കിഴക്കാംതൂക്കായൊരു 
മലയെന്നോ
ആള്‍പ്പാര്‍പ്പില്ലാത്തൊരു 
ഭൂപ്രദേശമെന്നോ
എന്ത് വേണമെങ്കിലും 
നിന്നെ ഞാന്‍ 
വിളിച്ചെന്നിരിക്കും

എനിക്കറിയാമത് 
കേള്‍ക്കുമ്പോള്
നീ വിളി 
കേള്‍ക്കുമെന്നും
ഇരു കണ്ണുകളിലും
രണ്ടു സൂര്യന്‍മാര്‍ 
ഒന്നിച്ചുദിക്കുമെന്നും

രാത്രിയുടെ 
ആകാശങ്ങള്‍
നാണമില്ലാത്തവയാണ്
എനിക്കും 
നിനക്കുമിടയില്‍ നിന്നും
എത്ര തവണയവര്‍
വസ്ത്രമഴിച്ചിരിക്കുന്നു

രാത്രിയുടെ ആകാശങ്ങള്‍
നാണമില്ലാത്തവയാണ്
എനിക്കും 
നിനക്കുമിടയില്‍ നിന്നും
എത്ര തവണയവര്‍
ഇണ ചേര്‍ന്നിരിക്കുന്നു

കവിത ചുവയ്ക്കുന്ന 
വായില്‍ നിന്ന്
നിന്നെയെങ്ങനെ
തുപ്പി കളയാമെന്നാണ്
ഞാന്‍ ഇപ്പോളോര്‍ക്കുന്നത്


വെളുപ്പാന്‍ കാലത്തെ
തണുത്ത 
മൂന്നരമണി നേരങ്ങളിലാണ്
ഒരു തോട്ടം നിറയെ
(അതോ ഒരേക്കര്‍ നിറയെയോ?)

തുളിപ്‌ പൂക്കളെ 
ഞാന്‍ സ്വപ്നം കാണുന്നത്

രണ്ട് കൊന്ത മണികള്‍ക്കിടയില്
എവിടെയോ വെച്ചാണ്
ഞാനുമവനും
യു.കെ യിലേക്കുള്ള
ഫ്ലൈറ്റ്‌ പിടിക്കുന്നത്

എന്റെ രണ്ടാമത്തെയോ 
മൂന്നാമത്തെയോ
പ്രണയമാണ് നീയെന്നു
പറയണമെന്നുണ്ടായിരുന്നു

എങ്കിലും പറയാതിരുന്നത്
അവനിതുവരെ ആരെയും
പ്രേമിച്ചിരുന്നില്ലയെന്ന
ഒരേയൊരു കാരണത്താലാണ്

ലണ്ടനിലിതുവരെ 
എത്ര ഡാഫോഡില്‍സ്
വിരിഞ്ഞിട്ടുണ്ടാകും?
ഞാനോര്‍ത്തത് പോലെ
എല്ലാ വയലറ്റ് പൂക്കളും
നാണക്കാരികളായിരിക്കുമോ?

ചിന്തകളതിന്റെ നാലാം വളവ് 
തിരിയുമ്പോള്‍
ബീപ് നിലവിളിയോടെ 
നിന്റെ മെസ്സെജെന്റെ
നെഞ്ച് കടക്കുന്നു

അനുകൂലമായൊരു 
പരിസ്ഥിതിയിലേ പ്രണയിക്കൂ എന്ന 
പ്രത്യയശാസ്ത്രത്തെക്കുറിച്ച്
നീ വാചാലനാകുമ്പോഴും
കാട്ടുമുളയുടെ 
ചതഞ്ഞ തണ്ടൊടിച്ചു
നിന്റെ ഇടതു കാല്‍ മുട്ടിലെ 
മറുകിനെ ഞാന്‍ 
ഓമനിച്ചു കൊണ്ടേയിരുന്നു


എന്റെ 
സ്കൂട്ടറോടുന്ന വഴികളില്‍
തിരിയുന്ന 
വളവുകളില്‍ 
സീബ്രാ വരകളില്‍ 
എല്ലായിടവുമെനിക്ക് 
കുറുകെ കടക്കുവാന്‍
നിന്നെ പോലൊരാള്‍ 
കാത്തു നില്‍ക്കുന്നു



ജീവിതത്തില്‍
ആദ്യവും
അവസാനവുമായി 
ഒരാളെ കാണുവാന്‍
കാത്തിരിക്കുക 
കാണാമെന്നു
കരുതിയിരിക്കുമ്പോഴും 
എന്നെ കണ്ടില്ലെന്ന
മട്ടില്‍ 
ആ ദിവസം
കഴിഞ്ഞു/കൊഴിഞ്ഞു പോവുക !!

