ളുന്ന വേനലിൽ , തുറന്ന് നോക്കേണ്ട ചില്ലു ഭരണിയെതെന്ന് നിങ്ങൾക്ക് കൃത്യമായ ധാരണയുണ്ടാവും.
ഇങ്ങനെയൊക്കെ ചെയ്ത് നോക്കുക എന്നതിൽ കവിഞ്ഞു ഈ കാലയളവിൽ വേറെയൊന്നും ചെയ്യുവാൻ എനിക്കുമില്ല എന്നതാണ് സത്യം.
സൂര്യകാന്തികൾക്കിടയിൽ
കൈവിരിച്ച് നിൽക്കുന്നൊരു
പെൺകുട്ടി മാത്രമാണെനിക്ക്
നീയുള്ളപ്പോൾ ജീവിതം
കാണാതെയാവുന്ന സംഗതികൾ
പൊട്ട് പോലെയുള്ളൊരു കമ്മൽ
നീലനിറത്തിലെ കുഞ്ഞൊരു ടോയ് കാർ
ആദ്യമായ് കഥയെഴുതിയ ബുക്ക്
ഒരിക്കലും വാടില്ലെന്നൊരാൾ തന്ന
മഞ്ഞപൂക്കെട്ട്
കൃത്യമായ ഇടവേളകളിൽ സംഗതികൾ
കാണാതെയാകണമെന്ന്
ആർക്കോ നിർബന്ധമുള്ളപോൽ
ലോകം നെറുകെയോടുമ്പോൾ
ഞാൻ കുറുകെയോടുന്നു
കൈപ്പിടിയിൽ കിട്ടിയ സംഗതികൾ
വാരി കൂട്ടുന്നു
മറന്ന് പോയവ
മറന്ന് പൊക്കോട്ടെ എന്നോർക്കുന്നു
എന്നിട്ടും
കരഞ്ഞപ്പോളൊരു
മഞ്ഞപ്പൂക്കെട്ടെന്റെ
കണ്ണിനിടയിൽ തടയുന്നു
സൂര്യകാന്തികൾക്കിടയിൽ
കൈവിരിച്ച് നിൽക്കുന്നൊരു
പെൺകുട്ടി മാത്രമാണെനിക്ക്
നീയുള്ളപ്പോൾ ജീവിതം
രണ്ട് വഴികൾ വേർതിരിഞ്ഞു
ആദ്യത്തെ വഴിയിലൂടെ
വീട്ടിലേക്ക്
നടക്കുന്നു
എന്റെ വീടോ!
നീട്ടി വിളിക്കുമ്പോൾ
ചിലപ്പോൾ മാത്രം
വിളി കേൾക്കുന്ന
എന്റെ വീട്
സമുദ്രങ്ങൾ കടന്ന്
സ്വന്തം വീട്ടിലെത്തുമ്പോൾ
ചുവരുകൾ
പണ്ടത്തെ പോലെയെന്നെ
കെട്ടി പിടിക്കുന്നില്ല
കണ്ണ് നിറയ്ക്കുമ്പോൾ
നരപാകിയ മറവിയുടെ
പീള കെട്ടുകളിൽ നിന്ന്
പുരാതനമായ വാത്സല്യം
അരിച്ചിറങ്ങുന്നു
എനിക്ക് സമാധാനമില്ല
ഇവിടെയാകുമ്പോൾ
ഞാൻ അവിടെയാണ്
അവിടെയെത്തുമ്പോൾ
ഞാൻ 'അവിടെ ' എത്തുന്നുമില്ല
സമുദ്രത്തിന്റെ മുകളിലൂടെ
അരൂപിയെന്ന പോൽ
കാറ്റെന്നെ എവിടേക്കോ
പറത്തി കൊണ്ട് പോകുന്നു
എന്റെ വീട് , എന്റെ വീട്
ഞാൻ ഏങ്ങി കരയുന്നു
എന്റെ വീട്
അതിപ്പോൾ
എനിക്കുള്ളിൽ മാത്രമാകുന്നു
വഴികളിപ്പോൾ
പലതായി പിരിഞ്ഞു
കൊണ്ടിരിക്കുന്നു
എവിടേയ്ക്കുമെത്താതെ
വഴിയരികിൽ
ഞാനിപ്പോൾ
ഒറ്റയ്ക്ക് നിൽക്കുന്നു
സൂര്യകാന്തികൾക്കിടയിൽ
കൈവിരിച്ച് നിൽക്കുന്നൊരു