ഈ പറഞ്ഞതിന്
അപ്പുറവും
ഇപ്പുറവും നിന്ന്
ആരൊക്കെയോ
ആര്‍പ്പു വിളിക്കുന്നുണ്ട്
എന്റെ നേര്‍ക്കാവാം
അവയെന്ന് ഞാന്‍
ഓര്‍ക്കുമ്പോഴും
എന്നെ തൊട്ടു തൊട്ടില്ലെന്നെ
മട്ടില്‍
അതുമെന്നെ
കടന്നു പോകുന്നു



മറന്നു വെച്ചതല്ല 
പറയാതെ പോയതാണ് 
ശേഷിച്ച കല്‍ഭരണികളില്
നുരഞ്ഞു പൊന്തുവാനിരിക്കുന്ന
വീഞ്ഞിന്റെ പുളിപ്പാണെനിക്ക് നീ
നിന്നെ...
നിന്നെ മാത്രമോര്‍ത്തെന്റെ 
സന്ധ്യകളെങ്ങനെ
ചുവക്കാതിരിക്കും


ചില നെടുവീര്‍പ്പുകളില്‍ 
നീയുണ്ട്
ഞാനുണ്ട്
നമ്മുടെ മാത്രമായൊരാകാശമുണ്ട്
എത്ര കുലുക്കിയാലും
പൊഴിഞ്ഞു വീഴില്ലെന്നു 
ശഠിക്കുന്നൊരു
മുല്ലമരമുണ്ട്
"ഓര്‍മ്മകള്‍ അവസാനിക്കുന്നൊരിടം"
എന്നൊരു എഴുത്ത് പലകയുണ്ട്
തീര്‍ത്തുമൊറ്റപ്പെട്ടൊരു
രാത്രിയുണ്ട്
നമുക്കിടയില്‍ കളിക്കുന്ന
വന്‍ മാഫിയകളുണ്ട്
എന്റെ മണ്ണ് മാന്തി കപ്പലുകള്‍
നിന്റെ തീരങ്ങളെ
തകര്‍ക്കുമെന്ന്
അവര്‍ക്കറിയാം
നീ വളര്‍ത്തുന്ന
ചോണനുറുമ്പുകളില്‍
ഒന്നിന്റെ പോലും കാലൊച്ച
എനിക്ക് തിരിഞ്ഞു
പോകില്ലെന്നും
അത്ര വേഗത്തില്‍
നിന്നെ ഞാന്‍ കടന്നു പോകും
അത്ര വേഗത്തിലെന്റെ രാത്രികളും
ആഴിയും ആഴവും തമ്മില്‍
അത്ര മേല്‍ ബന്ധമെങ്കില്‍
എന്നെ മാത്രമെങ്ങനെ
നീ തനിച്ചാക്കും?