പെൺകുട്ടി മാത്രമാണെനിക്ക്
നീയുള്ളപ്പോൾ ജീവിതം
ചുവന്ന ചുവരിനെ താങ്ങുന്ന
പച്ചതൂണുകളെന്ന പോലെ
നീയെന്നെ പിന്തുടരുന്നു
നിന്റെ നോട്ടത്തിൽ തട്ടി
ഞാൻ മലർന്നടിച്ചു
വീഴുന്നു
താഴെ ചിന്നി ചിതറിയ എൻറെ ഹൃദയം
എന്റെ സന്തോഷം
നിന്റെ നോട്ടത്തിൽ തട്ടി തെറിക്കപ്പെട്ട
എന്റെ നൂറ്റാണ്ടുകളുടെ
ആനന്ദം
പരന്നു പരന്നു
നിരന്നു നിരന്നു
ചുരുങ്ങി ചുരുങ്ങി
കുരുങ്ങി കുരുങ്ങി
കിടക്കുന്ന ശൂന്യത
അഴിഞ്ഞു അഴിഞ്ഞു
കൊഴിഞ്ഞു കൊഴിഞ്ഞു
വഴുക്കി വഴുക്കി
പോകുന്ന മഞ്ഞയേ
എന്റെയേക സന്തോഷമേ
സൂര്യകാന്തികൾക്കിടയിൽ
കൈവിരിച്ച് നിൽക്കുന്നൊരു
പെൺകുട്ടി മാത്രമാണെനിക്ക്
നീയുള്ളപ്പോൾ ജീവിതം
കഥകൾ എഴുതി കൊണ്ടേയിരിക്കുന്ന പെൺകുട്ടിയോടെനിക്കിപ്പോൾ
ഒരു ചെമ്മരിയാട്ടിൻകുട്ടിയോടെന്ന പോൽ
സ്നേഹം തോന്നുന്നു
അവൾ പേന ചലിപ്പിക്കുമ്പോൾ
കഴുത്തിലെ നീല ഞരമ്പുകളിൽ നിന്ന്
ശതാവരി പൂക്കൾ പടർന്നിറങ്ങുന്നത്
നിങ്ങൾ കാണുന്നുണ്ടോ?
ഒരു മന്ത്രവാദിനിയുടെ ചിരിയോടെ
നീണ്ട വിരലുകളനക്കുമ്പോൾ
കുതിരക്കാരുടെ തൊപ്പികൾ
ആകാശത്തേയ്ക്കുയർന്നു പോകുന്നു
ഞൊടിയിടയിലവൾ കാലിയാക്കുന്ന
വീഞ്ഞ് കോപ്പകളിൽ നിന്ന്
ലോകമഹായുദ്ധങ്ങൾ
പുറപ്പെടുന്നത് എനിക്കൊരു പുതുമയേയല്ല
വശം ചരിഞ്ഞ് കിടക്കുമ്പോൾ
എത്ര ഗോളങ്ങളെയവൾ വലം വെയ്ക്കുമെന്ന്
രാത്രിഞ്ചരന്മാർ പോലും
ഉറ്റു നോക്കുന്നു
തമോഗർത്തങ്ങളിൽ വിരൽ തൊട്ട്
അവൾ പായിക്കുന്ന വെടിയുണ്ടകൾ
ഏത് ഏകാകിയുടെ നെഞ്ചിലാവാം
ചെന്ന് തറയ്ക്കുന്നത്!
പറയാൻ മറന്ന് പോകുന്ന കള്ളങ്ങൾ
ഒരാളെയും നോവിക്കാത്ത പോൽ
എല്ലാ വേദനകൾക്കും
അവസാനമുണ്ടാകുമെന്നവൾ
എല്ലാ കഥകളിലും
എഴുതി വയ്ക്കുന്നു
കല്ലിച്ച ഏകാന്തതയിൽ ചവിട്ടി
ഇപ്പോളവൾ നടന്ന് കയറുന്നത്
ഏത് പുരാതന ദുഃഖത്തിലേക്കാണെന്നാണ്
നിങ്ങൾ കരുതുന്നത്!
സൂര്യകാന്തികൾക്കിടയിൽ
കൈവിരിച്ച് നിൽക്കുന്നൊരു
പെൺകുട്ടി മാത്രമാണെനിക്ക്
നീയുള്ളപ്പോൾ ജീവിതം
കേക്കപ്പച്ചൻ പോയി
കേക്കപ്പച്ചൻ പോയി.
ഇവിടുന്ന് പോയി.
ഈ ലോകത്തിൽ നിന്ന് പോയി.
നിസ്സഹായതയുടെ വിളുമ്പിൽ പ്രിയപ്പെട്ടവരുടെ മരണങ്ങൾ കൊണ്ട് നിർത്തുമ്പോൾ
തിരികെ നടക്കണമോ എടുത്തു ചാടണമോ അതോ അവിടെ തന്നെ നിൽക്കണമോ എന്ന് ഞാൻ ചിന്തിക്കുന്നു.
ശരീരത്തിലെ അവസാന ചൂടും ആറിയപ്പോൾ, ആ അവസാനനിമിഷങ്ങളിൽ അദ്ദേഹം ആരെ ഓർത്തിട്ടുണ്ടാകാം! എന്നത്തേയും പോലെ പപ്പയെ വിളിച്ചിട്ടുണ്ടാകുമോ?
എല്ലാ വേദനകളെയും ആകുലതകളെയും ഇവിടെ, നാം ലോകമെന്നു വിളിക്കുന്ന ഇവിടെ നിർത്തി, ഒരാൾ പറന്ന് പോകുമ്പോൾ അവർക്ക് സമാധാനം ലഭിക്കട്ടെ എന്ന് നമ്മൾ ആശംസിക്കുന്നു. നമ്മൾ ആശംസിച്ചാലും ഇല്ലെങ്കിലും ഒരിക്കലും അവസാനിക്കാത്ത സമാധാനത്തിലേക്ക് തന്നെ അവർ പറന്ന് പോയിരിക്കണം.
ജീവിതം പൊള്ളിക്കുന്നു . മരണം അത് വരെ ജീവിച്ച ജീവിതത്തെ തണുപ്പിക്കുന്നു. എനിക്ക് കേക്കപ്പച്ചനെ ഓർത്തു സമാധാനം തോന്നുന്നു . എല്ലാ അലച്ചിലുകൾക്കും ഒടുവിൽ സമാധാനം ഉണ്ടാവുമെന്ന് എനിക്കിപ്പോൾ ഉറപ്പാണ് .
സൂര്യകാന്തികൾക്കിടയിൽ
കൈവിരിച്ച് നിൽക്കുന്നൊരു
പെൺകുട്ടി മാത്രമാണെനിക്ക്
നീയുള്ളപ്പോൾ ജീവിതം
സൂര്യകാന്തികൾക്കിടയിൽ
കൈവിരിച്ച് നിൽക്കുന്നൊരു
പെൺകുട്ടി മാത്രമാണെനിക്ക്
നീയുള്ളപ്പോൾ ജീവിതം
Why did you do that?
തിരിച്ചും മറിച്ചും
ഞാൻ ചോദിച്ചു കൊണ്ടേയിരുന്നു
നിങ്ങളുടെ പ്രേമത്തോളം
ഭംഗിയുള്ളതൊന്നും
അത് വരെ ഞാൻ കണ്ടിരുന്നില്ല
ചിന്നി ചിതറിയൊരുച്ച നേരം
ഭ്രാന്ത് പിടിച്ചു പൂത്തു നിൽക്കുന്നൊരു
ബോഗെയിൻവില്ലയെ പോൽ
പ്രേമത്താൽ നിങ്ങൾ
തുള്ളി തുളുമ്പിയിരുന്നു
വിരസമായ പകലുകളാലും
പേടിപ്പെടുത്തുന്ന രാത്രികളാലും
ജീവിതമെന്നെ വരഞ്ഞപ്പോഴും
ആളൊഴിഞ്ഞ അയല്പക്കത്തെത്തിയ
പുതിയ താമസക്കാരെയെന്ന പോൽ
നിങ്ങളെ ഞാൻ സാകൂതം
നോക്കി നിന്നു
നിന്റെ നെറ്റിത്തടത്തിലെ ചുരുൾ മുടിയിൽ
അവൻ വിരലോടിക്കുന്നത്
അവന്റെ വലത് കാൽ മറുകിൽ