കവിത പോലെയെന്തോ ഒന്ന്
എഴുതുവാന്‍ തരപ്പെടുമെന്നതൊഴികെ
ഈ പുല്ല് പ്രണയത്തോട് 
എനിക്കൊന്നുമില്ല
ഒരു 'കവി ചെക്കന്‍' പറഞ്ഞ പോലെ
"ഒരുമ്മ പോലും കൊടുക്കാത്ത ഞാന്‍ , ഉമ്മയെക്കുറിച്ചു ?"
ഇന്നലെ കൂട്ടത്തിലുള്ളവളുമാര്‍
പറഞ്ഞ പോലെ...
"ഒരുമ്മ കിട്ടാത്ത ജാക്കെങ്ങനെ .ഉമ്മയെക്കുറിച്ചു ?"
പ്രണയം, ഉമ്മ ഇവരെയൊന്നും
സത്യമായും ഞാനറിയില്ല
ഇവര്‍ക്കൊന്നുമെന്നെയുമറിയില്ല
ഇനിയെങ്ങാനും അറിഞ്ഞിട്ടു
ഞാനെങ്ങാനും നെഞ്ച് പൊട്ടി ചത്ത്‌ പോയാല്‍
ഞാനറിയാണ്ട് എന്നെ പ്രേമിക്കുന്നവരോട്
കര്‍ത്താവേ ഞാന്‍ എന്നാ ഉത്തരം പറയും ??
ഒരു പേന മുന കൊണ്ട് മുറിയപ്പെടുന്ന ഞരമ്പിനെക്കാള്‍ കാല്‍പ്പനികമായ മറ്റേതു മുറിവുണ്ടാകും/മരണമുണ്ടാവും !!
അത്ര സുന്ദരമായൊരു മെമു യാത്രയേക്കാള്‍ 
മറ്റൊന്ന് കൂടെയുണ്ട് രണ്ടു ദിവസത്തെ 
ഒറ്റക്കാകലില്‍/അതിന്റെ ആഘോഷത്തില്‍ !!
മറൈന്‍ഡ്രൈവില്‍ ഒറ്റക്കിരിക്കാനൊരു
പച്ചബഞ്ച് കിട്ടില്ലെന്ന് വേറാരു കരുതിയാലും
ഞാന്‍ കരുതിയിരുന്നില്ല
'തൊട്ടുരുമ്മിയിരിക്കുന്ന' രണ്ടു ബെഞ്ചുകള്‍ക്കിടയില്‍
'ഏകാന്തതയുടെ നൂറു വര്‍ഷങ്ങളു'മായി
ഞാനിരിക്കുമ്പോള്‍
എത്ര കപ്പലുകളെന്റെ കപ്പല്‍ ചാലുകള്‍
കടന്നു പോയി
മറൈന്‍ഡ്രൈവെന്നാല്‍ വെളുത്ത് വളഞ്ഞ പാലമാണെന്നും
ഇവിടൊറ്റയ്ക്ക് നിന്ന് കാറ്റ് കൊള്ളുവാന്‍
ഇന്ന് ഞാന്‍ മാത്രമേയുള്ളുവെന്നുമോര്‍ത്തത്തിന്റെ
മൂന്നാമത്തെ സെക്കന്ഡില്‍ സുനാമി പോലൊരു മഴ !!
"ഓടിയൊളിക്കാന്‍ ഇടമില്ല,എന്നെ രക്ഷിക്കാന്‍ ആളുമില്ലെന്നു"
ആബേലച്ചന്‍ പാടിയ പോലെന്നു പറഞ്ഞു കൊണ്ട്
ആ മഴ നനയുന്നു
ഒരു തുള്ളി നനയാതെ നനയുന്നു
ഒരു ജന്മത്തിന്റെ മുഴുവന്‍ നനയുന്നു
നനഞ്ഞത്‌ നനഞ്ഞതാവട്ടെ,ഇനി നനയാന്‍ ഉള്ളതുമാവട്ടെ
എന്നോര്‍ത്ത് കൊണ്ട് കോഫി ഹൌസിലെ കോഫി
ഊതി കുടിക്കുകയും ഒരു മസാല ദോശയില്‍
അന്നത്തെ ഉച്ചയെ അടിച്ചമര്‍ത്തുകയും ചെയ്യുന്നു
ഒരു സുന്ദര ദിവസത്തിന്റെ അന്ത്യത്തില്‍
ബ്രോഡ് വെ ചുറ്റിയടിക്കയും
കറുപ്പുടുപ്പിട്ട ചുള്ളന്‍മാരെ തിരഞ്ഞു പിടിച്ചു
വായി നോക്കുകയും ചെയ്യുന്നു
തിരികെ വരുന്നത്തൊരു മെമുവിലാകുമെന്നു