നീയുമ്മ വെയ്ക്കുന്നത്
പ്രേമിക്കുന്നവർക്ക് ചുറ്റും
ലോകം നിലച്ചു പോകുന്നത്
ഞാൻ ആദ്യമായ് കണ്ടു
ചുവന്ന കടൽതീരസന്ധ്യകളിൽ
നിന്റെ ക്യാമറ കണ്ണുകൾ തുറന്നടയുമ്പോൾ
ഇവളോളമാരെന്നു ഞാൻ
അത്ഭുതം തൂകി
അവളെഴുതി വിടുന്ന നാല് വരി
കവിതകളിൽ
പ്രപഞ്ചമുണ്ടാക്കിയ
ഒരേയൊരു കാമുകനെ ഞാൻ കണ്ടു
എന്നെങ്കിലും പ്രേമിക്കുമെന്നോ
ഒരാൾക്കെങ്കിലും പ്രേമം തോന്നുമെന്നോ
ഒരിക്കലും ഞാൻ ഓർത്തിരുന്നില്ല
നിങ്ങളെനിക്ക് സത്യമായും
പ്രേമത്തിൽ
വിശ്വാസവും പ്രത്യാശയും നൽകി
Mon amour…mon amour
എത്ര നോക്കിയിട്ടും
തെന്നി മാറിയിരുന്ന ഉച്ചാരണത്തിൽ നിന്നും
എന്റെ സ്നേഹമേ എന്റെ സ്നേഹമേയെന്ന്
നീട്ടി വിളിക്കാൻ ഞാൻ പഠിച്ചു
എന്നിട്ടും , why did you do that ?
ഇപ്പോളെനിക്ക് തോന്നുന്നത്
സ്നേഹമൊരു പിടിപ്പ് കെട്ട വികാരമാണെന്നാണ്
പിറകെ ചെന്നാലത് നിങ്ങളെ
പാട്ടിലാക്കി കളയും
പുച്ഛിച്ചു പുറം തിരിഞ്ഞാൽ
പൊല്ലാപ്പിലിട്ടു കുരുക്കും
ഏത് വിധത്തിലും
"handle with care"എന്നൊരു കുറിപ്പ്
നിങ്ങൾക്കതിൽ
കാണാതിരിക്കാനാവില്ല
സ്നേഹമെനിക്കിപ്പോൾ
പൊട്ടി പൊളിഞ്ഞൊരു വാക്ക് മാത്രമാണ്
സൂര്യകാന്തികൾക്കിടയിൽ
കൈവിരിച്ച് നിൽക്കുന്നൊരു
പെൺകുട്ടി മാത്രമാണെനിക്ക്
നീയുള്ളപ്പോൾ ജീവിതം
കുളിമുറിയുടെ ഭിത്തി ഞാൻ
ഉരച്ചു കഴുകുന്നു
ഓർത്തു കൊണ്ടിരിക്കുന്നത്
അയാളെ തന്നെയാണ്
ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയിൽ
ഉറങ്ങി കിടങ്ങുന്ന വൃദ്ധൻ
അയാൾ അഭിനയിക്കുകയല്ല
എന്നെനിക്ക് ഉറപ്പാണ്
യാത്ര പറഞ്ഞു പോകുന്ന മകളോട്
what about me എന്നയാൾ
കണ്ണ് നിറയ്ക്കുമ്പോൾ
എന്റെ ഹൃദയം അടർന്നു
താഴെ വീഴുന്നു
കുളിമുറിയുടെ തറയിൽ
ഞാനിപ്പോൾ
വീണു കിടക്കുന്നു
ഷവറിൽ നിന്ന് വീഴുന്ന
ഇളം ചൂട് വെള്ളത്തിൽ
എന്റെ ഹൃദയം
അലിഞ്ഞില്ലാതെയാകുന്നു
ചുവന്ന നിറം തറയാകെ
പരക്കുന്നു
Who exactly am I?
അയാൾ ഏങ്ങലടിക്കുന്നു
എങ്ങോട്ടെന്നറിയാതെ
ഞാനിപ്പോൾ
ഒഴുകികൊണ്ടിരിക്കുന്നു
നേരം വെളുക്കുന്നു
വീണ്ടും ഇരുട്ടുന്നു
What am I doing here
എന്ന ചോദ്യത്തിൽ
എന്നത്തെയും പോലെ
ഞാൻ വഴുതി വീഴുന്നു
I want my mummy
എന്ന് കരയുന്ന കുഞ്ഞിനെ
എനിക്കറിയാം
അത് വളരുന്നില്ല
വലുതാകുന്നില്ല
വലിയൊരാളെ താങ്ങാൻ ആവാതെ
എങ്ങി കരഞ്ഞു കൊണ്ടിരിക്കുന്നു
I want my mummy
I wanna get out of here
Have someone come and fetch me
കുളി മുറിയിൽ
ഞാൻ വീണ് കിടക്കുകയാണ്
ഉടനെ എഴുന്നേൽക്കുവാൻ
എനിക്ക് ആകുമെന്ന് തോന്നുന്നില്ല
#TheFather #AnthonyHopkins
സൂര്യകാന്തികൾക്കിടയിൽ
കൈവിരിച്ച് നിൽക്കുന്നൊരു
പെൺകുട്ടി മാത്രമാണെനിക്ക്
നീയുള്ളപ്പോൾ ജീവിതം
സൂര്യകാന്തികൾക്കിടയിൽ
കൈവിരിച്ച് നിൽക്കുന്നൊരു
പെൺകുട്ടി മാത്രമാണെനിക്ക്
നീയുള്ളപ്പോൾ ജീവിതം
സൂര്യകാന്തികൾക്കിടയിൽ
കൈവിരിച്ച് നിൽക്കുന്നൊരു
പെൺകുട്ടി മാത്രമാണെനിക്ക്
നീയുള്ളപ്പോൾ ജീവിതം
സൂര്യകാന്തികൾക്കിടയിൽ
കൈവിരിച്ച് നിൽക്കുന്നൊരു
പെൺകുട്ടി മാത്രമാണെനിക്ക്
നീയുള്ളപ്പോൾ ജീവിതം
ഇനിയും പേരിട്ടില്ലാത്തൊരു
നഗരത്തിൽ
എനിക്ക് സ്വന്തമായൊരു മുറിയുണ്ട്
അതിന്റെ നോക്കിനടത്തിപ്പുകാരൻ
ഇത് വരെ കണ്ടിട്ടില്ലാത്ത
എന്റെ തന്നെ കാമുകനും
നേരം വെളുക്കുമ്പോൾ
അയാളതിനെ വിളിച്ചുണർത്തുന്നു
ജനൽ വിരിപ്പിനിടയിലൂടെ
വെയിലിനെ
വിളിച്ചകത്തിരുത്തുന്നു
തടിയലമാരയിലെ
പഴയ റേഡിയോ
റാഫിയുടെ പാട്ടുകൾ
മൂളി തുടങ്ങുന്നുണ്ട്
അയാളിപ്പോൾ
വെള്ളയിൽ നീലപ്പൂക്കളുള്ള
എന്റെ ഇഷ്ടവിരിയാൽ
കിടക്ക ഒരുക്കുന്നുണ്ടാവും
എന്നുമൊരു പ്രാർത്ഥന പോലെ
അയാൾ ആ മുറിയെ പരിചരിക്കുന്നു
അതിലെയൊരു മാറാല പോലും
അയാളിൽ
വലിയ പിടച്ചിലുണ്ടാക്കുന്ന്നു
എന്നോടയാൾക്കു
അഗാധമായതെന്തോ ആണ്
പ്രേമമാണെന്നയാൾ
ഇത് വരെ സമ്മതിച്ചിട്ടില്ല
ഞാൻ തിരികെ ചെല്ലുമെന്നും
ആ മുറിയിലെന്റെ
മണം നിറയുമെന്നുമൊരോർമ്മ
പായല്‍ പോലെ അയാളിൽ
പറ്റി പിടിച്ചു വളരുന്നു/പടരുന്നു
എനിക്കയാളോട് കഷ്ടം തോന്നുന്നു
ശരിക്കും എനിക്കയാളോട്
കഷ്ടം തോന്നുന്നു
പ്രേമത്താൽ ഒരാളെയെങ്കിലും
കരയിപ്പിക്കണമെന്നു ഇന്നലെയെടുത്ത
തീരുമാനത്തിൽ
എനിക്കയാളോട്
പിന്നെയും കഷ്ടം തോന്നുന്നു
അത് കൊണ്ട് മാത്രം
ഉടനെ കണ്ടുമുട്ടിയേക്കാമെന്ന
മട്ടിൽ
വെട്ടം കുറഞ്ഞൊരു പകലിനെ
അങ്ങോട്ട് ഞാൻ
കയറ്റിയയച്ചിട്ടുണ്ട്
തൊട്ടടുത്ത
ഏതെങ്കിലുമൊരു രാത്രിയിൽ
അയാളത് കൈപ്പറ്റും
അടുത്ത പകലിൽ
അയാൾക്കെന്നോട് പ്രേമമാണെന്നു
സമ്മതിക്കാതെ തരമില്ല
അന്ന് തന്നെ അയാളെ തേടി ആ
മുറിയുടെ പുതിയ ഉടമസ്ഥൻ
എത്തി ചേരും
ഇതിലും ലാഭത്തിൽ
ഇനിയൊരു
കച്ചവടം നടക്കാനില്ല
ഇതിലും ആനന്ദത്തിൽ
ഇനിയൊരു പ്രേമവും
തീരാനുമില്ല
സൂര്യകാന്തികൾക്കിടയിൽ
കൈവിരിച്ച് നിൽക്കുന്നൊരു
പെൺകുട്ടി മാത്രമാണെനിക്ക്
നീയുള്ളപ്പോൾ ജീവിതം
-
ഒരു വീടിന്റെ ആളനക്കങ്ങള്ക്കിടയിലും ചുവരിനോട് മാത്രമായ് ഗദ്ഗദങ്ങള്‍ പങ്കു വെച്ചിട്ടുണ്ടോ? കപ്പാസിറ്റര്‍ മരിച്ചൊരു ഫാനിന്റെ ഞരക്കങ്ങളില...