കന്യാമാതാവാണെ ഓര്‍ത്തതില്ല
മുളംതുരുത്തിയും കടുതുരുത്തിയും കഴിഞ്ഞു
കോട്ടയമെത്തുമ്പോഴും 'കുഴൂരെന്റെ' കൂടെയുണ്ടായിരുന്നു
വൈകിട്ടത്തെ പ്രദിക്ഷണത്തോടെ തീര്‍ന്നു പോകുന്ന
പെരുന്നാള്‍ തന്ന സങ്കടമാരുന്നു പുണ്യാളാ,
ചങ്ങനാശേരിയും തിരുവല്ലയും കടന്നു
തിരികയെന്റെ സ്റ്റേഷനെത്തുമ്പോള്‍ !!
'ഞാന്‍' എത്ര പാവമാണെന്ന് തന്നെയാണ്
ഞാന്‍ പറഞ്ഞു തുടങ്ങിയത്
ഒത്തിരിയോന്നുമെത്തിയിരുന്നില്ല
അതിനു മുന്‍പ്,അത്ര മേല്‍ കനം കുറഞ്ഞ
'നീ' എന്ന വാക്കില്‍ ചെന്നത് / കൊണ്ടത് നിന്നു
പഴയൊരു വേള്‍ഡ് മാപ്പില്‍ വിരല്‍ കുത്തി
ഞാനിവിടെയും നീയവിടെയും 
നമുക്കിടയില്‍ , രണ്ടു കൈവിരല്‍ ദൂരം മാത്രമെന്നും
നീ കേള്‍ക്കുന്നു എന്ന മട്ടില്‍ ഉറക്കെ പറയുന്നു
ചുവന്ന നിറം മാത്രം തെളിയുന്ന 
ട്രാഫിക്‌ സിഗ്നലാണ് നീയെന്നും
എന്റെ കുതിപ്പുകളെ 
എന്തിനിടക്കിങ്ങനെ മുടക്കുന്നുവെന്നും 
അരിശം കുറക്കാതോര്‍ത്തെടുക്കുന്നു
അരാജകത്വങ്ങളുടെ രാജാവായി 
നീ സ്വയം അവരോധിക്കുന്നത് സ്വപ്നം കണ്ടു 
ഞെട്ടലില്‍ ഉറക്കങ്ങളെ കെട്ടി തൂക്കുന്നു
വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലാണ് 
ഇപ്പോള്‍ ഞാനെന്നും
ഉടനടി വിശുദ്ധ പദവിയില്‍ 
എത്തിച്ചേരേണ്ടവളാണെന്നും പറഞ്ഞു കൊണ്ട്
നീയെന്റെ പ്രണയത്തിനു അന്ത്യകൂദാശ നല്‍കുന്നു
ഇറക്കം ഒന്ന് പോലുമില്ലാത്ത കയറ്റങ്ങള്‍ 
മാത്രമാണ് നീയെന്നു മുറുമുറുത്ത്
അപ്പോള്‍ തന്നെ നിന്റെ ചുണ്ടുകളോട് 
ഞാന്‍ പകരം വീട്ടുന്നു
ആദ്യത്തെ കുര്‍ബാന മണിയില്‍ 
ഉറക്കമുണര്‍ന്നിരുന്ന എന്റെ പകലുകള്‍
നിന്നെ കാണുവാന്‍ മാത്രമായി 
ഒന്ന് രണ്ടു രാത്രികളെ സ്ഥിരമായി കടമെടുക്കുന്നു
എന്തെന്നെ നീ തിരിച്ചു വിളിക്കുമെന്നോര്‍ക്കാതെ 
നിന്നെ ഞാന്‍ 'സുഡോക്കു 'എന്ന് പേരിട്ട് വിളിക്കുന്നു 
നിരയിലും വരിയിലും 
ഒട്ടുമാവര്‍ത്തിക്കാതെയെന്നെ,പലകുറി നിരത്തിയിട്ടും
ഒരു തവണ പോലും മുടങ്ങാതെ 
നിന്റെ മുന്നില്‍ ഞാന്‍ മുട്ട് മടക്കുന്നു
നീ നിന്റെ കളങ്ങളെ മാറ്റി വരയ്ക്കുന്നു
വീണ്ടും ഞാന്‍ തോല്‍ക്കുന്നു , 
നിര്‍ത്താതെ നീ ചിരിക്കുന്നു !!