-
എനിക്കപ്പനെ ഓർക്കുമ്പോൾ അമരത്തിലെ അച്ചൂട്ടിയെ ഓർമ്മ വരും വികാര വിക്ഷോഭങ്ങളുടെ ആൾരൂപം വേറെ ചിലപ്പോൾ നിറക്കൂട്ടിലെ രവി ...
-
വരുന്നവരൊക്കെ നെഞ്ചിന്റെ ഭിത്തി മേലോരോ ആണിയടിച്ചു പോവുന്നു പോകുമ്പോഴൊക്കെ ആണി മേല്‍ ഞാനവരുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോ തൂക്കുന്നു...
-
പച്ച...മഞ്ഞ....നീല...അങ്ങനങ്ങനങ്ങനെ..... !!! @@@@@@@@@@@@@@@@@@@@ പാതിയില്‍ മുറിഞ്ഞു പോയ പാതകളെ പല നിറമുള്ള ക്രയോണ്‍സുകളാല്‍ വീണ്ടും വരച്ചു...
-
ശൈത്യത്തിന്റെ തുടക്കമായിരുന്നു ഉള്ളുറഞ്ഞു മരിക്കാതിരിക്കാനൊരു വീട് വേണമായിരുന്നു നാളുകളുടെ അലച്ചിലുകൾ ഒടുവിലെന്നെ ...
-
ഒരു പ്രേമമുണ്ടായതിന് ശേഷം ആരുമെന്നെ ഗൗനിക്കുന്നില്ല ഒരു പ്രേമമുണ്ടായത്തിന് ശേഷം ആരുമെന്നോട് അടുപ്പം കാണിക്കുന്നില്ല ഒരു പ്...
-
തൊട്ട് നോക്കൂ തൊട്ട് നോക്കുവെന്ന് ചുറ്റും കലമ്പുന്ന ഓർമ്മകളിൽ നിന്ന് നിന്നെ മാത്രം തൊട്ടെടുക്കുന്ന എന്റെ തൂക്കണാംകുരുവി കുഞ്ഞുങ...
-
വരികളാല്‍ വരിഞ്ഞു കെട്ടാന്‍ നോക്കിയിട്ടും ശലഭ ചിറകുകളായ് പറന്നു പോകുന്ന എനന്റെ വാക്കുകളെ... ഉമ്മകളുടെ വഴിയില്‍ നീയവനെ കണ്ടാല്‍ ചുണ്ടില്‍...
-
കുളിമുറിയുടെ ഭിത്തി ഞാൻ ഉരച്ചു കഴുകുന്നു ഓർത്തു കൊണ്ടിരിക്കുന്നത് അയാളെ തന്നെയാണ് ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയിൽ ഉറങ്ങി കിടങ്ങുന്ന വൃദ്ധ...
-
അടച്ചിട്ടൊരു മുറി, നേര്‍ത്ത വെളിച്ചത്തിന്റെ ഒരു തുണ്ട് പ്രിയമുള്ള പുസ്തകം. ഹൃദയത്തിനേടുകള്‍ പകര്‍ത്തിയെടുക്കാന്‍ മാത്രമായി ഒരു കട...